പ്രവാസികൾ ഇത്തവണ മടങ്ങാൻ നിർബന്ധിതരാകും..., കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവത്കരിക്കാൻ സൗദി, മലയാളികളെ അടക്കം ബാധിക്കുന്ന വിവിധ ജോലികള്‍ മറ്റന്നാള്‍ മുതല്‍ സ്വദേശിവത്കരണം...!

മലയാളികളെ അടക്കം ബാധിക്കുന്ന വിവിധ ജോലികള്‍ മറ്റന്നാള്‍ മുതല്‍ സൗദിയില്‍ സ്വദേശിവത്കരിക്കുന്ന നടപടിയിലേക്ക് കടക്കുകയാണ്. മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന വിവധ ജോലികളാണ് സ്വദേശിവത്കരിക്കുന്നത്. ഇതോടെ നിരവധി പ്രവാസികളുടെ തൊഴിൽ നഷ്ടമാകും.
സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നതിലുടെ 20,000 ത്തോളം വിദേശികള്‍ക്ക് തൊഴില്‍നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഡാറ്റാ എന്‍ട്രി ക്ളര്‍ക്ക് ജോലി അടക്കം വിവിധ ജോലികളാണ് ഞായറാഴ്ച മുതല്‍ സ്വദേശിവത്കരിക്കുന്നത്.ഓഫീസ് സെക്രട്ടറി, ട്രാൻസ്ലേറ്റർ, സറ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ ജോലികളാണ് സമ്പൂർണമായും സ്വദേശിവത്കരിക്കുന്നത്.
ഈ ജോലികളിൽ 100% ശതമാനമാണ് സൗദിവത്ക്കരണം നടപ്പാക്കുക. ഈ ജോലികളിലധികവും മലയാളികളടക്കമുള്ള വിദേശികള്‍ നിലവില്‍ തൊഴിലെടുക്കുന്നവയാണ്. അഞ്ച് മാസം മുമ്പ് തന്നെ തൊഴില്‍ മന്ത്രാലയം ഈ ജോലികളത്രയും സ്വദേശിവത്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആറുമാസത്തെ സാവകാശം നല്‍കിയ ശേഷമാണ് ഈ മേഖലകളില്‍ സൗദിവത്ക്കരണത്തിന് ഒരുങ്ങുന്നത്.കഴിഞ്ഞ ഒക്ടോബറിൽ ഇത് സംബന്ധിച്ച തീരുമാനം സൗദി മാനവ വിഭവശേഷി മന്ത്രി പുറപ്പെടുവിച്ചിരുന്നു. ട്രാൻസ്ലേറ്റർ, സ്റ്റോർ കീപ്പർ എന്നീ ജോലികൾക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 5,000 റിയാലായും നിജപ്പെടുത്തി.
മാർക്കറ്റിങ് വിഭാഗത്തിൽ അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാർക്കറ്റിങ് ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനവും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനവും ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മാർക്കറ്റിങ് ജോലികളിലേർപ്പെടുന്നവർക്ക് കുറഞ്ഞ ശമ്പളം 5,500 റിയാലായും നിജപ്പെടുത്തി.
സ്വദേശിവത്കരണ നടപടികളുടെ വിശദാംശങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വദേശികളായ യുവതീയുവാക്കൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും മന്ത്രാലയം നടത്തിവരുന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്. 20,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ സ്വദേശികൾക്ക് ലഭിക്കുക.
https://www.facebook.com/Malayalivartha


























