എന്റെ അമ്മയുടെ ഓർമകളാണ് ആ ഫോണിൽ! അമ്മ ഞങ്ങളെ വിട്ടുപോയി.. ദയവായി അതെങ്കിലും ഞങ്ങൾക്ക് തിരികെ നൽകൂ! ആശുപത്രിയില്‍നിന്ന് മോഷണംപോയ ഫോണ്‍ കണ്ടെത്താന്‍ സഹായംതേടി മകള്‍
രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കണ്മുൻപിൽ നമ്മുടെ ഉറ്റവർ കോവിഡ് ബാധിച്ച് മരിക്കുമ്പോൾ നിസഹായരായി പൊട്ടിക്കരയാനെ നമുക് സാധിക്കുകയുള്ളു. അവസാന നിമിഷം പോലും നമുക്ക് അവരെയൊന്ന് കാണാൻ സാധിക്കാതെ പോകുന്ന നിമിഷം. അതിനിടയിലും വളരെ നോവുണർത്തുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ മോഷണം പോയ അമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ സഹായം തേടി അധികൃതർക്ക് കത്തയച്ച് മകൾ.
കുടക് ഡെപ്യൂട്ടി കമ്മിഷണർ ചാരുലത സോമൾ, ജില്ലയിലെ എം.എൽ.എമാരായ കെ.ജി. ഭോപ്പയ്യ, അപ്പാച്ചു രഞ്ജൻ, അമ്മ ചികിത്സയിൽ കഴിഞ്ഞിരുന്ന കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) എന്നിവർക്കാണ് മകളായ ഹൃതിക്ഷയുടെ കത്ത്. രണ്ടാഴ്ച മുമ്പാണ് കുശാൽ നഗർ സ്വദേശികളായ ഹൃതിക്ഷയ്ക്കും അച്ഛനും അമ്മയ്ക്കും കോവിഡ് ബാധിച്ചത്. അമ്മയുടെ ആരോഗ്യനില വഷളായതിനാൽ കിംസിൽ പ്രവേശിപ്പിച്ചു. എന്നാൽ, മേയ് 16-ന് അമ്മ മരിച്ചു.
തുടർന്ന് ആരോ അമ്മയുടെ ഫോൺ മോഷ്ടിക്കുകയായിരുന്നെന്ന് നാലാം ക്ളാസുകാരിയായ ഹൃതിക്ഷ കത്തിൽ പറയുന്നു. കോവിഡ് ഭേദമാകാത്തതിനാൽ ഹൃതിക്ഷയ്ക്കും അച്ഛനും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. ഇതോടെയാണ് സഹായമഭ്യർഥിച്ച് കത്തയക്കാൻ തീരുമാനിച്ചത്.
''അമ്മയുടെ ഒട്ടേറെ മികച്ച ചിത്രങ്ങൾ ഫോണിലുണ്ടായിരുന്നു. അമ്മയുടെ എല്ലാ ഓർമകളും അതിലാണുള്ളത്. ആർക്കെങ്കിലും ഫോൺ ലഭിച്ചാൽ ദയവായി തിരിച്ചേൽപ്പിക്കണം.'' ഹൃതിക്ഷ കത്തിൽ അഭ്യർഥിച്ചു.
ആശുപത്രി അധികൃതർ സാധനങ്ങൾ തിരിച്ചു തന്നെങ്കിലും ഫോൺ തന്നില്ലെന്ന് ഹൃതിക്ഷയുടെ അച്ഛൻ പറഞ്ഞു. അതിനാൽ, തന്റെ മകൾ ഏറെ ദുഃഖിതയാണെന്നും പെയിന്ററായ അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കുശാൽനഗർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുടകിലെ ജില്ലാ കോവിഡ് ആശുപത്രിയായ കിംസിൽ മൊബൈൽ ഫോൺ മോഷണം പതിവാണെന്ന് രോഗികളുടെ പരാതിയുണ്ട്. രോഗികൾ മരിക്കുമ്പോൾ അവരുടെ ഫോണുകൾ പലപ്പോഴും ബന്ധുക്കൾക്ക് തിരികെ ലഭിച്ചിട്ടില്ല.
ഇക്കാര്യത്തിൽ ഒട്ടേറെപ്പേർ ഡെപ്യൂട്ടി കമ്മിഷണർക്കും എം.എൽ.എമാർക്കും പരാതി നൽകുകയും സാമൂഹികമാധ്യമങ്ങളിൽ ഇതേക്കുറിച്ച് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ ഒരു സി.സി.ടി.വി. ക്യാമറ പോലുമില്ലെന്നും രോഗികളുടെ ബന്ധുക്കൾ പറയുന്നു.
ഇതിനുപുറമെ മറ്റു ക്രമക്കേടുകളും നടക്കുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒരു രോഗിക്ക് മികച്ച ചികിത്സ നൽകാനായി ബന്ധുവിൽനിന്ന് 5,000 രൂപ കൈക്കൂലി വാങ്ങവേ ഡോക്ടറായ ശിവകുമാറിനെ പിടികൂടിയിരുന്നു. നിലവിൽ സസ്പെൻഷനിലാണ് ഇയാൾ.
https://www.facebook.com/Malayalivartha