വിവാദങ്ങള്‍ മാത്രം ബാക്കി; കേരള സര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് എഴുതിത്തള്ളി; നടപടി ക്രൈം ബ്രാഞ്ചിന്റെത്; കെട്ടടങ്ങുന്നത് സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്ന കേസ്; ഇനി ഹൈക്കോടതി വിധിക്ക് കാതോര്‍ക്കാം
വിവാദങ്ങള്‍ ബാക്കി നിര്‍ത്തി കേരളസര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും അതിനാല്‍ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും റജിസ്ട്രാറും അഞ്ച് സിന്‍ഡിക്കറ്റ് അംഗങ്ങളും അടക്കം പ്രതികളായ കേസാണ് എഴുതിത്തള്ളിയിരിക്കുന്നത്. പരാതിക്കാരന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് ക്രൈംബ്രാഞ്ചിന്റെ അസാധാരണ നടപടി. ഒഎംആര്‍ ഷീറ്റ് കണ്ടെത്താനാകില്ല എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസ് എഴുതിത്തള്ളിയത്. സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്ന കേസ് ഇപ്പോള്‍ നടക്കുന്ന കരാര്‍, കണ്‍സള്‍ട്ടെന്‍സി നിയമനങ്ങള്‍ പോലെ തന്നെ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.
കേസില്‍ സര്‍വകലാശാല മുന്‍വിസിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രതികളായിരുന്നു. 2008 ല്‍ കേരള സര്‍വകലാശാലയില്‍ നടന്ന വിവാദ അസിസ്റ്റന്റ് നിയമനത്തിന് ഉത്തരവാദികളെ പ്രതികളാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസ് എഴുതിത്തള്ളാനാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. കോവിഡ് കാലത്ത് അതീവ രഹസ്യമായാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. പരാതി നല്‍കിയിരുന്ന മുന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും നിലവിലെ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റുമായ സുജിത്ത്. എസ്. കുറുപ്പിന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എന്‍.അബ്ദുല്‍ റഷീദ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നതിന് തലേന്നാളാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തത്. ഉത്തരക്കടലാസുകള്‍ നശിപ്പിച്ചും മാര്‍ക്ക് രേഖപ്പെടുത്തിയ കമ്പ്യൂട്ടര്‍ കാണാതാക്കിയും ഇഷ്ടക്കാര്‍ക്കു നിയമനം നല്‍കാന്‍ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ രാമചന്ദ്രന്‍ നായര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ: വി.ജയപ്രകാശ്, രജിസ്ട്രാര്‍ കെ.എ ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. എ.എ. റഷീദ്, എം.പി. റസ്സല്‍, കെ.എ.ആന്‍ഡ്രൂ, പരേതനായ ബി. എസ്. രാജീവ് എന്നിവരെ പ്രതികളാക്കി 2014ല്‍ കുറ്റപത്രം തയ്യാറാക്കി വിജിലന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നു . ഈ നടപടി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് വിജിലന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവച്ചു.
അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പ് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം നല്‍കിയ കുറ്റപത്രം. എന്നാല്‍ ഈ കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷ നിയമനം നേടിയവര്‍ക്ക് എതിരെയും അന്വേഷണം വേണമെന്ന് കാട്ടി ഉത്തരവിട്ടു, ഈ കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ആഴത്തിലുള്ള അന്വേഷണം കേസില്‍ നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവ്. നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ, അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ല. ഇത് മതിയാകില്ല. വിശദമായ തുടരന്വേഷണം തന്നെ വേണം. അതിനാല്‍ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീങ്ങിയെങ്കിലും നിയമോപദേശം അനുകൂലമല്ലാത്തതുകൊണ്ട് നീക്കം ഉപേക്ഷിച്ചു. തുടര്‍ന്നാണ് െ്രെകം ബ്രാഞ്ച്, കേസ് എഴുതിത്തള്ളാന്‍ തീരുമാനം കൈകൊണ്ടത്. കോടതി ഉത്തരവിനെ തുടരന്വേഷണം നടത്തിയപ്പോഴാണ് കേസ് നിലനില്‍ക്കില്ലെന്നും വേണ്ടത്ര തെളിവില്ലെന്നും ക്രൈംബ്രാഞ്ചിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
പരീക്ഷ എഴുതാത്തവര്‍ പോലും കേരളസര്‍വകലാശാലയില്‍ നിയമനം നേടിയെന്നതായിരുന്നു കേസ്. പരീക്ഷ എഴുതാത്തവര്‍ പക്ഷേ, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു, നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നിട്ടില്ല. ഉത്തരപ്പേപ്പര്‍ മൂല്യനിര്‍ണയത്തിന് അയച്ചത് തന്നെ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയതില്‍ അന്വേഷണം വന്നപ്പോള്‍, വിരമിച്ച ശേഷം ലാപ്‌ടോപ്പ് മോഷണം പോയെന്ന് വിസി അന്വേഷണസംഘത്തെ ഒരു വര്‍ഷത്തിന് ശേഷം അറിയിച്ചത് വേറെ വിവാദമായി. ഇങ്ങനെ ഏറെ തിരിമറികള്‍ നടന്ന കേസാണ്, ഹൈക്കോടതി വിശദമായ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടും തെളിവില്ലെന്ന് കാട്ടി എഴുതിത്തള്ളി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha