പ്രവാസികൾക്ക് സന്തോഷ വാർത്ത ; വേനലവധി ഇനി നിങ്ങൾക്ക് പൊള്ളില്ല; യാത്ര ക്ലേശം ഒഴിവാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് രംഗത്ത്
പ്രവാസികൾക്ക് സന്തോഷ വാർത്ത .. വേനൽ കാലത്ത് യാത്ര ദുരിതം ഒഴിവാക്കാൻ ഗൾഫ്- കേരള മേഖലയിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് സി ഇ ഒ കെ. ശ്യാം സുന്ദറാണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് 31നാണ് വേനൽക്കാല ഷെഡ്യൂൾ ആരംഭിക്കുന്നത്. ഇതുപ്രകാരം ആഴ്ചയിൽ 653 വിമാനങ്ങൾ ഉണ്ടാകും. നിലവിൽ 621 വിമാനങ്ങളാണുള്ളത്. കൈവശമുള്ള വിമാനങ്ങൾ പരമാവധി ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുക.
പ്രതിദിന പ്രവർത്തനക്ഷമത 13.3 മണിക്കൂർ എന്നത് 13.4 ആക്കും. കണ്ണൂരിലേക്കുള്ള യാത്രാ നിരക്ക് ഭീമമാണെന്നു പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കോഴിക്കോടിനെ അപേക്ഷിച്ച് വിമാനങ്ങൾ കുറവായതാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിരക്ക് കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് കൊടുത്തിട്ടുണ്ട്. കണ്ണൂരിനും ദുബായ്ക്കുമിടയിൽ കൂടുതൽ സർവീസ് നടത്താൻ നിലവിലുള്ള വ്യവസ്ഥകൾ അനുവദിക്കുന്നില്ല. രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെ തീരുമാനിക്കേണ്ട കാര്യമാണത്.
ഇന്ത്യക്കും ഗൾഫിനുമിടയിൽ എയർ ഇന്ത്യ എക്‌സ്പ്രസിന് അനുവദിക്കപ്പെട്ട സീറ്റുകൾ എല്ലാം ഉപയോഗപ്പെടുത്തിക്കഴിഞ്ഞതിനാൽ കൂടുതൽ സീറ്റുകൾ ലഭ്യമായാലേ ദുബായ് –കണ്ണൂർ സർവീസ് തുടങ്ങാൻ കഴിയൂ. അതിനു നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വിമാനങ്ങൾ വാങ്ങുന്ന കാര്യം പരിഗണനയിലില്ല. അതിനു കടമ്പകൾ ഏറെയുണ്ട്. എന്നാൽ വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് കൂടുതൽ സർവീസ് നടത്തുന്നത് പരിഗണനയിലുണ്ട്. മൂന്നു വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനി 250 കോടി രൂപയുടെ ലാഭം ഈ വർഷം പ്രതീക്ഷിക്കുന്നുണ്ടെന്നും സിഇഒ വ്യക്തമാക്കി.
https://www.facebook.com/Malayalivartha