ലോയ കേസില്‍ ദുരൂഹതയില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ നോട്ടീസ് നല്‍കി
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. ലോയ കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതിപക്ഷം നടത്തിയ അപ്രതീക്ഷിത നീക്കം സുപ്രീംകോടതിയെ ഞെട്ടിച്ചു. ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ 70 എം.പിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭ അധ്യക്ഷന് നല്‍കി. സുപ്രീംകോടതിയുടെ അന്തസ് കാത്ത്‌സൂക്ഷിക്കുന്നതിനാണ് നോട്ടീസ് നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇന്ന് സുപ്രീംകോടതിയുടെ ഫുള്‍കോര്‍ട്ട് ചേര്‍ന്നേക്കും. ഇംപീച്ച്‌മെന്റ് ചര്‍ച്ച മാധ്യമങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ നോട്ടീസ് ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
മെഡിക്കല്‍കോഴ കേസിന്റെ റിപ്പോര്‍ട്ടില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പേരുണ്ട്. അതിനാല്‍ അദ്ദേഹത്തെ പുറത്താക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗുലാം നബി ആസാദിനെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇംപീച്ച്‌മെന്റ് ആവശ്യമാണെന്ന് കബില്‍സിബലും പറഞ്ഞു. ചീഫ് ജസ്റ്റിസ് കേസുകള്‍ പരിഗണിക്കുന്നതില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നെന്നും ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച ഹര്‍ജി ജൂനിയറായ ജസ്റ്റിസ് അരുണ്‍മിശ്രയ്ക്ക് നല്‍കിയെന്നും ആരോപിച്ച് ജസ്റ്റിസുമാരായ ജെ. ചലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ പ്രശ്‌നം പരിഹരിച്ചിട്ടില്ല.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളില്‍ ചീഫ് ജസ്റ്റിസിനെ നീക്കാന്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ആലോചിച്ചിരുന്നു. പിന്നീട് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കുന്നത് പ്രതിപക്ഷം രണ്ട് തവണ മാറ്റിവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നോട്ടീസില്‍ കൂടുതല്‍ എംപിമാര്‍ ഒപ്പു വച്ചിരുന്നു അന്ന്. എന്നാല്‍ എസ്പി, തൃണമൂല്‍, ബിഎസ്പി തുടങ്ങിയ ചില പ്രമുഖ പാര്‍ട്ടികള്‍ മാറി നില്ക്കുന്നത് കൊണ്ട് നോട്ടീസ് നല്കുന്നത് വീണ്ടും മാറ്റിവച്ചിരുന്നു.
https://www.facebook.com/Malayalivartha