തൊഴിലുടമകൾ മുങ്ങിയതിനെത്തുടർന്നു പട്ടിണിയിലായ കാറ്ററിങ് തൊഴിലാളികൾക്ക് സഹായമായി ഇന്ത്യൻ എംബസിയും അബുദാബി പോലീസും
അൽ വസീത കാറ്ററിങ് കമ്പനി അധികൃതർ മുങ്ങിയതിനെ തുടർന്ന് മാസങ്ങളായി ദുരിതമനുഭവിച്ച തൊഴിലാളികൾക്ക് തുണയായി ഇന്ത്യൻ എംബസിയും അബുദാബി പൊലീസം എത്തിയതോടെ ഏഴു മാസമായി അനുഭവിച്ച ദുരിതങ്ങൾക്ക് അറുതിയായി .
അബുദാബിയിൽ കമ്പനി ഉടമകൾ മുങ്ങിയതിനെ തുടർന്ന് തൊഴിലാളികൾ ഏഴു മാസമായി ശമ്പളമില്ലാത്ത അവസ്ഥയിൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി കഴിഞ്ഞിരുന്നത്. ഇന്ത്യൻ എംബസി, അബുദാബി പൊലീസ് തുടങ്ങിയവരുടെ ഇടപെടലാണ് തുണയായത്. എഴുപതു മലയാളികളടക്കം നാനൂറു പേരുടെ ദുരിതവാർത്ത മനോരമ ന്യൂസിലൂടെയാണ് ആദ്യം പുറംലോകമറിഞ്ഞത്.
എട്ടു വർഷമായി ആയിരങ്ങൾക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവർ ഭക്ഷണത്തിനായി യാചിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ദുരിതത്തിൽ നിന്നും മോചനമുണ്ടാകുന്നത്. അബുദാബി അൽവസീത എമിറേറ്റ്സ് കാറ്ററിങ് കമ്പനിയിലെ പാചകക്കാരനായ തിരുവനന്തപുരം പാറശാല സ്വദേശിയായ ഫയസുൾപ്പടെ 70 മലയാളികളടക്കം നാനൂറോളം തൊഴിലാളികൾ ഏഴു മാസമായി ശമ്പളമില്ലാതെ മുസഫ വ്യവസായ മേഖല 40ലെ ക്യാംപിൽ താമസിക്കുന്നു എന്ന റിപ്പോർട്ടാണ് പത്രത്തിൽ വന്നത്
കിട്ടാനുള്ള ശമ്പളത്തിൻറെ പകുതിയും മറ്റു ആനുകൂല്യങ്ങളും നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റും നൽകാമെന്നു അൽ വസീത കാറ്ററിങ് കമ്പനി അധികൃതർ ഉറപ്പുനൽകി. കമ്പനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താൽപര്യമുള്ളവർക്കു അതു തുടരാമെന്നു എംബസി വ്യക്തമാക്കി. തൊഴിലാളികളില്‍ 310 പേരും ഈ നിര്‍ദേശം അംഗീകരിച്ചു. കോടതിയില്‍ പോയി ഇതിനോടകം അന്തിമ അനുകൂല വിധി നേടിയ മൂന്ന് പേര്‍ക്ക് മുഴുവന്‍ ശമ്പളത്തുക ലഭിക്കും.
അതേസമയം, വീസ, പാസ്പോർട്ട് കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്നു മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, അബുദാബി മൊബൈൽ കോടതി, അബുദാബി പൊലീസ്, കമ്പനിയുടേയും വിവിധ രാജ്യങ്ങളുടെ എംബസികളുടേയും പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തൊഴിലാളികളുമായി നടത്തിയ ചർച്ചയാണ് ഫലം കണ്ടത്
രണ്ടു ജോർദാനി സഹോദരന്മാരും ഒരു സ്വദേശിയും ചേർന്നാണ് അൽ വസീത കാറ്ററിങ് കമ്പനി നടത്തിയിരുന്നത്. സൈനിക ക്യാംപിലേക്ക് ഭക്ഷണം എത്തിക്കുന്നതായിരുന്നു കമ്പനിയുടെ പ്രധാന ലാഭം. എന്നാൽ ഈ ചുമതലയിൽ വീഴ്ച വരുത്തിയതോടെ കരാർ നഷ്ടപ്പെട്ടു. ഇതോടെ ശമ്പളം പോലും നല്കാനില്ലാത്ത അവസ്ഥയിലേക്ക് എത്തുകയായിരുന്നു എന്ന് തൊഴിലാളികൾ പറയുന്നു. 2018 ജൂലൈയിൽ ഉടമസ്ഥർ മുങ്ങിയതോടെ തൊഴിലാളികൾ പെരുവഴിയിലായി. പിന്നീട് വിവിധ സംഘടനകൾ നൽകുന്ന ഭക്ഷണവും ചില്ലറ സഹായവുമായിരുന്നു ഇ തൊഴിലാളികളുടെ ഏക ആശ്രയം . തിരിച്ച നാട്ടിലേക്ക് പോകാൻ പോലും ആകാതെ ഉള്ള ദുരിതത്തിനാണ് ഇപ്പോൾ അറുതി ആയിരിക്കുന്നത്
https://www.facebook.com/Malayalivartha