പിഞ്ചുഹ 1;ൃദയം ദേവാലയം
ബിജുമോന്‍ മാമ്മച്ചന്റെ കടയില്‍ കയറിയ ആ രാത്രിയില്‍ തന്നെ കുപ്രസിദ്ധനായ ഒരു മോഷ്‌ടാവും അവിടെ കയറിയിരുന്നു. അയാള്‍ മേശയ്‌ക്കകത്തുണ്ടായിരുന്ന പതിനായിരം രൂപയുമായി കടന്നുകളയുകയും ചെയ്‌തു.
പക്ഷേ, മണംപിടിച്ചുവന്ന പോലീസ് നായ പിടികൂടിയതു ബാഗും ബുക്കും മാത്രമെടുത്ത ബിജുമോനെ!
പോലീസുകാര്‍ ലോക്കപ്പിലിട്ട് അവനെ ക്രൂരമായി മര്‍ദിച്ചു. ചൂരലുകൊണ്ട് അവന്റെ പുറത്തും തുടയിലും കാലിലുമെല്ലാം ആഞ്ഞാഞ്ഞടിച്ചു. മൊട്ടുസൂചി അവന്റെ നഖങ്ങള്‍ക്കിടയില്‍ കുത്തിക്കയറ്റി.
അവന്‍ ഉച്ചത്തില്‍ നിലവിളിച്ചു. പക്ഷേ, അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവനു കഴിഞ്ഞില്ല. പതിനായിരം രൂപാ എവിടെ ഒളിപ്പിച്ചുവച്ചു എന്നായിരുന്നു അവരുടെ അന്വേഷണം. താന്‍ കേവലം ഒരു സ്‌കൂള്‍ ബാഗും ബുക്കുകളും മാത്രമാണു മോഷ്‌ടിച്ചതെന്ന ബിജുമോന്റെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. പണം കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ അവന്റെ പിന്നില്‍ മറ്റാരൊക്കെയോ കൂടി ഉണ്ടെന്നും അവര്‍ സംശയിച്ചു.
പിന്നെ കോടതിയിലേക്ക്.
കോടതി അവനെ ഒരു വര്‍ഷത്തെ വെറും തടവിനു ശിക്ഷിച്ചു കുട്ടികളുടെ ജയിലിലേക്ക് അയച്ചു.
ദുര്‍ഗുണപരിഹാരപാഠശാല.
അവിടെ ഒരു പറ്റം കുറ്റവാളികളായ കുട്ടികളോടൊപ്പം ബിജുവിനു പുതിയൊരു ജീവിതം.
അവന്റെ മനസ്സു നിറയെ കുഞ്ഞുപെങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠയാണു നിറഞ്ഞു നിന്നത്.
ഇപ്പോള്‍ രണ്ടു മൂന്ന് ആഴ്‌ചകള്‍ കടന്നുപോയിരിക്കുന്നു. സ്‌കൂള്‍ ബാഗും നോട്ടുബുക്കുമല്ലാതെ ഒരു പാഠപുസ്‌തകം പോലും അവള്‍ക്കില്ല. ആഹാരത്തിന്റെ കാര്യം എങ്ങനെ നടക്കും.! തങ്ങളുടെ ചെറ്റക്കുടിലില്‍ ഒറ്റയ്‌ക്കു താമസിക്കുവാന്‍ അവള്‍ക്കു ഭയമാകില്ലേ? സ്‌കൂളില്‍ തനിയെ ഒരുങ്ങിപ്പോകുവാന്‍ അവള്‍ക്കു കഴിയുമോ?
ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങള്‍.
അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.
പാവം അനിലമോള്‍!
താന്‍ ഈ കാരാഗൃഹത്തില്‍ ആയതു മൂലം തന്നെക്കാള്‍ ഏറെ കഷ്‌ടത്തിലായതു തന്റെ കുഞ്ഞനുജത്തിയാണ്.
അവളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരെത്തും പിടിയും കിട്ടുകില്ലെന്നായപ്പോള്‍ ബിജു പിന്നെ ആ വിഷയത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതല്ലാതെ മറ്റൊന്നും അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നില്ല.
മറ്റുള്ളവരില്‍ നിന്നെല്ലാം അവന്‍ ഒറ്റപ്പെട്ടുനിന്നു. കൂടുതല്‍ സമയവും അവന്‍ വിഷാദമൂകനായി കാണപ്പെട്ടു.
ഒരു ദിവസം കള്ളന്‍ നാണു തിരക്കി.
നീയെന്താണ് ഇഞ്ചി തിന്ന കുരങ്ങനെപ്പോലെ എപ്പോഴും ഇങ്ങനെയിരിക്കുന്നത്? എന്താണു പ്രശ്‌നമെന്നു പറയെടാ, നമുക്കു പരിഹാരം ഉണ്ടാക്കാം.
അവന്‍ പിന്നെ മടിച്ചില്ല. തന്റെ ചരിത്രം മുഴുവന്‍ നാണുവിനോടു പറഞ്ഞു. അനിലമോളെക്കുറിച്ചുള്ള ഉത്‌കണ്‌ഠയായിരുന്നു അതില്‍ മുന്നിട്ടുനിന്നത്.
ഞാന്‍ ഒറ്റത്തടിയാണ്. തെരുവില്‍ ജനിച്ചുവീണവനാണ്. ഒന്നിനെക്കുറിച്ചും ചിന്തിച്ചു വ്യാകുലപ്പെടാനില്ല- നാണു പറഞ്ഞു.
ഒരൊറ്റ വഴിയേ ഞാന്‍ കാണുന്നുള്ളു. പക്ഷേ, നല്ല തന്റേടമുണ്ടെങ്കില്‍ മാത്രമേ നടക്കത്തൊള്ളു- നാണു ഒരു നിമിഷത്തെ ആലോചനയ്‌ക്കു ശേഷം പറഞ്ഞു.
എന്താണു കേള്‍ക്കട്ടെ. എന്റെ അനിലമോള്‍ക്കുവേണ്ടി എന്തു ത്യാഗം സഹിക്കാനും ഞാന്‍ തയ്യാറാണ്.
കള്ളന്‍ നാണു ഒരു ഉപായം പറഞ്ഞുകൊടുത്തു.
ഒരൊറ്റവഴിയേ ഉള്ളൂ, ജയില്‍ ചാടണം.
ബിജു ഞെട്ടിപ്പോയി. ജയില്‍ ചാടുകയോ?
ക്രമേണ അവന്റെ ഞെട്ടല്‍ അകന്നു. മോഷ്‌ടിക്കുക എന്നു പറഞ്ഞാല്‍ താന്‍ ഞെട്ടുമായിരുന്നു. എന്നാല്‍, അനിലമോള്‍ക്കു വേണ്ടി ഒരു ബാഗും നോട്ടുബുക്കുകളും മാത്രം താന്‍ മോഷ്‌ടിച്ചു.
അതുപോലെ ഇപ്പോള്‍ ഒന്നു തടവു ചാടിയാലോ? അതിനുള്ള ധൈര്യമൊന്നുമില്ല. എങ്കിലും തന്റെ അനിലമോള്‍ക്കുവേണ്ടി മരിക്കാന്‍പോലും മടിയില്ല.
അതിനുള്ള വഴിയൊക്കെ പരിചയ സമ്പന്നനായ കള്ളന്‍ നാണു പറഞ്ഞു കൊടുത്തു.
https://www.facebook.com/Malayalivartha