ആ കവറും രക്തക്കറയും സംശയം... ജീന്‍സും, ഷാളും, കത്തിയും ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് കവര്‍ പിന്നെ മാറിമറിഞ്ഞു
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റി പുതിയ വിവാദം. ജിഷയുടെ കൊലപാതകത്തിന് ശേഷം കിഴക്കമ്പലത്തു കവറില്‍ കണ്ടെത്തിയ രക്തക്കറ ജിഷയുടേതെന്നാണ് സംശയം. കഴിഞ്ഞ രണ്ടാം തീയതിയാണു പട്ടിമറ്റം ഭണ്ഡാര കവലയില്‍ ദുരൂഹ സാഹചര്യത്തില്‍ ജീന്‍സും, ഷാളും, കത്തിയും ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയത്.
പ്ലാസ്റ്റിക് കവറും, കത്തിയും തന്റേതാണെന്നുപറഞ്ഞു കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനില്‍ ഒരാളെത്തി മൊഴി നല്‍കിയിരുന്നു. അതേസമയം, കവറില്‍ ഉണ്ടായിരുന്നു എന്ന പേരില്‍ പൊലീസ് ഹാജരാക്കിയ സാധനങ്ങള്‍ ആദ്യം കണ്ട സാധനങ്ങള്‍ അല്ല എന്നും ഇത് പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നുമുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടാം തിയതി രാവിലെ ഏഴു മണിക്ക് ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ കുമ്മാനോട് ഇടത്തിക്കര മുരളീധരനാണു ഈ കവര്‍ ആദ്യമായി കാണുന്നത്. എന്താണ് എന്നറിയാന്‍ കവര്‍ എടുത്ത് പരിശോധിച്ചപ്പോള്‍ കവറിനുള്ളില്‍ കണ്ട കത്തിയുടെ രണ്ടു വശങ്ങളിലും രക്തക്കറ കണ്ടതോടെ അവിടെ ഉപേക്ഷിച്ചു ജോലിക്കു പോയി.
പിന്നിട് 11 മണിയോടെ സമീപവാസിയായ സുരേഷ് ഇത് കാണുകയും ഈ വിവരം കുന്നത്തുനാട് പൊലീസിനെ അറിയിക്കുകയും ചെയ്തു. സംഭവം വിവാദമായപ്പോള്‍ സ്‌റ്റേഷനിലെ പാറാവുകാരന്‍ ആയിരുന്ന പൊലീസുകാരനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ കവര്‍ തന്റെയാണ് എന്നാരോപിച്ച് പാലക്കാട് സ്വദേശിയായ അനില്‍കുമാര്‍ പൊലീസ് സ്‌റ്റേഷനില്‍ സ്വമേധയാ ഹാജരായി. മൂന്നാറില്‍ വിനോദ യാത്രക്കുപോയി മടങ്ങുമ്പോള്‍ കവര്‍ നഷ്ടപ്പെട്ടുവെന്നും കത്തി കൊണ്ട് തണ്ണിമത്തന്‍ മുറിച്ചതാണെന്നുമാണ് ഇയാള്‍ സ്‌റ്റേഷനില്‍ മൊഴി നല്‍കിയത്.
എന്നാല്‍ ആദ്യം കണ്ട കവറിലുണ്ടായിരുന്ന വസ്ത്രങ്ങളല്ല പൊലീസ് കൊണ്ടുവന്നതെന്ന ആരോപണവുമായി കവര്‍ ആദ്യം കണ്ടവര്‍ രംഗത്തെത്തുകയും ചെയ്തു. തങ്ങള്‍ കണ്ട കവറില്‍ കത്തി ഉണ്ടായിരുന്നതായും അതില്‍ രക്തക്കറ കണ്ടുവെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ പൊലീസ് കൊണ്ടുവന്ന കവറില്‍ കത്തിയുണ്ടായിരുന്നില്ല എന്നാണ് ആക്ഷേപം. വസ്ത്രങ്ങളൂം ആദ്യം കണ്ടതല്ലയെന്നും ആരോപണമുണ്ട്. കവറില്‍ ഉണ്ടായിരുന്ന ജീന്‍സല്ല രണ്ടാമത് കണ്ടതെന്നും ഇവര്‍ ആദ്യം കണ്ട കവറില്‍ ഉണ്ടായിരുന്ന ജീന്‍സിനൊപ്പം ഉണ്ടായിരുന്ന ബെല്‍റ്റ് ലെതറിന്റെ ആയിരുന്നുവെന്നും രണ്ടാമത് പൊലീസ് കൊണ്ടുവന്ന ബെല്‍റ്റ് റെക്‌സിന്‍ ബെല്‍റ്റ് ആണെന്നുമാണ് ആക്ഷേപം.
ഒപ്പം തൊണ്ടി സാധനങ്ങള്‍ തങ്ങളെ കാണിച്ച് ഉറപ്പാക്കാന്‍ വന്ന പൊലീസ് പറഞ്ഞു പഠിപ്പിച്ചതുപോയാണ് കവര്‍ തന്റെതാണ് എന്നുപറഞ്ഞു എത്തിയ വ്യക്തിയെന്നും ദൃക്‌സാക്ഷികള്‍ ആരോപണം ഉന്നയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha