കേന്ദ്രത്തിനു തിരിച്ചടി; പ്രശ്നബാധിത മേഖലയായ ഡാർജലിംഗിൽനിന്നു കേന്ദ്രസേനയെ പിൻവലിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനു തടയിട്ട് കോടതി
പ്രശ്നബാധിത മേഖലയായ ഡാർജലിംഗിൽനിന്നു കേന്ദ്രസേനയെ പിൻവലിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനു സ്റ്റേ. കേന്ദ്രതീരുമാനം ചോദ്യം ചെയ്തു പശ്ചിമ ബംഗാൾ സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി. സൈന്യത്തെ പിൻവലിക്കാനുള്ള നീക്കത്തിൽ ഈ മാസം 23ന് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി കേന്ദ്രത്തോടു നിർദേശിച്ചു. ഈ സത്യവാങ്മൂലത്തിനു മൂന്നു ദിവസത്തിനുശേഷം മറുപടി നൽകാൻ പശ്ചിമ ബംഗാൾ സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
പ്രശ്നബാധിതമായ ഡാർജലിംഗിൽനിന്നു 10 സിഎപിഎഫ് കന്പനികളെ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ച തീരുമാനമെടുത്തിരുന്നു. 15 കന്പനി സൈന്യത്തെയായിരുന്നു പ്രദേശത്തു വിന്യസിച്ചിരുന്നത്. തീരുമാനത്തെ മുഖ്യമന്ത്രി മമത ബാനർജി എതിർത്തു. ഇതോടെ പിൻവലിക്കുന്ന കന്പനികളുടെ എണ്ണം ഏഴായി ചുരുക്കി. ഈ തീരുമാനമാണു സർക്കാർ കോടതിയിൽ ചോദ്യം ചെയ്തത്.
പ്രശ്ന ബാധിത മേഖലകളിൽനിന്നു സായുധ സൈന്യത്തെ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതവും ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ബംഗാളിന്റെ സ്ഥിരതയെ വിഭജിക്കാനുള്ള നടപടിയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും രാഷ്ട്രീയമായും ഭരണപരമായും ഇത് മോശം തീരുമാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്ക് അയച്ച കത്തിൽ മമത ബാനർജി കുറ്റപ്പെടുത്തി.
കഴിഞ്ഞ കുറേ മാസങ്ങളായി ഗൂർഖാലാൻഡ് പ്രക്ഷോഭകാരികൾ ഡാർജലിംഗിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്നു ജൂണ് 12നാണ് പ്രദേശത്ത് അർധസൈനിക വിഭാഗത്തെ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചത്.
https://www.facebook.com/Malayalivartha