ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളി; ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി..ഭരണം പിടിച്ചു നിർത്താൻ അവിശ്വാസ വോട്ട് നേരിടേണ്ട അവസ്ഥയിൽ തെരേസ മേയ്
യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ട് വച്ച ബ്രെക്‌സിറ്റ് കരാറിന് പാര്‍ലമെന്റില്‍ കനത്ത പരാജയം. 432 എംപിമാർ കരാറിനെ എതിർത്തു വോട്ടു ചെയ്തപ്പോൾ 202 പേർ മാത്രമാണ് അനുകൂലിച്ചത്.ഹൗസ് ഓഫ് കോമണ്‍സില്‍ കരാര്‍ വോട്ടിനിട്ടത് അഞ്ച് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് . ഈ അടുത്ത കാലത്ത് ഒരു പ്രധാനമന്ത്രി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് തെരേസ മേയ്ക്കു മുന്നിൽ ഇപ്പോൾ ഉള്ളത് . ഭരണം പിടിച്ചു നിർത്താൻ അവിശ്വാസ വോട്ട് നേരിടേണ്ട അവസ്ഥയിലാണ് തെരേസ മേയ് ഇപ്പോൾ
മാർച്ച് 29 നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനിരിക്കെ, നൂറിലേറെ ഭരണകക്ഷി അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്തതു പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി. പ്രതിപക്ഷമായ ലേബർ പാർട്ടി സർക്കാരിനെതിരെ ഇന്ന് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.. എന്നാൽ, പരിഷ്കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യൻ യൂണിയനുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇന്നു മന്ത്രിസഭാ യോഗം വിളിക്കില്ലെന്നും വ്യക്തമാക്കി
ബ്രെക്‌സിറ്റ് കരാറിന്മേല്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ഡിസംബറില്‍ നടക്കാനിരുന്ന വോട്ടെടുപ്പ് പരാജയഭീതിയെ തുടര്‍ന്ന് തെരേസ മേയ് മാറ്റി വച്ചിരുന്നു. അഞ്ചാഴ്ചയ്ക്ക് ശേഷം അതേ കരാര്‍ സഭയില്‍ വോട്ടിനിടുമ്പോഴും വിജയപ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ബ്രെക്‌സിറ്റിനെ അനുകൂലിച്ചവർക്കും യൂറോപ്യന്‍ യൂണിയന്റെ കരാര്‍ വ്യവസ്ഥകളോടാണ് എതിര്‍പ്പ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ഇനി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത് കരാര്‍ പുതുക്കുകയോ കരാര്‍ വേണ്ടെന്ന് വച്ച് തുടര്‍ നടപടികളിലേക്ക് പോവുകയോ അല്ലെങ്കില്‍ വീണ്ടും ഹിതപരിശോധന നടത്തുകയോ ചെയ്യണം.
പൊതു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ പ്രതിപക്ഷമായ ലേബർ പാർട്ടി അവിശ്വാസ വോട്ട് എടുത്തിടുകയായിരുന്നു. പരാജയത്തിന്റെ തോത് മനസ്സിലാക്കിയ മേയ്, പ്രമേയം ഹൌസ് ഓഫ് കോമ്മൺസിന് ചർച്ച ചെയ്യാൻ ബുധനാഴ്ച വരെ സമയം നൽകി.
സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് വിധിയെഴുതാനുള്ള അവസരം ആവും അവിശ്വാസ വോട്ടെന്നു ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ പറഞ്ഞു. എന്നാൽ യൂറോപ്യൻ യൂണിയൻ വിട്ടു പോകുന്നതിനെ പിന്തുണച്ച ബ്രിട്ടീഷ് പൗരന്മാരെ കേൾക്കണം എന്നാണു മെയ്‌ക്ക് പറയാനുള്ളത്. സർക്കാരിനെ സംരക്ഷിക്കാൻ മെയ്‌ക്ക് മുൻപിൽ ഇനി കേവലം 24 മണിക്കൂർ മാത്രം. ഇതിൽ പരാജയപ്പെട്ടാൽ പൊതു തിരഞ്ഞെടുപ്പിലേക്കാവും കാര്യങ്ങൾ പോവുക
https://www.facebook.com/Malayalivartha