മണ്ണിനടിയിൽ പുതഞ്ഞു കിടക്കുന്ന മണ്‍പാത്രം തുറന്നപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ! ഒരു പാത്രം നിറയെ പളപളാ മിന്നുന്ന സ്വര്‍ണനാണയങ്ങള്‍....
പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച തീയേറ്റർ പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് മണ്ണുമാറ്റിയപ്പോൾ പുരാവസ്തു ഗവേഷകർക്ക് കിട്ടിയത് വിലമതിക്കാനാവാത്ത സ്വർണ്ണ നാണയങ്ങളുടെ കൂമ്പാരം ..
സ്വിറ്റ്‌സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറ്റലിയിലെ പ്രദേശമായ കോമോ എന്ന അതിസുന്ദരമായ പ്രദേശത്തുള്ള പഴയൊരു തീയറ്ററിന്റെ പുനർനിർമാണം നടത്തുന്നതിനിടയിലാണ് നിധി ലഭിച്ചത് .
പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ക്രെസോനി എന്ന തിയറ്ററില്‍ ആദ്യകാലത്ത് നൃത്തസംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ സിനിമപ്രചാരത്തിൽ വന്നതോടെ തീയേറ്റർ സിനിമയ്ക്കായി വിട്ടുകൊടുത്തു.. പക്ഷേ മറ്റുള്ള സിനിമ തിയറ്ററുകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധിക്കാദി വന്നതോടെ 1997ല്‍ ക്രെസോനി തീയറ്റര്‍ അടയ്‌ക്കേണ്ടി വന്നു.
ഇറ്റാലിയന്‍ സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ വിലപിടിച്ചതായിരുന്നു ഇത്തരമൊരു സ്മാരകം എന്നതിനാൽ അവര്‍ ഈ തീയറ്റര്‍ പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയായിരുന്നു
തീയറ്റര്‍ പുതുക്കിപ്പണിയുന്നതിന്റെ മുമ്പായി തിയറ്ററും പരിസരവും പരിശോധിക്കാനായി പുരാവസ്തു ഗവേഷകരെയും നിയോഗിച്ചു. അതിന്റെ പ്രാരംഭ നടപടികള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ഒരു മണ്‍പാത്രം ആളുകളുടെ കണ്ണില്‍പ്പെട്ടത്. ആംഫോറ എന്നറിയപ്പെടുന്ന പഴയതരം പാത്രം ആയിരുന്നു അത് .
നീളത്തിലുള്ള ഒരു തരം മണ്‍പാത്രമാണിത്. ഇരുവശത്തും രണ്ടു പിടികളുമുണ്ടാകും. പഴയ കാലത്ത് റോമില്‍ ധാന്യങ്ങളും വെള്ളവുമെല്ലാം സംഭരിച്ചു വയ്ക്കാനാണ് ആംഫോറ ഉപയോഗിച്ചിരുന്നത്
എന്നാല്‍ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത ഈ പാത്രം തുറന്നപ്പോഴാണു പുരാവസ്തു ഗവേഷകർ ഞെട്ടിപ്പോയത്. നിറയെ പളപളാ മിന്നുന്ന നൂറുകണക്കിനു സ്വര്‍ണനാണയങ്ങള്‍. ഇതു കണ്ട് പുരാവസ്തു ഗവേഷകരുടെ കണ്ണുതള്ളിപ്പോയി.
റോമന്‍ ഇംപീരീയല്‍ കാലഘട്ടത്തിലെ നാണയങ്ങളായിരിക്കും ഇവയെന്നാണു കരുതുന്നത്. അതായത് അഞ്ചാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്നവ! പാത്രത്തിലായതിനാല്‍ത്തന്നെ കാലമിത്രയായിട്ടും നാണയങ്ങള്‍ക്കു കാര്യമായ കേടുപാടും പറ്റിയിരുന്നില്ല.
നാണയങ്ങളുടെ ചരിത്രപരമായ പ്രത്യേകത ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഇറ്റാലിയന്‍ സാംസ്‌കാരിക വകുപ്പ് പറയുന്നു. ഇവയുടെ മൂല്യവും നിര്‍ണയിക്കാനായിട്ടില്ല.
പക്ഷേ സാംസ്‌കാരിക വകുപ്പ് സ്വര്‍ണനാണയം ലഭിച്ച പ്രദേശത്തു മുഴുവന്‍ കൂടുതല്‍ ഗവേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് ..ഇനിയും ആംഫോറകളും സ്വര്ണനാണയവും കിട്ടിക്കൂടെന്നില്ലല്ലോ
https://www.facebook.com/Malayalivartha