പ്രളയം മറന്ന് സർക്കാരിന്റെ പ്രവാസി ധൂർത്ത് ; ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം കോടികൾ ചെലവിട്ട് നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ; ഫെബ്രുവരി 15,16 തീയതികളിൽ ദുബായിൽ നടക്കും

പ്രളയം മറന്ന് സർക്കാരിന്റെ പ്രവാസി ധൂർത്ത്. ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനം ഫെബ്രുവരി 15,16 തീയതികളിൽ ദുബായിൽ നടക്കും. കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം കോടികൾ ചെലവിട്ട് നടത്താനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഗൾഫ് മേഖലയിലെ ലോക കേരള സഭാംഗങ്ങളാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 2020 ജനുവരി ആദ്യം നിയമസഭാ സമുച്ചയത്തിൽ നടക്കാൻ പോകുന്ന രണ്ടാം ലോക കേരള സഭയ്ക്ക് മുന്നോടിയായാണ് ദുബായിൽ ലോക കേരള സഭ മേഖല സമ്മേളനം നടക്കുക. ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയാണ് ലോക കേരള സഭ.
ഫെബ്രുവരി 15നും 16നും മിലേനിയം ഹോട്ടലിലും എത്തിസലാത്ത് അക്കാദമി ഹാളിലുമാണ് സമ്മേളനം നടത്തുന്നത്. 15ന് വൈകിട്ട‌് ഏഴിന് എത്തിസലാത്ത് മൈതാനത്ത‌് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളെ അഭിസംബോധനചെയ്യും. നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റ‌് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പ്രളയദുരിതത്തിലായവർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യം നിലനിൽക്കെ, അത് പരിഹരിക്കാനുള്ള സഹായം ചെയ്യാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുന്ന സർക്കാർ, പദ്ധതി വിഹിതത്തിൽ നിന്ന് പണം മുടക്കിയാണ് സഭ ഒരുക്കുന്നത്. ലോക കേരള സഭക്ക് വേണ്ട തുക ചെലവഴിക്കാൻ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി.
കഴിഞ്ഞ വർഷം നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിച്ച ലോക കേരള സഭയുടെ ആദ്യ പാദത്തിന് 4 കോടി രൂപയായിരുന്നു ചെലവ്. ഇത്തവണ മന്ത്രിമാരും ഉദ്യോഗസ്ഥരും കലാകാരന്മാരും ഉൾപ്പെടെയുള്ളവരുടെ യാത്രയ്ക്കും താമസത്തിനുമൊക്കെയായി വൻ ചെലവു വരുമെന്നാണു കണക്കാക്കുന്നത്. മുഖ്യമന്ത്രിയാണ് സഭ ഉദ്ഘാടനം ചെയ്യുക. സ്പീക്കർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, മറ്റു മന്ത്രിമാർ, നോർക്ക റൂട്സിന്റെ 3 വൈസ് ചെയർമാൻമാർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
പ്രളയ ദുരന്തത്തിനു ശേഷം കഴിഞ്ഞ സെപ്റ്റംബർ 30ന് ചേർന്ന ലോക കേരളസഭാ സെക്രട്ടേറിയറ്റാണ് ദുബായിലും യൂറോപ്പിലുമായി മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. തയാറെടുപ്പിനുള്ള യോഗം ഡിസംബർ 22ന് ദുബായിൽ നടത്തി. ഇരുന്നൂറോളം അംഗങ്ങൾ ദുബായ് സമ്മേളനത്തിൽ പങ്കെടുക്കും. യുഎഇക്കു പുറമേ മറ്റു ഗൾഫ് നാടുകളിൽ നിന്നുള്ളവരും കേരളത്തിൽ നിന്നുള്ള സംഘവും എത്തുന്നുണ്ട്.
മിലേനിയം ഹോട്ടലിൽ ആദ്യ ദിവസം ഗൾഫിലെ തൊഴിൽ പ്രശ്നങ്ങളാണ് ചർച്ച ചെയ്യും. എത്തിസലാത്ത് അക്കാദമി ഹാളിലാണ് സാംസ്കാരിക പരിപാടി. ആശാ ശരത്തിന്റെ നേതൃത്വത്തിലുള്ള നൃത്താവിഷ്കാരത്തിന് 8 ലക്ഷം രൂപ ചെലവു വരുമെന്നു യോഗ മിനിറ്റ്സിൽ പറയുന്നുണ്ട്. 3 ഗായകർ ഉൾപ്പെടുന്ന ഇന്ത്യൻ ബാൻഡ്, 10 യുഎഇ നർത്തകർ പങ്കുചേരുന്ന ബോളിവുഡ് സംഘത്തിന്റെ കലാപരിപാടി, 20 യുഎഇ കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള പഞ്ചവാദ്യം തുടങ്ങിയവയാണ് മറ്റു സാംസ്കാരിക പരിപാടികൾ. ഇതിന്റെ ചെലവു വ്യക്തമാക്കിയിട്ടില്ല.
നേരത്തെ ലോക കേരള സഭയ്ക്കു കീഴിൽ പ്രവാസികളും തദ്ദേശീയരുമായ 98 പേരെ ഉൾപ്പെടുത്തി സർക്കാർ ഏഴു സ്റ്റാൻഡിങ് കമ്മിറ്റികൾക്കു രൂപം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ടുള്ള ഒന്നാം സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ പ്രമുഖ വ്യവസായി രവി പിള്ളയാണ്. പ്രവാസി നിക്ഷേപവും സുരക്ഷയും കൈകാര്യം ചെയ്യുന്ന രണ്ടാം സ്റ്റാൻഡിങ് കമ്മിറ്റിയെ എം.എം.യൂസഫലി നയിക്കും. പ്രവാസികളുടെ പുനരധിവാസം നോക്കേണ്ട കമ്മിറ്റിയിൽ ഡോ.ആസാദ് മൂപ്പനെയും കുടിയേറ്റ കമ്മിറ്റിയിൽ സി.വി.റപ്പായിയെയും ചെയർമാന്മാരാക്കി. ഇവരുടെ സേവനം മുഖ്യമന്ത്രി വിദേശയാത്രകളിൽ ഉപയോഗിച്ചിരുന്നു.
അടുത്തിടെ ലാകകേരളസഭയുടെയും അവയുടെ സ്റ്റാൻഡിങ് കമ്മിറ്റികളുടെയും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുകയുണ്ടായി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടെത്തൽ തുടങ്ങിയവയാണു ചുമതലകളെങ്കിലും അതെന്നും ഇതുവരെ നടപ്പാലായിട്ടില്ല.
അതേസമയം കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം കോടികൾ ചെലവിട്ട് നടത്താനൊരുങ്ങുമ്പോൾ തന്നെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാൻ കേരളത്തിന് കൈത്താങ്ങായി യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിച്ചിരുന്നുവെങ്കില്‍ മറ്റു രാജ്യങ്ങളും കേരളത്തെ സഹായിക്കാനായി മുന്നോട്ടു വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നു. അര്‍ഹമായ വിദേശസഹായം കേന്ദ്രം തടഞ്ഞതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha