കോടികൾ വാരിയെറിഞ്ഞ ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്... സംഘാടകര്‍ പിടിയിലായതറിഞ്ഞ് ലഹരിയുടെ സ്വാദ് കൂട്ടാനെത്തിയ മോഡലുകള്‍ മുങ്ങി! തൂക്കിയെടുക്കാൻ പോലീസ്... പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് എക്സൈസിന്റെ പ്രത്യേക സംഘം
പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് എക്സൈസ് പ്രത്യേക സംഘം രൂപവത്കരിച്ചു. അസി. എക്സൈസ് കമ്മിഷണര്‍ എസ്.വിനോദ്കുമാറിനാണ് അന്വേഷണച്ചുമതല. ചെറിയ അളവിലാണ് സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തിയതെങ്കിലും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.
പ്രതികളായ ആര്യനാട് തോളൂര്‍ ലക്ഷ്മി ഭവനില്‍ അക്ഷയ്മോഹന്‍(26), കടകംപള്ളി വില്ലേജില്‍ ശംഖുംമുഖം രാജീവ് നഗറില്‍ ഷാരോണ്‍ ഹൗസില്‍ പീറ്റര്‍ ഷാനോ ഡെന്നി (35), അയിരൂപ്പാറ ചന്തവിള ഷാഹിറുദീന്‍ മന്‍സിലില്‍ ആഷിര്‍ (31) എന്നിവരെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ലഹരിമരുന്നുകള്‍ കൈവശം വച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. റിസോര്‍ട്ടില്‍ നിന്നും സ്ത്രീ അടക്കം 19 പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തി.
ഇവരില്‍ ഭൂരിഭാഗവും ലഹരിക്ക് അടിപ്പെട്ട അവസ്ഥയിലായിരുന്നു. പിടികൂടിയ എക്സൈസ് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് തിങ്കളാഴ്ച ഉച്ചയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്. അതേസമയം ലഹരി പാര്‍ട്ടിയുടെ സംഘാടകര്‍ എക്സൈസ് പിടിയിലായതറിഞ്ഞ് ഫാഷന്‍ ഷോയ്ക്ക് എത്തിയ മോഡലുകള്‍ മുങ്ങി. പിടിയിലായവരില്‍നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം 20 മോഡലുകള്‍ ഫാഷന്‍ ഷോയ്ക്ക് എത്തേണ്ടിയിരുന്നു. എന്നാൽ ഷോയുടെ സംഘാടക പിടിയിലായിരുന്നു.
ഇവരില്‍നിന്നാണ് ഷോയുടെ വിവരങ്ങള്‍ ലഭിച്ചത്. കൊച്ചിയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചിരുന്നു. ഇവര്‍ ക്ഷണിച്ചിരുന്ന പെണ്‍കുട്ടികളില്‍ പലരും മയക്കുമരുന്ന് കടത്തിന്റെ കണ്ണികളാണെന്നു സംശയമുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നീങ്ങും. നിര്‍വാണയുടെ പേരില്‍ കൊച്ചിയിലും മറ്റും സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളെക്കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ റിസോര്‍ട്ടിനും ഇവരുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
കാരക്കാട്ട് റിസോര്‍ട്ടില്‍നിന്നും പിടിച്ചെടുത്ത നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ നിര്‍ണായകമാണ്. എക്സൈസിന്റെ സൈബര്‍ വിഭാഗം ഇതു പരിശോധിക്കും. സിന്തറ്റിക് ലഹരിക്കടത്തിലെ ആസൂത്രകരിലെ ചിലര്‍ ശനിയാഴ്ച നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതോടെ ഇവരുടെ പങ്കാളിത്തം വ്യക്തമാകും.
അതേസമയം പൂവാര്‍ പട്ടണക്കാട് കാരക്കാട്ടില്‍ റിസോര്‍ട്ടില്‍ നടന്ന ഡി.ജെ. പാര്‍ട്ടിക്ക് ലഹരി നല്‍കിയ ബെംഗളൂരു സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുകയാണ്. ലഹരി പാര്‍ട്ടിയുടെ സംഘാടകന്‍ അക്ഷയ്മോഹന്റെ അടുത്ത സുഹൃത്തുക്കളായ ബെംഗളൂരു സ്വദേശികളാണ് എം.ഡി.എം.എ. അടക്കമുള്ള മാരക ലഹരി കൈമാറിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളില്‍നിന്നും പിടിച്ചെടുത്ത മൂന്ന് മൊബൈല്‍ഫോണുകളും കോടതിയുടെ അനുമതിയോടെ സൈബര്‍ പരിശോധനയ്ക്കു ഹാജരാക്കും.
പ്രതികളുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.പാര്‍ട്ടി ഹാളില്‍വച്ച് ഫോണിലൂടെ നടന്ന പണമിടപാടുകളും അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി സംഘടിപ്പിച്ച നിര്‍വാണയുടെ പ്രധാനി ഉത്തരേന്ത്യന്‍ വിനോദസഞ്ചാരകേന്ദ്രമായ കുളു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായി നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അക്ഷയ് മോഹന്‍ ഇവരുമായി കൂടിയത്.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സംഗീത പാര്‍ട്ടി സംഘടിപ്പിക്കുകയും അതിന്റെ മറവില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ വില്‍ക്കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. മ്യൂസിക് ഫെസ്റ്റും ഫാഷന്‍ ഷോയും പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധതിരിക്കാന്‍ വേണ്ടിയായിരുന്നു. പാര്‍ട്ടിക്കിടെ റെയ്ഡ് ഉണ്ടായാലും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇവര്‍ എടുത്തിരുന്നു. ഡാന്‍സ് ഹാളില്‍ പല സ്ഥലത്തായി ലഹരി വില്‍പ്പനക്കാര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരെന്ന വ്യാജേന നിലയുറപ്പിക്കും. പങ്കെടുക്കുന്നവരില്‍നിന്നും ലഹരി ആവശ്യമുള്ളവരെ ഇവരാണ് കണ്ടെത്തുക.
ഒന്നോ രണ്ടോ കൈമറിഞ്ഞാകും ലഹരി ആവശ്യമുള്ളവരിലേക്ക് എത്തുക. പോലീസോ എക്സൈസോ എത്തുന്നുണ്ടോ എന്നറിയാന്‍ ഹാളിനു പുറത്ത് കാവലിന് ആളെ നിര്‍ത്തിയിരിക്കും. പാര്‍ട്ടിക്ക് എത്തുന്നവരെയും നിരീക്ഷിക്കും. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമാകും മയക്കുമരുന്ന് ഇറക്കുക. പണം വാങ്ങുന്ന ആളായിരിക്കില്ല മയക്കുമരുന്ന് നല്‍കുന്നത്.
പണം കൈമാറി അല്‍പസമയത്തിനുള്ളില്‍ മറ്റൊരാള്‍ മയക്കുമരുന്ന് നല്‍കും. സുരക്ഷിത സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചിട്ടാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. സ്ത്രീകള്‍ അടക്കം വിതരണക്കാരായി ഉണ്ടാകും. ഈ സമയങ്ങളില്‍ പരിശോധന നടത്തിയാല്‍ കണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണ്. ശനിയാഴ്ചത്തെ പാര്‍ട്ടി കഴിഞ്ഞ ശേഷം സംഘാടകര്‍ ലഹരി ഉപയോഗിച്ച് വിശ്രമിക്കുമ്പോഴാണ് പൂവാറില്‍ പരിശോധന നടന്നത്. ഇതുകൊണ്ടാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം തന്നെ പൂവാറിലെ റിസോർട്ടിൽ നടന്ന ലഹരി പാർട്ടിയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എക്‌സൈസ് കസ്റ്റഡിയിലെടുത്തവർ ലഹരി പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. പാർട്ടി സംഘടിപ്പിച്ച നിർവാണ ഗ്രൂപ്പിന്റെ വാട്‌സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണ് ദൃശ്യങ്ങൾ. എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത അക്ഷയ് മോഹനും അതുലുമാണ് നിർവാണ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇന്ത്യയുടെ പല ഭാഗത്തും നിർവ്വാണയുടെ നേതൃത്വത്തിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.
https://www.facebook.com/Malayalivartha