എട്ട് വര്‍ഷം ജയിലിലിട്ടു, കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു, നഷ്ടജീവിതത്തിന് 10 കോടി രൂപ തരണമെന്ന ആവശ്യവുമായി ദളിത് യുവാവ് കോടതിയില്‍
എന്നും അനീതിയുടെ ഇരകള്‍ മാത്രം. ചെയ്യാത്ത തെറ്റിന് കുറ്റം ചാര്‍ത്തി അപമാനവും ജയില്‍ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്ന ദളിത് യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. അയേഷ മീര എന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആന്ധ്ര സ്വദേശിയായ സത്യം ബാബു എന്ന ദളിത് യുവാവിനാണ് എട്ട് വര്‍ഷം തടവില്‍ കഴിയേണ്ടി വന്നത്. തനിക്ക് നഷ്ടപരിഹാരമായി പത്ത് കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സത്യം ബാബു ദേശീയ പട്ടിക ജാതി കമ്മീഷനെ സമീപിച്ചു. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിലും ഭീഷണിയിലും താന്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് ബാബു കമ്മീഷന് നല്‍കിയ കത്തില്‍ പറഞ്ഞു.
എന്നെ ബലപ്രയോഗത്തിലൂടെ കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പൊലീസ് എന്നെ ക്രൂരമായി മര്‍ദ്ദിച്ച് ഞാനാണ് അയേഷ മീരയെ കൊന്നതെന്ന് പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിക്കാതായപ്പോള്‍ എന്റെ അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവരുടെ അധികാരം ഉപയോഗിച്ച് അവരത് ചെയ്യുമെന്ന് ഭയന്നാണ് കുറ്റകൃത്യം നടത്തിയത് ഞാനാണ് എന്ന് പറയേണ്ടി വന്നത്. സത്യം ബാബു പറയുന്നു. താന്‍ തടവില്‍ കഴിഞ്ഞ സമയത്ത് കുടുംബത്തിന് സാമ്പത്തികദുരിതം അനുഭവിക്കേണ്ടി വന്നു. കമ്മീഷന്‍ തന്റെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും സത്യം ബാബു പറഞ്ഞു.
താന്‍ അല്ല കുറ്റം ചെയ്തതെന്ന് അയേഷ മീരയുടെ കുടുംബം പറഞ്ഞിരുന്നു. അവര്‍ നീതിയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്നു. നിര്‍ഭയ സംഭവത്തിലേതുപോലെ അയേഷ മീരയ്ക്കും നീതി ലഭ്യമാക്കണം. കേസിലെ യഥാര്‍ത്ഥപ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം നടത്തണമെന്നും സത്യം ബാബു കത്തില്‍ ആവശ്യപ്പെട്ടു.
2007 ഡിസംബറിലാണ് അയേഷ മീര എന്ന പതിനേഴ് വയസ്സുകാരി കൊല്ലപ്പെടുന്നത്. വിജയവാഡയിലെ ഇബ്രാഹിംപട്ടണത്ത് ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായിരുന്നു അയേഷ. ശരീരത്ത് കത്തിക്കുത്തേറ്റ പാടുകളുമായി അയേഷയുടെ മൃതദേഹം ഹോസ്റ്റലിലെ കുളിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം സത്യം ബാബുവിനെ അറസ്റ്റ് ചെയ്ത പൊലീസ് പ്രതി കുറ്റം സമ്മതിച്ചെന്ന് അവകാശപ്പെട്ടു. എന്നാല്‍ സത്യം ബാബു അല്ല യഥാര്‍ത്ഥ പ്രതിയെന്ന് അയേഷയുടെ ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും പറഞ്ഞു.
കോണ്‍ഗ്രസ് മന്ത്രിസഭയിലെ അംഗമായിരുന്ന കോനേരു രംഗ റാവുവിന്റെ കൊച്ചുമകനായ കോനേരു സതീഷും ബന്ധുക്കളും ഹോസ്റ്റല്‍ സന്ദര്‍ശിച്ചിരുന്നതായും മന്ത്രിയുടെ ബന്ധുവായ ഹോസ്റ്റല്‍ വാര്‍ഡന്‍ ഇവരെ അകത്ത് കയറ്റിയെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രബാബു നായിഡു ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha