കള്ളക്കേസില്‍ കുടുങ്ങി നാട്ടിലേക്ക് പോവാനാവാതെ ദുരിതത്തിലായിരുന്ന അഞ്ച് മലയാളികള്‍ നാട്ടിലേക്ക്
തബൂക്ക്: തബൂക്കിലെ കോഫീ ഷോപ്പില്‍ ജോലി ചെയ്തിരുന്ന തിരുവനതപുരം, മലപ്പുറം സ്വദേശികളായ നജീബ്, ഷമീം,നസീര്‍, ശരീഫ്, സജി എന്നി വരെയാണ് സ്പോണ്‍സര്‍ കേസില്‍ കുടുക്കി യാത്ര തടസ്സപ്പെടുത്തിയത്. ഒരു വര്‍ഷത്തോളം ശമ്ബളം കിട്ടാതെ വലഞ്ഞ ഇവര്‍ പൊതുമാപ്പില്‍ നാട്ടിലേക്ക് പോകാന്‍ നടപടികളായപ്പോഴാണ് സ്പോണ്‍സര്‍ ഇവര്‍ക്കെതിരെ പൊലീസില്‍ കേസ് കൊടുത്തത്. കോഫീ മേക്കറും സി.സി കാമറയും നശിപ്പിച്ചുവെന്നും 16000 റിയാല്‍ നഷ്ടം ഇൗടാക്കാതെ ഇവരെ നാട്ടില്‍ പോവാന്‍ അനുവദിക്കരുത് എന്നുമായിരുന്നു പൊലീസിന് നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ യാത്ര തടഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് തബൂക്കിലെ കോഫീ ഷോപ്പില്‍ ഇവര്‍ ജോലിക്കെത്തിയത്. വന്നതിനു ശേഷം ഇവര്‍ക്ക് ഇഖാമയോ ആരോഗ്യ ഇന്‍ഷുറന്‍സോ എടുത്തിരുന്നില്ല. കൃത്യമായ ശമ്ബളവും ലഭിച്ചില്ല. എട്ട് മാസമായിട്ടും സ്പോണ്‍സര്‍ ശമ്ബളം കൊടുക്കാതായപ്പോള്‍ ഇവര്‍ അഞ്ചുപേരും നാട്ടില്‍ പോകാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ സ്പോണ്‍സര്‍ ഇവരെ നാട്ടിലയക്കാന്‍ തയാറായിരുന്നില്ല.
ഇഖാമയും ശമ്ബളവും തരാമെന്നു പറഞ്ഞു എന്നല്ലാതെ സ്പോണ്‍സര്‍ വാക്കുപാലിച്ചില്ലെന്ന് ഇരകള്‍ പറഞ്ഞു. ഒടുവില്‍ ഇവര്‍ ജോലിക്കിറങ്ങാതായപ്പോള്‍ കുറച്ചു പണം കുടിശ്ശികയിലേക്കു നല്‍കി. എന്നാൽ അതുകൊണ്ടൊന്നും ദുരിതം അവസാനിച്ചില്ല രണ്ടുമാസം കഴിഞ്ഞ് തുടര്‍ന്നും ശമ്പളമൊന്നും കൊടുക്കാതെ വന്നപ്പോള്‍ സ്പോണ്‍സറോട് ഇനി ഞങ്ങള്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന് തീര്‍ത്തു പറഞ്ഞു.
അതിനിടക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നാട്ടില്‍ പോകാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുത്ത് തര്‍ഹീലില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അഞ്ചുപേര്‍ക്കും ഫൈനല്‍ എക്സിറ്റ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ പണം സംഘടിപ്പിച്ച് ടിക്കറ്റെടുത്തു. ജിദ്ദ വഴി കൊച്ചിയിലേക്കാണ് ടിക്കറ്റെടുത്തത്. തബൂക്കില്‍നിന്ന് ജിദ്ദ എയര്‍ പോര്‍ട്ടിലെത്തിയപ്പോഴാണ് എമിഗ്രേഷനില്‍ തടഞ്ഞത്. തങ്ങള്‍ക്കെതിരെ സ്പോണ്‍സര്‍ കള്ളക്കേസ് നല്‍കിയ വിവരം അപ്പോഴാണ് അറിയുന്നത്. ഒടുവില്‍ സി.സി.ഡബ്ള്യു മെമ്പര്‍മാര്‍ പൊലീസുമായി ബന്ധപ്പെട്ടാണ് ഇവരുടെ കുരുക്കഴിച്ചത്. സി.സി.ഡബ്ള്യു ചെയര്‍മാന്‍ സിറാജ് എറണാകുളം, മെമ്പര്‍മാരായ ലാലു ശൂരനാട്, ഉണ്ണി മുണ്ടുപറമ്ബില്‍ എന്നിവര്‍ ഇവരുടെ വിഷയത്തില്‍ ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. പൊലീസ് സ്റ്റേഷനില്‍ സ്പോണ്‍സറുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
https://www.facebook.com/Malayalivartha