ചീഫ് ജസ്റ്റിസിന് ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണി; കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് ആവശ്യം; പഞ്ചാബ് കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നു; ഇതിന് കൂട്ടുനില്‍ക്കരുതെന്ന് സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടന
കര്‍ഷകര്‍ റിപ്പബ്ലിക് ദിനമായ ജനവരി 26ന് ഡല്‍ഹിയില്‍ നടത്താന്‍ പോകുന്ന കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണി. നിരോധിക്കപ്പെട്ട ഖാലിസ്ഥാന്‍ ഭീകരരുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. സംഘടനയുടെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിഗ് പന്നുന്‍ ആണ് പ്രസ്താവന ഇറക്കിയിട്ടുള്ളത്. ' സിഖുകാരെ കൂട്ടക്കൊല ചെയ്തവരെ അനുകൂലിച്ച താങ്കള്‍ ഇപ്പോള്‍ പഞ്ചാബ് കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ഇത് 1990 അല്ല. ഇത് 2021 ആണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് എല്ലാ നീതിപാലകരെയും ഉത്തരവാദികളാക്കും,' പ്രസ്താവനയില്‍ പറയുന്നു.
ജനവരി 12ന് മൂന്ന് കാര്‍ഷികനിയമങ്ങളും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ വിദഗ്ധസമിതിയെയും രൂപീകരിച്ചിരുന്നു. ഇതില്‍ നിന്ന് സിഖുകാരനായ ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍വാങ്ങിയിരുന്നു. കാനഡയില്‍ നിന്നും ഖാലിസ്ഥാന്‍ വാദികള്‍ ഭീഷണിപ്പെടുത്തിയതാണ് ഭൂപീന്ദര്‍ സിംഗ് മാന്റെ തീരുമാനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. എങ്കിലും സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷക യൂണിയനുകള്‍ പ്രഖ്യാപിക്കുകയായിരുന്നു.
കര്‍ഷകസമരത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വാദത്തിനിടയില്‍ അറ്റോര്‍ണി ജനറല്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദവിവരം നല്‍കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച വിശദമായ ഐബി റിപ്പോര്‍ട്ട് തന്നെ നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ ഉറപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരസ്യ ഭീഷണി.
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷം തടഞ്ഞാല്‍ അത് രാജ്യത്തിന് ആഘാതമായിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ ബോബ്‌ഡെയ്‌ക്കെതിരായ ഭീഷണി.
അതെ സമയം കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന് നലപാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചുനിന്നു. നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം നടന്ന ചര്‍ച്ചയില്‍ കര്‍ഷക സംഘടനാ പ്രതിനിധികള്‍, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഭക്ഷ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് പങ്കെടുത്തത്.
കാര്‍ഷിക സംഘടനകളുമായുള്ള ഇന്നത്തെ ചര്‍ച്ച അന്തിമമായിരുന്നില്ലെന്നും അടുത്തവട്ട ചര്‍ച്ച ജനുവരി 19ന് നടക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു. ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണുപ്പുള്ള അവസ്ഥയില്‍ സമരം ചെയ്യുന്ന കര്‍ഷകരെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന തങ്ങളുടെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. പ്രശ്നങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച നാലംഗ സമതിയുമായി സഹകരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാരുമായി മാത്രമേ സംസാരിക്കുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുമായി എട്ട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സുപ്രീം കോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയില്‍ അംഗമായിരിക്കാന്‍ താല്‍പര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഭൂപിന്ദര്‍ സിങ് മാന്‍ വ്യക്തമാക്കി. സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടേയും നിലപാട്.
https://www.facebook.com/Malayalivartha