പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിരക്കുകൾ ഏകീകരിച്ചു; എയര്‍ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് യാത്രാ സമിതി സംഘം
പ്രവാസികളുടെ കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ മൃതദേഹം തൂക്കിനോക്കി ചാര്‍ജ് ഈടാക്കുന്ന നടപടിക്രമം ഇന്ത്യയുടെ സ്വന്തം എയർലൈൻസ് ആയ എയര്‍ഇന്ത്യ പിൻവലിച്ചതിനെ യാത്രാ സമിതി സ്വാഗതം ചെയ്തു. എയര്‍ഇന്ത്യ ചെയ്തതതിന് സമാനമായ രീതിയിൽ എല്ലാ വിമാനക്കമ്പനികളും നിശ്ചിത നിരക്കില്‍ മൃതദേഹം തൂക്കി നോക്കാതെ കൊണ്ടുപോകണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു.
ബഹ്റൈനില്‍, യാത്ര സമിതി ഈ പ്രശ്നം ഉന്നയിച്ച് പലപ്പോഴായി കേന്ദ്ര - കേരള ഭരണ നേതൃത്വവുമായും, എയര്‍ ഇന്ത്യ അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. മുന്‍പ് എയര്‍ ഇന്ത്യ ബഹ്‌റൈന്‍ മാനേജ്‌മെന്റുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ 100 കിലോയില്‍ കൂടുതലുള്ള ചാര്‍ജ് മൃതദേഹങ്ങള്‍ക്ക് ഇടാക്കിയിരുന്നില്ല.
എയര്‍ ഇന്ത്യയുടെ ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്ക് പഴയതിനെക്കാളും കൂടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്കുള്ള നിരക്ക് കൃത്യമായി അറിയുന്നതിന് യാത്ര സമിതി എയര്‍ ഇന്ത്യ ബഹ്‌റൈന്‍ കണ്‍ട്രി മാനേജരുമായി ഉടനെ കൂടിക്കാഴ്ച നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേര്‍ന്ന് പ്രവാസികള്‍ക്ക് അനുകൂലമായി സൗജന്യമായോ സാധാരണ ഒരാളുടെ യാത്രാനിരക്കിലോ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാഹചര്യം ഒരുക്കുന്നതിന് യാത്ര സമിതി കഴിയാവുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും ബഹ്‌റൈന്‍ പ്രവാസി സമൂഹത്തിനു വേണ്ടി മുന്‍കൈ എടുക്കുമെന്നും യാത്ര സമിതി ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha