ചികിത്സയിൽ കഴിയുന്ന മലയാളിക്കു സാന്ത്വനവും കരുതലുമായി അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി
ചികിത്സയിൽ കഴിയുന്ന മലയാളി മലപ്പുറം കുറുവ പഴമുള്ളൂര്‍ സ്വദേശി മുല്ലപ്പള്ളി അലിയെ കാണാൻ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി
മലയാളിയായ അലിയുടെ 30 വർഷത്തെ സേവനത്തിനും വിശ്വാസ്യതയ്ക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശുപത്രിയിലെത്തി. രോഗക്കിടക്കയിൽ അലിക്ക് അദ്ദേഹത്തിന്റെ സന്ദർശനം സാന്ത്വനവും ഊർജ്ജവും പകർന്നു.
തന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി കഴിഞ്ഞ 30 വർഷത്തോളം സേവനമനുഷ്ഠിച്ച മലപ്പുറം കുറുവ പഴമുള്ളൂർ സ്വദേശി മുല്ലപ്പള്ളി അലിയെയാണ് ശൈഖ് മുഹമ്മദ് സന്ദർശിച്ചത്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അലി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആശുപത്രിയിൽ രോഗക്കിടക്കയ്ക്കരികിൽ സാന്ത്വനമായെത്തിയ ശൈഖ് മുഹമ്മദ് തന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അലിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു.
വിദേശയാത്രയിൽ ഭരണാധികാരിയുടെ പേഴ്‌സണൽ സംഘത്തിൽ യാത്രചെയ്യുന്ന അലി കഴിഞ്ഞയാഴ്ച സൗദിയിലും മൊറോക്കോയിലും
ശൈഖ് മുഹമ്മദിനൊപ്പം പോയിരുന്നു. തിരിച്ചെത്തിയശേഷം അലിക്ക് തലകറക്കവും ഓർമക്കുറവും അനുഭവപ്പെട്ടടുകയായിരുന്നു. തുടർ ചികിത്സയിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത് . തുടർന്ന് ശസ്ത്രക്രിയക്ക് ആശുപത്രി അധികൃതർ നിർദ്ദേശിച്ചെങ്കിലും കിരീടാവകാശിയുടെ നിർദേശപ്രകാരം അബുദാബിയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ക്ലീവ് ലാൻഡിലേക്ക് അലിയെ മാറ്റുകയായിരുന്നു
ഓഫീസിൽനിന്ന് ഫോണിൽ ഒട്ടേറെ അന്വേഷണങ്ങൾ എത്താറുണ്ടെങ്കിലും കിരീടാവകാശി നേരിട്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അലിയുടെ മക്കളായ നസീബും നസീറും നിസാറും പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ കാര്യത്തിൽ ഭരണാധികാരി ഉറപ്പാക്കുന്ന കരുതലിന്റെ ഉദാഹരണമാണ് ഇതെന്നും അവർ പറഞ്ഞു.
ക്രൗൺ പ്രിൻസ് കോർട്ടിൽനിന്ന് പിതാവിന്റെ പരിചരണം ഉറപ്പാക്കാനായി കൃത്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും മക്കൾ വ്യക്തമാക്കി.
അലിയുടെ സേവനത്തിനും വിശ്വാസ്യതയ്ക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ശൈഖ് മുഹമ്മദിന്റെ സന്ദർശനത്തെ കണക്കാക്കുന്നതെന്ന് അലിയുടെ ഭാര്യ റംല പറഞ്ഞു.
https://www.facebook.com/Malayalivartha