തമിഴ്‌നാട്ടില്‍ കണ്ടത് വിചിത്ര ജീവിയുടെ അവശിഷ്ടം, ദിനോസറിന്റെ മുട്ടകളല്ല!... ഫോസിലൈസ് ചെയ്ത അമോണൈറ്റ് അവശിഷ്ടങ്ങൾ
കഴിഞ്ഞ ദിവസങ്ങളിൽ ഫെയ്സ്ബുക്, വാട്സാപ് തുടങ്ങി സോഷ്യൽമീഡിയകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമായിരുന്നു തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയ വിചിത്ര വസ്തു. തമിഴ്‌നാട്ടിലെ പെരമ്പലൂർ ജില്ലയിൽ ‘ദിനോസർ മുട്ടകൾ’ എന്ന പേരിൽ ഒരു വിഡിയോ തന്നെ ട്രന്റിങ് ആയിരുന്നു.
എന്നാൽ, സ്ഥലത്തെത്തിയ ജിയോളജിക്കൽ വിദഗ്ധർ പറയുന്നത് ദിനോസറിന്റെ മുട്ടയല്ലെന്നും ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ മിക്കവാറും അമോണൈറ്റ് അവശിഷ്ടങ്ങളാണ് എന്നുമാണ് .കൂടുതൽ അന്വേഷണത്തിനായി വിദഗ്ധർ എല്ലാ ഫോസിൽ അവശിഷ്ടങ്ങളും ശേഖരിച്ചു. കുന്നം ടാങ്ക് എന്നറിയപ്പെടുന്ന ജലാശയത്തിൽ നിന്നാണ് അമോണൈറ്റ് അവശിഷ്ടങ്ങൾ വിദഗ്ധ സംഘം കണ്ടെടുത്തത്
2009 ലും സമാനമായ ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ ഇതേ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതും അമോണൈറ്റിന്റെ അവശിഷ്ടങ്ങളായിരുന്നു.
നാഷണൽജ്യോഗ്രഫിക്.കോമിൽ നിന്ന് ലഭ്യമായ വിവരമനുസരിച്ച് ഏകദേശം 41.6 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ഡെവോണിയന്‍ കാലഘട്ടത്തില്‍ ഭൂമിയിലെ ഏറ്റവും വൈവിധ്യപൂര്‍ണമായ ജന്തുക്കളിലൊന്നായിരുന്ന സമുദ്ര ജീവിയായിരുന്നു അമോണൈറ്റുകള്‍. ഇന്ന് ജീവിച്ചിരിക്കുന്ന കൊളോയിഡുകളായ ഒക്ടോപസുകൾ, കണവ, കട്ടിൽ ഫിഷ് എന്നിവയുമായി അമോണൈറ്റുകൾക്ക് സാദൃശ്യമുണ്ട്.
മൂന്ന് കൂട്ട വംശനാശങ്ങളെ അമോണൈറ്റുകാർ അതിജീവിച്ചു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിൽ 25.2 കോടി വർഷങ്ങൾക്ക് മുൻപത്തെ അഗ്നിപർവ്വത പ്രതിഭാസങ്ങൾ കാരണം ഭൂമിയിലെ 96 ശതമാനം സമുദ്ര ജീവികളും കൊല്ലപ്പെട്ടിരുന്നു. ഈ ദുരന്തം പോലും അമോണൈറ്റുകൾ അതിജീവിച്ചുവെന്നാണ് അറിയുന്നത്.
ജൂൺ ആദ്യം, ഇംഗ്ലണ്ടിലെ ഐൽ ഓഫ് വൈറ്റിലെ രണ്ട് കൗമാരക്കാർ 210 പൗണ്ട് തൂക്കവും രണ്ടടി വ്യാസവുമുള്ള ഒരു ആംനൈറ്റ് ഫോസിലിൽ കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി വിദ്യാർഥികളായ ജാക്ക് വോൺഫോർ (19), തിയോ വിക്കേഴ്സ് (21) എന്നിവരാണ് ഇത് കണ്ടെത്തിയത്. 96 കിലോഗ്രാം ഭാരമുള്ള ഫോസിലിന് 115 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha