യുവനടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പൊലീസ്
ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പൊലീസ്. നടിക്ക് പരാതിയില്ലെങ്കിലും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനാകില്ല. ബോഡി ഡബിളിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. ഇത് ഒത്തുതീര്‍പ്പാക്കാന്‍ പറ്റില്ല. സാമ്പത്തിക തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്നും പൊലീസ് കോടതിയില്‍ ഇന്ന് വ്യക്തമാക്കും. കേസില്‍ തനിക്ക് പരാതിയില്ലെന്ന് നടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
ഇതിലാണ് പൊലീസ് ഇന്ന് കോടതിയെ നിലപാട് അറിയിക്കുന്നതും. കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പര്യമില്ലെന്നും ഒത്തുതീര്‍പ്പ് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നുമാണ് നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നടിയുടെ അഭിഷാഷകന്‍ കേസ് പരിഗണിച്ചപ്പോള്‍ എത്തിയിരുന്നില്ല. പ്രതിഭാഗം അഭിഭാഷകന്‍ വഴിയാണ് സത്യവാങ്മൂലം നല്‍കിയത്. ‘ഹണി ബീ 2’ എന്ന ജീന്‍പോള്‍ ലാലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രത്തിലെ ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് നടി നേരത്തേ പരാതി നല്‍കിയിരുന്നത്.
അനുമതിയില്ലാതെ തന്റെ കഥാപാത്രത്തിന് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും നടി പരാതി ഉന്നയിച്ച സംവിധായകന്‍ ജീന്‍ പോള്‍ ലാലിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. നടിയുടെ പരാതി പ്രകാരം അശ്ലീലച്ചുവയോടെ സംസാരിച്ചതിന് ജീന്‍ പോളും നടന്‍ ശ്രീനാഥ് ഭാസിയുമടക്കം നാല് പേര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം എസിജെഎം കോടതിയില്‍ ജീന്‍ പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതും.
https://www.facebook.com/Malayalivartha