പ്രവാസികളുടെ നാട്ടിലേക്കുള്ള പാച്ചിൽ, യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്, എഴുപത്തിയാറ് അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരിക്ക് കുറയുന്നില്ല, 70 മുതല്‍ 150 ശതമാനം വരെ ഉയര്‍ന്ന് ടിക്കറ്റ് നിരക്ക്

പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പ്രവാസികളെല്ലാം നാട്ടിലേക്കുള്ള പാച്ചിലിലാണ്. രണ്ടു വർഷത്തെ കൊവിഡ് മഹാമാരിക്ക് ശേഷം എല്ലാവരെയും നേരിൽ കാണുവാനും അവരുമൊത്ത് പെരുന്നാൾ കെങ്കേമമാക്കാനുമാണ് പ്രവാസികളുടെ നാട്ടിലേക്കുള്ള ഈ പാച്ചിൽ. എന്നാൽ പെരുന്നാള്‍ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കുവൈത്തിൽ ഉണ്ടായിരിക്കുന്നത്. എഴുപത്തിയാറ് അധിക വിമാനങ്ങൾ തിരിക്ക് കുറയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
പെരുന്നാൾ പ്രമാണിച്ച് മാത്രമല്ല അവധി ആഘോഷത്തിന് വിദേശത്ത് പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളും വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായി.തിരക്ക് വർദ്ധച്ചതോടെ വിമാന ടിക്കറ്റ് നിരക്കിൽ വ്യത്യാസവും തുടരുകയാണ്. 70 മുതല്‍ 150 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നു എന്നാണ് വിവരം.
യു.കെ, യു.എ.ഇ, തുര്‍ക്കി, ഈജിപ്ത്, അസര്‍ബൈജാന്‍, ഫ്രാന്‍സ്, ജര്‍മനി, ഒമാന്‍, ഗ്രീസ് എന്നിവയാണ് കുവൈത്തികള്‍ കൂടുതലായി പോകുന്ന സ്ഥലങ്ങള്‍. ഏപ്രില്‍ 28നും മേയ് ഏഴിനും ഇടക്ക് മൂന്നര ലക്ഷത്തിലേറെ ആളുകളാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരുടെ കുത്തൊഴുക്ക് മൂലം വിമാനത്താവളത്തില്‍ തിരക്ക് അനുഭവപ്പെട്ടു.
2,800 വിമാനങ്ങളാണ് അവധി ദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യാത്രക്കാരുടെ വർദ്ധനവ് മുന്നില്‍ കണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 42 അന്താരാഷ്ട്ര കാരിയറുകളാണ് കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. മിക്ക വിമാന കമ്പനികളും അധിക സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്.
സിവില്‍ സര്‍വിസ് കമീഷന്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെയാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചത്. വാരാന്ത്യ അവധികളടക്കം കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒമ്പത് ദിവസമാണ് അവധി.
മെയ് ഒന്ന് മുതല്‍ അഞ്ച് വരെയാണ് പെരുന്നാള്‍ അവധിയിനത്തില്‍ ലഭിക്കുക. ചെറിയ പെരുന്നാളിന്റെ നിശ്ചിത അവധിക്കു മുമ്പും ശേഷവും വരുന്ന വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിയാണ് തുടര്‍ച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കുന്നത്. അവധി കഴിഞ്ഞ്, സര്‍ക്കാര്‍ സര്‍വീസുകളും മറ്റും മെയ് 8 മുതലാണ് പ്രവര്‍ത്തനമാരംഭിക്കുക.
https://www.facebook.com/Malayalivartha

























