ഉയരുന്ന നിലവിളി..... നോവായി ശ്രീപാർവ്വതി: കുറ്റിയാട്ടൂരിലെ അയൽവാസികളായിരുന്ന സുഹൃത്തുക്കൾ, പിന്നീട് നീണ്ട എട്ട് വർഷ കാലത്തെ പ്രണയം: ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം; മൂത്ത മകൾ ശ്രീപാർവ്വതിയ്ക്ക് കൂട്ടായി രണ്ടാമതൊരു കണ്മണിയ്ക്കായി നീണ്ടനാൾ കാത്തിരിപ്പ്: ആ കണ്മണി പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതീക്ഷകളെ കരിച്ച് കളഞ്ഞ് ആ ദുരന്തം: പ്രജിത്തിനും റീഷയ്ക്കും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കുറ്റിയാട്ടൂരിലെ അയൽവാസികളായിരുന്ന സുഹൃത്തുക്കൾ, പിന്നീട് നീണ്ട എട്ട് വർഷ കാലത്തെ പ്രണയം. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ പ്രജിത്തും റീഷയും വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുകയും ചെയ്തു. മൂത്ത മകൾ ശ്രീപാർവ്വതിയ്ക്ക് കൂട്ടായി രണ്ടാമതൊരു കണ്മണിയ്ക്കായി നീണ്ടനാൾ കാത്തിരുന്നു. ഒടുവിൽ ആ കണ്മണി പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതീക്ഷകളെ കരിച്ചുകളയുന്ന വിധത്തില്‍ ദുരന്തം തേടിയെത്തി. ഇക്കഴിഞ്ഞ ദിവസമാണ് ഓടുന്ന കാറിന് തീ പിടിച്ച് പ്രജിത്തും റീഷയും വെന്തുമരിച്ചത്. കുഞ്ഞുവാവയെ പ്രതീക്ഷിച്ച് രാവിലെ അച്ഛന്‍ പ്രജിത്തിനും അമ്മ റീഷയ്ക്കുമൊപ്പം കാറില്‍ ശ്രീപാർവതിയും ഉണ്ടായിരുന്നു. എന്നാല്‍ ആ യാത്ര ആ കുരുന്നിനുണ്ടാക്കിയത് വലിയൊരു ആഘാതമായിരുന്നു.
അപകടത്തിന് വഴിവെച്ചത് സ്റ്റിയറിങ് ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂടാണെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്നതിനായി ജെസിബി ഉള്‍പെടെയുളള വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതായിരുന്നു പ്രജിത്തിന്റെ തൊഴില്‍. സഹോദരന്‍ പ്രമോദിനൊപ്പമായിരുന്നു ഈ ബിസിനസ് നടത്തിയിരുന്നത്. കാറിൽ നിന്നും പുക ഉയർന്നതിന് ഇടയിലാണ് കാർ നിർത്തി പ്രജിത്ത് പുറകിലിരിക്കുന്ന ഭാര്യ റീഷയുടെ പിതാവ് വിശ്വനാഥൻ, അമ്മ ശോഭന, ശോഭനയുടെ അനുജത്തി സജ്ന, റീഷയുടെ മൂത്ത മകൾ ഏഴു വയസുകാരി ശ്രീപാർവ്വതി എന്നിവരോട് ഡോർ തുറന്ന് രക്ഷപ്പെടാൻ പറഞ്ഞത്.
മുൻപിലെ ഡോർ തുറന്ന് റീഷയും പ്രജീത്തും പുറത്തിറങ്ങാൻ ശ്രമിച്ചുവെങ്കിലും അപ്പോഴെക്കും കാർ തീഗോളം പോലെ കത്തിയിരുന്നു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭയമുള്ളതിനാൽ കാറിനടുത്തേക്ക് ഓടി പോകാനോ ദമ്പതികളെ രക്ഷപ്പെടുത്താനോ നാട്ടുകാർക്കും ഫയർഫോഴ്സിനും കഴിഞ്ഞില്ല. കൺമുന്നിൽ രണ്ട് പേർ ജീവനോടെ എരിയുന്നത് കാണേണ്ടി വന്ന നടുക്കത്തിലാണ് നാട്ടുകാരും.
ചെറുകിട കരാർ ജോലി ചെയ്തുവരികയായിരുന്നു പ്രജീത്ത്. മറ്റൊരു യാത്രയ്ക്കിടെ ജില്ലാ ആശുപത്രിയിൽ ഗർഭിണിയായ റീഷയെ പ്രസവത്തിനായി കൊണ്ടുപോകുകയായിരുന്നു ഇവർ. അതുകൊണ്ടാണ വീട്ടുകാരെയും ഒപ്പം കൂട്ടിയത്. വാഹനത്തിനുള്ളില്‍നിന്ന് പ്രജിത്തും റീഷയും നിലവിളിക്കുന്നുണ്ടായിരുന്നു. കാറിനടുത്തേക്ക് ആളുകള്‍ ഓടിയെത്തുന്നുണ്ടെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം തീ പടര്‍ന്നിരുന്നു. കാറിന്റെ മുന്‍വാതില്‍ തുറക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൂട് സഹിക്കാനാകാതെ പിന്‍വാങ്ങി.
ഒന്നും ചെയ്യാനാകാതെ പലരും തലയില്‍ കൈവച്ച് തകര്‍ന്ന മനസ്സോടെ നിലത്തിരുന്നു. മരിച്ചത് ആരാണെന്ന് അറിയില്ലെങ്കിലും സ്ത്രീകളുള്‍പ്പടെ പലരും പൊട്ടിക്കരഞ്ഞു. കാറില്‍നിന്ന് രക്ഷപ്പെട്ടവരുടെ നിലവിളിയും നിസ്സഹായതയും കണ്ടുനിന്നവരുടെ ഉള്ളുതകര്‍ത്തു. അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും രണ്ടുപേരുടെയും ജീവന്‍ നഷ്ടമായിരുന്നു. സംഭവമറിഞ്ഞ് കൂടുതലാളുകള്‍ സംഭവസ്ഥലത്തേക്കും ആശുപത്രിയിലേക്കും ഒഴുകിയെത്തിയിരുന്നു. നുറു മീറ്റർ അകലെയുണ്ടായിരുന്ന ഫയർഫോഴ്സ് തീ അണച്ചുവെങ്കിലും ഗർഭിണിയായ റിഷയെയും ഭർത്താവിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല.
വാതിൽ പൊട്ടിപൊളിഞ്ഞാണ് ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. അമ്മയും അച്ഛനും കാറിനുള്ളില്‍ കത്തിയെരിയുന്നതുകണ്ട് കരഞ്ഞുവിളിച്ച എട്ടുവയസ്സുകാരി സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ണീരണിയിച്ചു. ബന്ധുക്കള്‍ക്കൊപ്പം ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അച്ഛനും അമ്മയും എവിടെയെന്നായിരുന്നു നിലവിളിച്ചുകൊണ്ട് ശ്രീപാര്‍വതിയുടെ ചോദ്യം. ജില്ലാ ആസ്പത്രിയുടെ അത്യാഹിതവിഭാഗത്തില്‍ കിടക്കുമ്പോഴും ശ്രീപാര്‍വതി ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. കണ്‍മുന്നില്‍ കാര്‍ കത്തിയ സംഭവം കുഞ്ഞുമനസ്സില്‍ വലിയൊരു ആഘാതമായി മാറി.
നിമിഷനേരം കൊണ്ടു മാതാപിതാക്കളെ നഷ്ടപ്പെട്ട കുറ്റ്യാട്ടൂർ ഉരുവച്ചാലിനു സമീപം താമരവളപ്പിലെ വീട്ടിൽ ശ്രീപാർവതിക്ക് ഇനി തുണ അമ്മയുടെ മാതാപിതാക്കളായ വിശ്വനാഥനും ശോഭനയുമാണ്. സംസ്‌കാരസമയത്ത് ബന്ധുജനങ്ങള്‍ ചേര്‍ത്തുപിടിച്ചുനില്‍ക്കുകയായിരുന്നു കുഞ്ഞിനെ. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അഞ്ചേമുക്കാലോടെയാണ് മൃതദേഹങ്ങള്‍ റീഷയുടെ വീടായ കുറ്റിയാട്ടൂര്‍ ബസാറിനടുത്ത ആനക്കല്‍ പുതിയപുരയിലെത്തിച്ചത്. ആയിരക്കണക്കിനാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. കണ്ണീരോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവര്‍ ഇരുവരെയും അവസാനമായി കാണാനെത്തിയത്.
റീഷയുടെ അച്ഛന്‍ കെ.കെ.വിശ്വനാഥനും അമ്മ ശോഭനയും പ്രജിത്തിന്റെയും റീഷയുടെയും മകള്‍ ശ്രീപാര്‍വതിയും ഉള്‍പ്പെടെയുള്ളവര്‍ ഇരുവര്‍ക്കും അന്ത്യചുംബനം നല്‍കി. തുടര്‍ന്ന് ആറരയോടെ മൃതദേഹങ്ങള്‍ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള ഉരുവച്ചാലിലെ പ്രജിത്തിന്റെ വീട്ടിലെത്തിച്ചു. സങ്കടം താങ്ങാനാകാതെ പ്രജിത്തിന്റെ സഹോദരി പ്രസന്ന ബോധരഹിതയായി. അവരെ ഉടന്‍ ആസ്പത്രിയിലെത്തിച്ചു.
ഏഴേകാലോടെ മൃതദേഹങ്ങള്‍ ശാന്തിവനത്തിലേക്ക് കൊണ്ടുപോയി. ആസ്പത്രിയിലും ഇരുവരുടെയും വീടുകളിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മേയര്‍ ടി.ഒ.മോഹനന്‍, ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സി.പി.ഐ. നേതാവ് സി.എന്‍.ചന്ദ്രന്‍, സി.പി.എം. നേതാക്കളായ പി.വി.ഗോപിനാഥ്, എം.പ്രകാശന്‍, എന്‍.അനില്‍കുമാര്‍, കുറ്റിയാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി തുടങ്ങിയവരെത്തി അന്തിമോപചാരങ്ങളര്‍പ്പിച്ചു.
https://www.facebook.com/Malayalivartha