ശ്രീനാരായണ ഗുരുദേവന്റെ 90ാമത് മഹാസമാധി: ശിവഗിരിയിലേക്ക് നാനാഭാഗങ്ങളില്‍ നിന്നും ഭക്തജന പ്രവാഹം
ശ്രീനാരായണ ഗുരുദേവന്റെ 90ാമത് മഹാസമാധി ഇന്ന് ലോകമെങ്ങും പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഉപവാസം, പ്രാര്‍ത്ഥന, സത്സംഗം, അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകള്‍. സമാധിസ്ഥലമായ ശിവഗിരിയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തസഹസ്രങ്ങള്‍ പ്രാര്‍ത്ഥനാനിരതരായി എത്തും. വെളുപ്പിന് 4.30ന് പര്‍ണശാലയില്‍ ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ നടത്തും. ഗുരുദേവകൃതികളുടെ പാരായണവും ജപവും പ്രാര്‍ത്ഥനയും നടക്കും.
കേരളത്തില്‍ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശ്രീ നാരായണ ഗുരു.
അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു.
മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവര്‍ പോലുള്ള അവര്‍ണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാര്‍ഗ്ഗദര്‍ശകങ്ങളായ പ്രബോധനങ്ങള്‍ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീര്‍ന്ന വ്യക്തിത്വമാണ്
' ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം
പണ്ട് കാലത്ത് താരതമ്യേന ഉയര്‍ന്ന് നിന്നിരുന്ന ജാതികളില്‍ പോലും പല സാമൂഹ്യ അനാചാരങ്ങള്‍ നില നിന്നു. താലികെട്ട് കല്യാണം, തെരണ്ടുകുളി, പുളികുടി തുടങ്ങിയ ചടങ്ങുകള്‍ ആഭിജാത്യം കാണിക്കാനായി ആഡംബരപൂര്‍വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികള്‍. വിവാഹം, മരണാനന്തര ക്രിയകള്‍, തുടങ്ങിയവക്ക് ഈഴവര്‍ക്കിടയില്‍ വ്യക്തമായ രീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല.
പ്രധാന ക്ഷേത്രങ്ങള്‍ എല്ലാം തന്നെ നമ്പൂതിരിമാരുടെയും നായന്‍മാരുടെയും കൈവശാവകാശത്തിലായിരുന്നു. അവര്‍ണ്ണ ജാതിക്കാരായ ഈഴവര്‍ക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാല്‍ ക്രിസ്തുമതമോ ഇസ്ലാമോ സ്വീകരിച്ചാല്‍ ഇതില്‍ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവര്‍ണ്ണര്‍ തൊട്ടാല്‍ ഉണ്ടാവുന്ന അശുദ്ധി മാറാന്‍ നസ്രാണിയെക്കൊണ്ട് തൊടീച്ചാല്‍ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദന്‍ 'കേരളം ഒരു ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങള്‍.
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദര്‍ശനത്തെ 'ഏകമതം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തില്‍ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
ശിവഗിരിയില്‍ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. അജീര്‍ണ്ണവും പ്രോസ്‌റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. 1103 മകരം മൂന്നാം (1928 ജനുവരി 18) തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എന്‍.ഡി.പി യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്.
1927ല്‍ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേര്‍ന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല ഭിഷഗ്വരന്‍മാരും ചികില്‍സിച്ചെങ്കിലും രോഗം പൂര്‍ണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബര്‍ 20നാണ് (മലയാളവര്‍ഷം 1104 കന്നി 5) അദ്ദേഹം സമാധിയായത്. അദ്ദേഹത്തിന്റെ 72ആം ജന്മദിനം കഴിഞ്ഞ് അപ്പോള്‍ മൂന്നാഴ്ച പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭൗതികശരീരം ശിവഗിരി മഠവളപ്പില്‍ സമാധിയിരുത്തി. ഇന്ന് അവിടെ അദ്ദേഹത്തിന്റെ പ്രതിമയോടുകൂടിയ മണ്ഡപമുണ്ട്. നിരവധി ആളുകള്‍ അവിടെ ദര്‍ശനത്തിനെത്തുന്നു.
അരുവിപ്പുറം മഠം, ആലുവ അദൈ്വതാശ്രമം എന്നിവിടങ്ങളിലും ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലും ഗുരുക്ഷേത്രങ്ങള്‍, ഗുരുമന്ദിരങ്ങള്‍, എസ്. എന്‍.ഡി. പിയോഗം ശാഖകള്‍ എന്നിവിടങ്ങളിലും മഹാസമാധി ദിനാചരണം നടത്തും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും ശ്രീനാരായണസംഘടനകളുടെ നേതൃത്വത്തില്‍ പൂജയും പ്രാര്‍ത്ഥനയും ഉപവാസവും നടക്കും.
https://www.facebook.com/Malayalivartha