2023 പോയവർഷത്തിലെ മരിക്കാത്ത ഓർമ്മകൾ
2023 എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ നേട്ടത്തിനേക്കാൾ കൂടുതൽ നഷ്ടങ്ങളുടെ വർഷമായിരുന്നു എന്ന് പറയാം. 2023 പ്രത്യാശയുടെ, സന്തോഷത്തിന്റെ ഒപ്പം ദുഃഖത്തിന്റെയും വർഷമായിരുന്നു. ലോകം ഒന്നാകെ പ്രാർഥനയോടെ ദിനങ്ങളെണ്ണി കാത്തിരുന്ന സംഭവങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
ലോകത്തെ മുൾമുനയിൽ നിർത്തിയ രണ്ട്‍ യുദ്ധങ്ങൾക്ക് ഇനിയും അറുതി ആയില്ല .യുദ്ധം മുറിവുണ്ടാക്കിയ രണ്ടു രാജ്യങ്ങളുടെ യാതനകൾ ബാക്കിയാക്കിയാണ് 2023 നമ്മോട് വിട പറയുന്നത്. 2023ന്റെ പുതുവര്‍ഷപുലരിയില്‍ പുതുപ്രതീക്ഷകളുമായി നമ്മുക്കൊപ്പം ഉണര്‍ന്നവര്‍ പലരും ഇന്നില്ല. റഷ്യ യുക്രൈൻ യുദ്ധം 10000 ത്തിലധികം സാധാരണക്കാരായ ജനങ്ങളുടെ ജീവനാണ് കവർന്നെടുത്തത്. പശ്ചിമേഷ്യയെ വീണ്ടും കലുഷിതമാക്കിയ ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇതുവരെ 18,000 പേർ കൊല്ലപ്പെട്ടന്നാണ് കണക്ക്.
2023 കേരളത്തിനും തന്നത് ഒരുപാട് ഓർമകളും സംഭവങ്ങളുമാണ്. വിവാദങ്ങൾക്കും വിടവാങ്ങലുകൾക്കും ഇൗ വർഷവും കുറവുണ്ടായില്ല. അതിൽ ആദ്യം നമ്മുടെ ഓർമ്മകൾ എത്തുന്നത് ഉമ്മന്‍ചാണ്ടിയിലേക്ക് തന്നെയാണ്
രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടമായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്. സ്‌നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ നായകനായിരുന്നു അദ്ദേഹം. 53 വര്‍ഷം തുടര്‍ച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച നേതാവ്. തന്നെ കാണാനെത്തുന്നവരില്‍ ആരെയും മടക്കിയയയ്ക്കാതെ എല്ലാവരേയും ചേര്‍ത്തു പിടിച്ച നേതാവ് ഒടുവിൽ ആരെയും കൂട്ടാതെ ഒന്നും പറയാതെ യാത്ര പറഞ്ഞു പോയി .
കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും തന്ത്രശാലിയായ അഞ്ചു നേതാക്കളുടെ പട്ടികയുണ്ടാക്കിയാല്‍ അതിന്റെ മുന്‍നിരയില്‍ ഉമ്മന്‍ചാണ്ടിയുണ്ടാവും. ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയുമാണ് ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടിയായത്. പക്ഷേ, ഉമ്മന്‍ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരിരിക്കുന്നത് ഒതുക്കലുകളുടെ പേരിലല്ല വളര്‍ത്തലുകളുടെ പേരിലാണ്.
ഈ വളര്‍ത്തലുകളാണ് ഉമ്മന്‍ചാണ്ടിയിലേക്കെത്തിയിരുന്ന ആള്‍ക്കൂട്ടം. കേരള ചരിത്രം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിലാപ യാത്രയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വാഹനത്തിന് പിന്നാലെ ഉണ്ടായിരുന്നത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ നേതാവിന് ആദരമര്‍പ്പിക്കാന്‍, ജനനായകനെ ഒരു നോക്ക് കാണുവാന്‍ വഴിയരികില്‍ കാത്ത് നിന്നത്. മണിക്കൂറുകളോളം നീണ്ടുനിന്ന വിലാപയാത്ര. 2023 ജൂലൈ 18 ന് അദ്ദേഹം വിടവാങ്ങി.
വക്കം പുരുഷോത്തമന്‍
ജൂലൈ 31നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്റെ മരണം. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്‌സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു.
കാനം രാജേന്ദ്രന്‍
സിപിഐ സംസ്ഥാന സെക്രട്ടറിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിടവാങ്ങലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. 'പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച കമ്യൂണിസ്റ്റുകാരന്‍' എന്നാണ് കാനത്തിന്റെ വിയോഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാനും കാനം മടി കാണിച്ചിരുന്നില്ല.
അപ്രതീക്ഷമായ വിയോഗമായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്റേത്. രോഗകിടക്കയില്‍ നിന്നും പോരാടി ജീവിതത്തിലേക്ക് തിരികെ വരുന്ന അവസ്ഥയിലാണ് മരണം കടന്നുവന്നത്. വാക്കുകളില്‍ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയാണ് സംസാരമെങ്കിലും വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലര്‍ത്തണമെന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത വിയോഗം കേരള രാഷ്ട്രീയത്തിന് നികത്താനാവത്തതാണ്. ഉത്തരവാദിത്തങ്ങള്‍ ബാക്കിയാക്കി, 2023 ഡിസംബര്‍ 8 ന് അദ്ദേഹം വിടവാങ്ങി.
ഇന്നസെന്റ്
മലയാളികളെ അഞ്ചു പതിറ്റാണ്ടോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത, ആരാധകര്‍ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട ഇന്നസെന്റ്, മലയാളികളുടെ ഇന്നച്ചന്‍ ഓര്‍മയായതും ഈ വര്‍ഷമായിരുന്നു. 2023 മാര്‍ച്ച് 26നാണ് ആ ഇതിഹാസ താരം നമ്മോട് വിട പറഞ്ഞത്. അച്ഛനായും മുത്തച്ഛനായും അമ്മാവനായും മലയാളിയുടെ മനസ്സിൽ ഇന്നച്ചൻ നിറഞ്ഞാടി .. പ്രതിസന്ധികളോട് പൊരുതി നിന്നിരുന്ന അദ്ദേഹത്തിനെ ക്യാന്‍സര്‍ ഒരിക്കലും തളര്‍ത്തിയിരുന്നില്ല. തൃശൂര്‍ ഭാഷയെ മലയാള സിനിമയില്‍ ജനകീയമാക്കിയ കലാകാരന്‍, മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ നടന്‍മാരിലൊരാളായ 700ലധികം സിനിമകളില്‍ അഭിനയിച്ചു . നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി ഒടുവില്‍ 75 ആം വയസ്സില്‍ അദ്ദേഹം നമ്മോട് വിടവാങ്ങി.
സുബ്ബലക്ഷ്മി
നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി നമ്മെ വിട്ട് പോയത് ഈ വര്‍ഷം അവസാനത്തോടെയാണ്. മുത്തശ്ശിയായി മലയാളികളുടെ മനസ് കീഴടക്കിയ താരത്തിന്റെ വിയോഗം പ്രേക്ഷകരെ ദുഖത്തിലാഴ്ത്തി. നടി എന്നതിന് പുറമെ സംഗീതജ്ഞ, നര്‍ത്തകി എന്ന നിലയിലും അറിയപ്പെട്ടു. കല്യാണരാമന്‍, സി.ഐ.ഡി മൂസ, സൗണ്ട് തോമ, തിളക്കം, പാണ്ടിപ്പട, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി വേഷമിട്ടു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് അഭിനയിച്ചത്.
കെ ജി ജോര്‍ജ്
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും മികച്ച സംവിധായകരില്‍ ഒരാള്‍. സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജിന്റെ വിയോഗം സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമായിരുന്നു. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നറിയപ്പെടുന്ന കെ ജി ജോര്‍ജിന്റെ മിക്ക ചിത്രങ്ങളും വ്യത്യസ്തമായ പ്രമേയത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലിരിക്കവെ 2023 സെപ്റ്റംബര്‍ 24 ന് അദ്ദേഹം ഓര്‍മയായി.
വാണി ജയറാം
ഇന്ത്യയുടെ പ്രിയ ഗായിക വാണി ജയറാമിന്റെ മരണവാര്‍ത്തയാണ് 2023ല്‍ നമ്മെ തേടി ആദ്യം എത്തിയത്. ഫെബ്രുവരി 4ാം തീയതിയാണ് വാണി ജയറാം മരണപ്പെടുന്നത്. 19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ വേറിട്ട ശബ്ദത്തിന്റെ ഉടമ വാണി ജയറാമിന്റെ വിയോഗം കലാലോകത്തിന് എന്നും തീരാനഷ്ടം തന്നെയായിരുന്നു. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവരുന്നത്.
സിദ്ദിഖ്
ചിരിയുടെ ഗോഡ്ഫാദര്‍ സിദ്ദിഖ് ഇസ്മയില്‍ നമ്മോട് വിടപറഞ്ഞതും 2023 ലായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വിയോഗ വാര്‍ത്തയായിരുന്നു അത്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഇനി സിദ്ദിഖ് ഇല്ല എന്ന കാര്യം വിശ്വസിക്കാന്‍ എല്ലാവരും പാടുപെട്ട നാളുകള്‍.. മലയാളികളുടെ, സങ്കടങ്ങളിലും ഒറ്റപ്പെടലിലും ചിരിയുടെ ലോകം നിറച്ച സംവിധായകന്‍. ഒരിക്കല്‍ പോലും അദ്ദേഹത്തെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നാണ് അദ്ദേഹത്തോട് ചേര്‍ന്ന് നിന്ന ഓരോരുത്തരും ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്
ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, ഇന്‍ഹരിഹരര്‍ നഗര്‍, കാബൂളിവാല, റാംജി റാവ് സ്പീക്കിങ് തുടങ്ങി നിരവധി ഹിറ്റുകള്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സിദ്ദിഖ് ലാല്‍ എന്ന് കണ്ടാല്‍ തിയ്യേറ്ററുകള്‍ ആവേശത്തോടെ കയ്യടിക്കുമായിരുന്നു.. ഇടക്ക് വെച്ച് ആ കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും സുഹൃദ്ബന്ധം പതിന്മടങ് ശകതിയോടെ കൂടെയുണ്ടായിരുന്നു.. ഉറ്റ സുഹൃത്തിന്റെ അരികില്‍ നിന്ന് മാറാതെ സിദ്ദിഖിന്റെ ഭൗതിക ശരീരത്തിനടുത്തിരുന്ന ലാല്‍ എല്ലാവര്‍ക്കും നൊമ്പരക്കാഴ്ചയായി. സ്വകാര്യ ജീവിതത്തില്‍ വളരെ ലളിതവും ആഡംബരങ്ങളുമില്ലാതെ ജീവിതം നയിച്ച വ്യക്തി. ചിരിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് പുതിയൊരു ഭാഷയും ഭാവുകത്വവും നല്‍കിയ, റിയലിസ്റ്റിക് ചിത്രങ്ങള്‍ സമ്മാനിച്ച സിദ്ദിഖ് ഇസ്മായില്‍ ഓഗസ്റ്റ് 8 ന് വിടപറഞ്ഞു.
സാറാ തോമസ്
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയായസാറാ തോമസിന്റെ വിയോഗം് 2023 മാര്‍ച്ച് 31നായിരുന്നു. 1934 ല്‍ തിരുവനന്തപുരത്ത് ജനിച്ച സാറാ തോമസ് ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവൽ സാറാ തോമസിന്റെ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പി.എ. ബക്കർ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്‌കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. ‘നാർമടിപ്പുടവ’ എന്ന നോവലിൽ 1979 ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മാമുക്കോയ
കോഴിക്കോടന്‍ സംഭാഷണ ശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മഹാനടനായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ. ഹാസ്യകഥാപാത്രങ്ങളിലൂടെ ഏറെ ചിരിപ്പിച്ച്, മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കോഴിക്കോട്ടുകാരന്‍. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ച് പ്രതിഭ തെളിയിച്ചിരുന്ന കലാകാരന്‍.
നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയെയും സന്ദേശത്തിലെ കെ ജി പൊതുവാളിനേയും ചന്ദ്രലേഖയിലെ പലിശക്കാരന്‍ മാമായേയും, ഹിസ് ഹൈനസ് അബ്ദുള്ളയിലെ നമ്പൂതിരി വേഷം കെട്ടിവരുന്ന ജമാലിനേയും ആരും മറക്കില്ല. സിനിമയിലെ അഭിനയിത്തിനപ്പുറം ജീവിതത്തില്‍ ഒരുപാട് വ്യക്തി ബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ച ആളായിരുന്നു അദ്ദേഹം. മലയാള സിനിമാ ലോകത്തിന് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കിടയിലും ഒരുപാട് സ്വാധീനം ചെലുത്തിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമ. 2023 ഏപ്രില്‍ 26നാണ് അതുല്യ കലാകാരന്‍ നമ്മോട് വിടപറഞ്ഞത്.
ജസ്റ്റിസ് ഫാത്തിമാ ബീവി
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവിയും വിടപറഞ്ഞത് 2023ലാണ്. മുസ്ലിം വിഭാഗത്തില്‍ നിന്നുള ആദ്യ ഗവര്‍ണര്‍ കൂടിയായിരുന്നു ഫാത്തിമ ബീവി. ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തം പേരിനോട് ചേര്‍ത്തുവെച്ച ധീര വനിത. ഇച്ഛാശക്തിയും ലക്ഷ്യബോധവുമുണ്ടെങ്കില്‍ ഏത് പ്രതികൂല സാഹചര്യത്തേയും അതിജീവിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച മഹത് വ്യക്തിയായിരുന്നു ഫാത്തിമാ ബീവി. പിന്നാക്ക വിഭാഗ കമ്മീഷന്‍ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1950-ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത ഫാത്തിമ ബീവി 1958-ലാണ് മുന്‍സിഫ് ജഡ്ജിയായി നിയമിതയായത്. 1968-ല്‍ സബ് ജഡ്ജായും 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു. 1974-ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായി. 1983-ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1989-ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി സുപ്രീംകോടതിയില്‍ നിയമിതയായി. മൂന്നുവര്‍ഷത്തിന് ശേഷം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചു.
1997 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് തമിഴ്നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഈവര്‍ഷം കേരള സര്‍ക്കാര്‍ 'കേരള പ്രഭ' പുരസ്‌കാരം നല്‍കി ഫാത്തിമ ബീവിയെ ആദരിച്ചിരുന്നു. സാമൂഹികരംഗത്തെയും സിവില്‍സര്‍വീസിലെയും സംഭാവനകള്‍ക്കാണ് ഫാത്തിമ ബീവിക്ക് 'കേരളപ്രഭ' പുരസ്‌കാരം സമ്മാനിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ 96ആം വയസ്സിലായിരുന്നു അന്ത്യം.
ഇവരെ കൂടാതെ വേറെയും നിരവധി പ്രമുഖ വ്യക്തികള്‍ 2023ല്‍ ഓര്‍മയായി. 2023 ന്റെ തുടക്കത്തില്‍ തന്നെ നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വേര്‍പാട് കലാലോകത്തെ ഞെട്ടിച്ചതാണ്. സിനിമ-സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ അസ്വാഭാവിക മരണവും, വാഹനാപകടത്തില്‍ നമ്മോട് വിട പറഞ്ഞ കൊല്ലം സുധി എന്ന മിമിക്രി കലാകാരനും... എല്ലാം വലിയ ആഘാതമാണ് മലയാളി മനസ്സുകളില്‍ സൃഷ്ടിച്ചത്. ഇതുപോലെ കലാ സാംസ്‌കാരിക സാഹിത്യ ലോകത്തും രാഷ്ട്രീയ ലോകത്തും നമ്മെ വിട്ടുപിരിഞ്ഞ ഒരു പിടി മഹത് വ്യക്തികളുടെ ഓര്‍മകള്‍ക്കൊപ്പം, അവര്‍ നല്‍കിയ സംഭാവനകളും നല്ല നിമിഷങ്ങളേയും കൂടി നമുക്ക് പുതു വര്‍ഷത്തില്‍ കൂടെ കൂട്ടാം.
https://www.facebook.com/Malayalivartha