തീരില്ല ഉടൻ താഴിട്ടുപൂട്ടൽ... പ്രതിരോധ മരുന്ന് വികസിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഹോരാത്ര പരിശ്രമങ്ങൾ വിജയിക്കുന്നതു വരെ പ്രശ്ന ബാധിത ജില്ലകളിൽ ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കലും തുടരാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചേക്കുമെന്ന് സൂചന
കോവിഡ് 19 നെതിരായ പ്രതിരോധ മരുന്ന് വികസിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഹോരാത്ര പരിശ്രമങ്ങൾ വിജയിക്കുന്നതു വരെ പ്രശ്ന ബാധിത ജില്ലകളിൽ ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കലും തുടരാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചേക്കും.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ ആണ് ഇത്തരമൊരു സൂചന നൽകിയത്. പതിനഞ്ചിന് ലോക്ക് ഡൗൺ പിൻവലിക്കുമെന്ന സൂചനകൾക്കിടയിലാണ് ഞായറാഴ്ച രാത്രി ഇത്തരമൊരു സൂചന കേന്ദ്രമന്ത്രി നൽകിയത്.
അതായത് താഴിട്ടു പൂട്ടൽ അവസാനിപ്പിച്ചാലും കർശന നിയന്ത്രണങ്ങൾ തുടരുമെന്നർത്ഥം. രാജ്യം സാധാരണ നിലയിലേക്ക് എത്തിച്ചേരണമെങ്കിൽ ഇനിയും മാസങ്ങൾ എടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം തുടരുന്നതാണ് കേന്ദ്രസർക്കാരിനെ കുഴക്കുന്നത്.
രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിനും, പ്രതിരോധിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുമായി നിരവധി നടപടികളാണ് ഇന്ത്യ ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നത്. സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങള്‍ ഉന്നതതലത്തില്‍ ദിവസവും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
രാജ്യത്തെ ഉന്നതാധികാര സംഘങ്ങളുടെ സംയുക്തയോഗത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അധ്യക്ഷത വഹിച്ചിരുന്നു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ രൂപീകരണം, തയ്യാറെടുപ്പുകൾ, അവയുടെ നടപ്പാക്കൽ എന്നിവ രാജ്യത്തുടനീളം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ യോഗം. ആശുപത്രികൾ ,നിരീക്ഷണ -ക്വാറന്റീൻ സംവിധാനങ്ങൾ, പരിശോധന സൗകര്യങ്ങൾ, അത്യാഹിത ചികിത്സ പരിശീലനം തുടങ്ങിയവയുടെ ലഭ്യത വർധിപ്പിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സംഘങ്ങൾ യോഗത്തിൽ വിശദീകരിച്ചു.
കോവിഡ് 19 വെല്ലുവിളി നേരിടുന്നതിനായി സ്വീകരിച്ച നടപടികൾ നേരിട്ട് വിലയിരുത്തുന്നതിനായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ ഹർഷ് വർദ്ധൻ ജജ്ജറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദർശിച്ചു. കോവിഡ് രോഗത്തിനായി മാത്രമുള്ള ആശുപത്രിയായി AIIMS ജജ്ജർ പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് നൂതന വൈദ്യ സഹായങ്ങൾ അടക്കം ലഭ്യമാക്കുന്നതിനായി 300 കിടക്കളോട് കൂടിയ ഐസൊലേഷൻ വാർഡുകൾ ആശുപത്രിയിൽ സജ്ജമാക്കും .
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും, ഉന്നതതല നേതൃത്വവുമായി കാബിനറ്റ് സെക്രട്ടറി വീഡിയോ കോൺഫെറെൻസിലൂടെ ആശയവിനിമയം നടത്തി. ചീഫ് സെക്രട്ടറിമാർ, ആരോഗ്യ സെക്രട്ടറിമാർ, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, പോലീസ് സൂപ്രണ്ടന്റുമാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍, എല്ലാ ജില്ലകളിലെയും ഐഡിഎസ്പി അംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. വൈദ്യോപകരണങ്ങൾ, മരുന്നുകൾ എന്നിവയുടെ ഉത്പാദനത്തിനാവശ്യമായ സംവിധാനങ്ങളിൽ വീഴ്ച വരാൻ പാടില്ലെന്ന്, കാബിനറ്റ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
ഏറ്റവും പുതിയ കണക്കു പ്രകാരം, രാജ്യത്തെ 274 ജില്ലകൾ കോവിഡ് മഹാമാരിയുടെ പിടിയിലാണ്.
രോഗവ്യാപനഭീഷണി നിലനിൽക്കുന്നിടങ്ങളിൽ നടത്താനുള്ള റാപിഡ് ആന്റിബോഡി അടിസ്ഥാനമാക്കിയ രക്തപരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങൾ ഐസിഎംആര്‍ പുറത്ത് ഇറക്കിയിട്ടുണ്ട്. റാപിഡ് പരിശോധന ഫലങ്ങൾ ഐസിഎംആര്‍ പോർട്ടലിൽ നേരിട്ട് ലഭ്യമാക്കുന്നത് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വേഗത്തിൽ രോഗബാധിതരെ തിരിച്ചറിയുന്നതിനും അവർക്കാവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും, ഇത് സഹായകരമാകും.
പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ പുതിയ നിർദേശത്തിൽ പറയുന്നു. കോവിഡ് മഹാമാരിയുയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും, പുകരഹിതമായ പുകയിലഉല്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
രാജ്യത്തിതുവരെ 3374 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് 79 പേരാണ് മരിച്ചത്. രോഗം, ഭേദമായതിനെത്തുടര്ന്ന് 267 പേർ ആശുപത്രി വിട്ടു .
https://www.facebook.com/Malayalivartha