നേമത്ത് താമരയെ വീഴ്ത്താൻ കോളടിച്ചത് ശിവന്‍കുട്ടിയ്‌ക്ക്... തിരുവനന്തപുരത്ത് തെളിഞ്ഞ രാശിയോടെ ശിവകുമാർ; എസ് ഡി പി ഐയുടെ നിർണായക വെളിപ്പെടുത്തൽ; അമ്പരന്ന് അണികൾ....
നേമത്ത് എല്‍ ഡി എഫിനും തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി എസ് ഡി പി ഐ. ബി ജെ പിയുടെ സാദ്ധ്യത തടയാനാണ് രണ്ടുമണ്ഡലങ്ങളിലും ഇരുമുന്നണികളെയും സഹായിച്ചതെന്ന് എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പറഞ്ഞു.
കഴക്കൂട്ടം ഉള്‍പ്പടെ പാര്‍ട്ടിയ്‌ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയെന്നും എസ് ഡി പി ഐ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുകയും ബി ജെ പിക്ക് വിജയസാദ്ധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്ത രണ്ടു മണ്ഡലങ്ങളിലാണ് എസ് ഡി പി ഐ രാഷ്ട്രീയതീരുമാനപ്രകാരം വോട്ടുചെയ്‌തത്.
നേമത്ത് കുമ്മനത്തിന്റെ വിജയം തടയാന്‍ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞാണ് വി ശിവന്‍കുട്ടിക്ക് ഒപ്പം നിന്നത്. പതിനായിരം വോട്ട് നേമത്തുണ്ടെന്നാണ് അവകാശവാദം. തിരുവനന്തപുരത്തെ മൂവായിരത്തോളം സ്വന്തം വോട്ട് വി എസ്.ശിവകുമാറിന് വിജയം ഉറപ്പിക്കുന്നതാണെന്ന് എസ് ഡി പി ഐ സൂചിപ്പിച്ചു.
കഴക്കൂട്ടത്ത് ബി ജെ പിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ മനസാക്ഷിവോട്ട് ചെയ്‌തെന്നും എസ് ഡി പി ഐ അവകാശപ്പെട്ടു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.
എസ് ഡി പി ഐ വോട്ടുകള്‍ വേണ്ടെന്ന മുന്നണികളുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന സംഘടനയുടെ വെളിപ്പെടുത്തല്‍ സംസ്ഥാനത്ത് പുതിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.
അതേസമയം തിരുവനന്തപുരത്ത് ആറിടങ്ങളില്‍ വീതം എല്‍ഡിഎഫും യുഡിഎഫും ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍.ഡി.എ. കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്ന ജില്ലയാണ് തിരുവനന്തപുരം.
ആറു സീറ്റില്‍ വീതം ഇരുമുന്നണികള്‍ക്കും സാധ്യതയുണ്ട്. മൂന്നിടത്തു വിജയിക്കുമെന്നാണ് ബിജെപി.യുടെ പ്രതീക്ഷ. മൂന്നു മണ്ഡലത്തിലെങ്കിലും രണ്ടാംസ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്.
ത്രികോണമത്സരം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും പ്രവചനം അസാധ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കഴക്കൂട്ടത്ത് രണ്ടുശതമാനത്തോളവും നേമത്ത് നാലുശതമാനത്തോളവും പോളിങ് കുറഞ്ഞു.
ഇതാരെ ബാധിക്കുമെന്നതാണ് മുന്നണികളുടെ ആശങ്ക. ശബരിമല വിഷയം കൂടുതല്‍ചര്‍ച്ചയായ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിയ മേല്‍ക്കൈയുണ്ട്. എന്നാല്‍, അവസാന അടിയൊഴുക്കുകളും സാമുദായിക സമവാക്യങ്ങള്‍ മാറിയതും ശോഭാ സുരേന്ദ്രനും എസ്.എസ്. ലാലിനും സാധ്യത നിലനിര്‍ത്തുന്നു.
എന്നാൽ ഇരുമുന്നണിയും ഒപ്പത്തിനൊപ്പമായിരുന്ന നെടുമങ്ങാട്ട് അവസാനലാപ്പില്‍ യു.ഡി.എഫ്. നേരിയ മേല്‍ക്കൈ നേടിയെന്നാണ് സൂചന. എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള വട്ടിയൂര്‍ക്കാവില്‍ എന്‍.ഡി.എ.യുമായിട്ടാണ് മത്സരം. കോണ്‍ഗ്രസ് ഇവിടെ പ്രവര്‍ത്തനത്തില്‍ മൂന്നാംസ്ഥാനത്തേക്ക് പോയി.
തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി.യുടെ സ്വാധീനം ഇരുമുന്നണികളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. എന്‍.ഡി.എ.യിലേക്ക് പോകുന്ന വോട്ടുകള്‍ മറ്റുമുന്നണികളിലൊന്നിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാം.
വര്‍ക്കല, ആറ്റിങ്ങല്‍, മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. മേല്‍ക്കൈയുണ്ട്. പാറശ്ശാലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും പ്രതീക്ഷവെക്കുന്നുണ്ട്. അരുവിക്കരയിലും സിറ്റിങ് എംഎല്‍എ. കെ.എസ്. ശബരീനാഥന് നേരിയ മുന്‍തൂക്കമുണ്ട്. കോവളം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. കാട്ടാക്കടയില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ അവകാശപ്പെടാം.
https://www.facebook.com/Malayalivartha