തെളിവുകള്‍ എല്ലാം നിരത്തി ലൈഫ് മിഷന്‍ അഴിമതിയില്‍ സ്വപ്‌ന സുരേഷ,് മുഖ്യനെയും കുടുംബത്തേയും പൂട്ടി
വിവാദമായ ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രതി സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായത് സിപിഎം കേന്ദ്രങ്ങളില്‍ പുതിയ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്. സ്വപ്നയെ കൂടാതെ മറ്റ് പ്രതികളായ സരിത്, സന്ദീപ് എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ലൈഫ് മിഷന്‍ കോഴക്കേസില്‍ സിബിഐ നേരത്തെ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. മൂന്നു പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ ശ്രമം. മൂന്നു പേരും സിബി ഐയ്ക്കും ഇഡിയ്ക്കും നേരത്തെ നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് സംശയ നിവാരണം വരുത്താനാണ് ഇഡി ശ്രമിക്കുന്നത്.
ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞതില്‍ നിന്നും അഴിമതി പുറത്തു കൊണ്ടുവരാനാവശ്യമായ തെളിവുകളും അവരുടെ പക്കലുണ്ടെന്ന് അനുമാനിക്കുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 3 മില്യന്‍ ദിര്‍ഹത്തിന്റെ ഇടപാടാണ് നടന്നത്. ലൈഫ് മിഷന്‍ കോഴക്കേസിലും സ്വര്‍ണക്കടത്ത് കേസിലും ഉണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും പുറത്തു കൊണ്ടുവരണം. വളരെ പ്രതീക്ഷയോടെയാണ് ഇ.ഡിക്ക് മുമ്പില്‍ ഹാജരാകുന്നതെന്നും സ്വപ്ന വ്യക്തമാക്കി. ലൈഫ് മിഷന്‍ അഴിമതിക്കെതിരെ ശ്കതമായ നിലപാടെടുത്ത മുന്‍ എംഎല്‍എ അനില്‍ അക്കരേയേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം ലൈഫ് മിഷനില്‍ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്ത് പറഞ്ഞു. നേരത്തെ 'ചതിയുടെ പത്മവ്യൂഹം' എന്ന പേരിലുള്ള ആത്മകഥയില്‍ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളാണ് സ്വപ്‌നയുടെ പുസ്തകത്തിലുണ്ടായിരുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ കേരളം അവിശ്വസിച്ചിട്ടില്ല. എന്നാല്‍ അവ തെളിയിക്കപ്പെടേണ്ടത് സ്വപ്‌നയുടെയും നിലനില്പിന്റെ ഭാഗമാണ്.
സ്പ്രിങ്ക്ളര്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ കോടികള്‍ സമ്പാദിച്ചെന്ന് സ്വപ്ന പറയുന്നു. ചെന്നൈ ക്ഷേത്രത്തില്‍ വെച്ച് ശിവശങ്കര്‍ തന്നെ താലിചാര്‍ത്തിയെന്ന വെളിപ്പെടുത്തലുമുണ്ട്. 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകള്‍, ജയില്‍ ഡിഐജി അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍. മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പ്രിങ്ക്ളര്‍ ഡാറ്റ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കോടികള്‍ സമ്പാദിച്ചെന്നും ആ വിഷയത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ.ടി ജലീല്‍ തുടങ്ങിയവരൊക്കെ പല തരത്തിലും വിധത്തിലും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ചരക്ക് കൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നും സ്വപ്നാ സുരേഷ് ആത്മകഥയില്‍ പറയുന്നു.
സര്‍ക്കാരിനെ വെള്ളപൂശി തന്റെ ശബ്ദസന്ദേശം പുറത്തിറക്കിയത് എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാവാന്‍ വേണ്ടിയായിരുന്നുവെന്ന് സ്വപ്നാ സുരേഷ് പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പങ്കില്ലെന്ന് പറയേണ്ടത് തന്റെ കൂടി ആവശ്യമാണെന്ന് ധരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അങ്ങനെ ചെയ്യേണ്ടിവന്നത്. ഭരണം മാറിയാല്‍ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ശിവശങ്കറിനെ പുറത്തുനിര്‍ത്തേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലാണ് സന്ദീപിന്റെ ഫോണില്‍ ശബ്ദം റിക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന പറയുന്നു. മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി തന്നോട് ലൈംഗിക താല്‍പര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തലുമുണ്ട്. എന്നാല്‍ താന്‍ ഇതിന് വഴങ്ങിയില്ലെന്നും ഇതുസംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉത്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍ മന്ത്രി തന്നോട് കൊഞ്ചി കുഴഞ്ഞെന്നും രാത്രി മുറിയിലേക്ക് കയറാന്‍ ശ്രമിച്ചതിന് താന്‍ ശകാരിച്ചെന്നുമുള്ള വെളിപ്പെടുത്തലുകള്‍ മസാല ചിത്രത്തിന്റെ എരിവും പുളിയോടെയുമാണ് കേരളം കേട്ടത്.
ലൈഫ് ഭവന പദ്ധതിയില്‍ വന്‍ തുക കമ്മിഷന്‍ പറ്റിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിനു തടയിടാന്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനു ഫീസ് ഇനത്തില്‍ നല്‍കിയത് നാലര ലക്ഷം രൂപ നല്കിയതും സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു.സീനിയര്‍ അഭിഭാഷകന്‍ കെ.വി.വിശ്വനാഥനാണ് തുക അനുവദിച്ചു നല്കിയത്. ലൈഫ് പദ്ധതിയില്‍ ഒന്നരക്കോടി രൂപ കമ്മിഷന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനുള്‍പ്പെടെ ലഭിച്ചതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളും അന്വേഷണം ഏറ്റെടുത്തത്.അതിനിടെയാണ് ലൈഫ് മിഷന്‍ സിഇഒ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. സിബിഐ വേണ്ടെന്നു വാദിക്കാനാണു സംസ്ഥാന സര്‍ക്കാര്‍ വന്‍ ഫീസ് നല്‍കി സുപ്രീം കോടതി അഭിഭാഷകനെ നിയോഗിച്ചത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവനസമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാരും യു.എ.ഇ സര്‍ക്കാരിന്റെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ മറവില്‍ സ്വപ്നയും സംഘവും കോടികള്‍ കമ്മിഷന്‍ തട്ടിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയതായി നിര്‍മ്മാണക്കരാറെടുത്ത യൂണിടാക് കമ്പനിയുടമ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണമാണ് തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലെ ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്തതെന്നാണ് മൊഴി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് താനും സ്വപ്നയും ചേര്‍ന്ന് ലോക്കര്‍ ആരംഭിച്ചതെന്ന് ചാര്‍ട്ടേര്‍ഡ്അക്കൗണ്ടന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.
നിര്‍മ്മാണ കരാറുകാരനെ തിരഞ്ഞെടുത്തതിലടക്കം സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏകപക്ഷീയമായി കരാറുകാരനെ തിരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ നിബന്ധനകള്‍ ഭേദഗതി ചെയ്തതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്..തൃശൂരിലെ വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് സമുച്ചയവും ആരോഗ്യകേന്ദ്രവും നിര്‍മ്മിച്ചുനല്‍കുന്ന 20 കോടിയുടെ പദ്ധതിക്ക് ചീഫ്‌സെക്രട്ടറി അദ്ധ്യക്ഷനായ ലൈഫ് മിഷന്‍ സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയാണ് ഭരണാനുമതി നല്‍കിയത്. 2019ജൂലായ് 15ന് ചേര്‍ന്ന കമ്മിറ്റി ഇതിനൊപ്പം ഏഴ് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ക്കും ഭരണാനുമതി നല്‍കിയിരുന്നു.
എംപാനല്‍ എജന്‍സികളില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിച്ച് നിര്‍മ്മാണം നടത്താനും എല്ലായിടത്തെയും നിര്‍മ്മാണമാതൃക ഏകീകരിക്കാനും 2017ജൂണ്‍ 12ന് ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് 2017ഓഗസ്റ്റ്18ന് തദ്ദേശവകുപ്പ് മന്ത്രിയുടെ അവലോകനയോഗത്തില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് മാത്രം ലിമിറ്റഡ് ടെന്‍ഡറിലൂടെ നിര്‍മ്മാണച്ചുമതല നല്‍കാന്‍ തീരുമാനിച്ചു. 2018ഏപ്രില്‍11ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലിമിറ്റഡ് ടെന്‍ഡറിനു പുറമെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മറ്റ് അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖേനയോ ടെന്‍ഡറിലൂടെയോ ഭവന നിര്‍മ്മാണം വേഗത്തിലാക്കാന്‍ നിശ്ചയിച്ചു.
അങ്ങനെ വളഞ്ഞ വഴിയിലൂടെ കരാര്‍ സംഘടിപ്പിച്ചെടുത്ത യൂണിടെക് അക്രഡിറ്റഡ് ഏജന്‍സിയല്ല. റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിലൂടെയാണ് കോടികള്‍ തട്ടിയത്.വിദേശനാണ്യവിനിമയ ചട്ടം ലംഘിച്ചാണ് റെഡ്ക്രസന്റ് ഇരുപത് കോടി കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇങ്ങനെയൊരു ഇടപാടിന് കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതി നേടിയിട്ടില്ല. 3.78 കോടിയുടെ കൈക്കൂലിയിടപാട് നടന്നതായും ഇതിലൊരുഭാഗം ദുബായില്‍ ദിര്‍ഹമായി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസ് പുറത്തു വന്നതോടെയാണ് സ്വപ്‌ന സുരേഷാണ് ഇതിന്റെയെല്ലാം പിന്നിലെന്നും, സ്വപ്‌നയിലൂടെ ശിവശങ്കറിലേയ്ക്കും പിന്നെ മുഖ്യമന്ത്രിയുടെ കുടുംബത്തിലേയ്ക്കും അന്വേഷണം എത്തിയിരിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഇഡി യ്ക്ക് സ്വ്പന നല്കിയ മൊഴിയ്ക്കനുസരിച്ചുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വപ്‌നയുടെ ആരോപണം വെറും വാചകകസര്‍ത്തായി മാറും..
https://www.facebook.com/Malayalivartha