പ്രവാസി വനിതകൾക്ക് സന്തോഷ വാർത്ത; ഇനി മുതൽ ഒരേ ജോലിക്ക് ഒരേ ശമ്പളം; സമത്വത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി
പ്രവാസി വനിതകൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ സൗദിയിൽ ഒരേ ജോലിക്ക് തുല്യ വേതനമാണ് തൊഴിലിടങ്ങളിൽ സ്വീകരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം. ഇതിന്റെ ഭാഗമായി വനിതാ ശാക്തീകരണ നിയമം പരിഷ്‌കരിച്ചു. പുരുഷന്‍മാര്‍ക്ക് തതുല്യമായ വേതനം സ്ത്രീകള്‍ക്കും ലഭ്യമാക്കുന്നതിന് നിയമം പരിഷ്‌കരിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
വേതനത്തില്‍ വിവേചനം അനുവദിക്കില്ല. സ്ത്രീ സൗഹൃദ തൊഴിലിടങ്ങളായി രാജ്യത്തെ തൊഴില്‍ വിപണി മാറുന്നു . അതുകൊണ്ടുതന്നെ സ്ത്രീകളുടെ സുരക്ഷിതത്വവും മികച്ച വേതനവും ഉറപ്പുവരുത്തുന്ന നിയമം നടപ്പിലാക്കും. ഇതോടെ സ്ത്രീ-പുരുഷ വേതനത്തിലെ വിവേചനം ഇല്ലാതായെന്നും മന്ത്രാലയം വ്യക്തമാക്കി
സ്ത്രീകള്‍ക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിന് തൊഴിലുടമക്ക് ഉത്തരവാദിത്തമുണ്ട്. വനിതകളുടെ സ്വാതന്ത്ര്യം ഹനിക്കാന്‍ പാടില്ല. പ്രാദേശിക സമ്പ്രദായങ്ങള്‍ക്ക് വിരുദ്ധമായി നടപടി സ്വീകരിക്കരുത്. വനിതകള്‍ക്ക് പ്രാര്‍ഥനക്ക് സൗകര്യം ഒരുക്കണം, വിശ്രമ സ്ഥലം, ടോയ്ലറ്റ് എന്നിവ അനുവദിക്കണം. വിനോദ സഞ്ചാര മേഖലയില്‍ വനിതകളെ നിയമിക്കാം.
എന്നാല്‍ ശുചീകരണം, സഞ്ചാരികളുടെ ലഗേജ് ചുമക്കുക തുടങ്ങിയ ജോലികളില്‍ വനിതകളെ നിയമിക്കാന്‍ പാടില്ല. വ്യവസായ സ്ഥാപനങ്ങളില്‍ വൈകുന്നേരം ആറു വരെയും മറ്റിടങ്ങളില്‍ രാത്രി 11 വരേയുമാണ് വനിതകളുടെ ജോലി സമയം. ആശുപത്രി ഉള്‍പ്പെടെയുളള സ്ഥാപനങ്ങളില്‍ രാത്രികാലങ്ങളില്‍ വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി ഉണ്ടാകുമെന്നും വനിതാ ശാക്തീകരണ നിയമം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha