കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തില്‍ ദേശീയപാതയുടെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയപാതയുടെ പണി ഇപ്പോഴും നടക്കുകയാണെന്നും എത്രയോ സ്ഥലങ്ങളിലെ നിര്‍മ്മിതികള്‍ തകര്‍ന്നു വീണുവെന്നും അദ്ദേഹം ആരോപിച്ചു . പല സ്ഥലങ്ങളിലെയും നിര്‍മ്മിതിയെ കുറിച്ച് ആക്ഷേപമുണ്ട്. നിരവധി അപകടങ്ങളുണ്ടായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണ്.
തിരഞ്ഞെടുക്കപ്പെട്ടവര്‍ പരിഹാസ കഥാപാത്രങ്ങളാകരുത്. പാലത്തിന്റെ പില്ലറുകള്‍ ഇടുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്ററുകള്‍ കഴിയുമ്പോഴും ഉദ്ഘാടനം നടത്തുന്ന രീതി ജനപ്രതിനിധികളെ പരിഹാസ കഥാപാത്രങ്ങളാക്കുകയാണ്. തുരങ്കപാതയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്ഘാടനങ്ങളാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ആദ്യം സര്‍വെ ഉദ്ഘാടനം പിന്നീട് നിര്‍മ്മാണ ഉദ്ഘ്ടാനം. അടുത്തിടെ ബ്ലാസ്റ്റിങ് ഉദ്ഘാടനം ചെയ്തു. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭരണാധികാരി പാറ പൊട്ടിക്കുന്നത് ഉദ്ഘാടനം ചെയ്തത്.
തീരാത്ത പാതയുടെഉദ്ഘാടനത്തെ ചൊല്ലി നടക്കുന്ന തര്‍ക്കത്തില്‍ ഒരു കാര്യവും ഇല്ല. ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബന്ധപ്പെട്ടവരെയും വിളിക്കുന്നത് ജനാധിപത്യ മര്യാദയാണ്. ഇത്തരം പരിപാടികള്‍ ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ല, പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇവ നടത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കണമായിരുന്നു. അത് ചെയ്യാതിരുന്നത് തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























