കഥകളുറങ്ങുന്ന ജയിലുകൾ
സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയേക്കാൾ ഭയാനകം.മരണത്തേക്കാൾ മനുഷ്യൻ ഭയക്കുന്നത് പാരതന്ത്ര്യത്തെയാണ്.കുറ്റത്തിന്റേയും കുറ്റവാളികളുടേയും ചില ഹതഭാഗ്യരുടേയും ഇടം കൂടിയാണ് ജയില്‍..അതിനാല്‍ സാധാരണക്കാര്‍ക്ക് പ്രവേശനം നിഷിദ്ധ്യവും. എന്നാലും ജയിൽ എന്താണെന്നും, അതിനുള്ളിൽ എന്തൊക്കെയാണെന്നും അറിയാനുള്ള ജിജ്ഞാസ എല്ലാവരിലും ഉണ്ടാകും.തെറ്റൊന്നും ചെയ്യാതെ ശിക്ഷിക്കപ്പെടാതെ ജയിലിനുള്ളിൽ ഒന്ന് കറങ്ങി കാണാൻ ആഗ്രഹം ഉണ്ടോ?. ഇന്ത്യയിലെ അഞ്ച് ജയിലുകള്‍ സന്ദര്‍ശകരെ അനുവദിക്കും. അവ ഇവയാണ്..
1.സെല്ലുലാര്‍ ജയില്‍, ആന്‍ഡമാന്‍
ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ, പോരാട്ടങ്ങളുടെ അടിച്ചമര്‍ത്തല്‍ കേന്ദ്രമായാണ് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ഇന്ന് ചരിത്രത്തിന്റെ സ്മാരകമാണ് സെല്ലുലാര്‍. ഒരു പീഡനപര്‍വ്വത്തിന്റെ ബാക്കിപത്രമായ തടവറ. സ്വാതന്ത്ര സമര പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ നിന്ന് പുറത്താക്കി ഈ ദ്വീപിലെത്തിച്ചായിരുന്നു ബ്രിട്ടീഷുകാര്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നത്.
1906 മാര്‍ച്ച് 10നാണ് സെല്ലുലാര്‍ ജയിലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത് പത്ത് കൊല്ലമെടുത്തു ജയിലിന്‍റെ പണി മുഴുമിപ്പിക്കാന്‍.1896 ലാണ് തുടക്കം . കാലാപാനി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.
നിലവിളികളുടെ, രോദനങ്ങളുടെ ഇരുണ്ട ചരിത്രത്തേക്കുറിച്ച് അറിയാന്‍ സഞ്ചാരികള്‍ക്ക് ഇവിടെയെത്താം. പൊതു അവധി ദിവസങ്ങളിലൊഴിച്ച് മറ്റെല്ലാ ആഴ്ചാവസാനത്തിലും സന്ദര്‍ശകര്‍ക്ക് സെല്ലുലാര്‍ ജയില്‍ കണ്ടറിയാം.
2.വൈപ്പര്‍ ഐലാന്‍ഡ്- ആന്‍ഡമാന്‍ നിക്കോബര്‍
സെല്ലുലാര്‍ ജയിലിനൊപ്പം പ്രസിദ്ധമല്ല വൈപ്പര്‍ ഐലാന്‍ഡ്. പേരുപോലെ തന്നെ രക്തത്തില്‍ നീറിപ്പിടിക്കുന്ന വിഷസഞ്ചാര കേന്ദ്രമാക്കി ഈ തടവറയെ ബ്രിട്ടീഷുകാര്‍ മാറ്റിയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെ പീഡിപ്പിക്കാനായി സെല്ലുലാര്‍ ജയിലിന് മുമ്പ് തന്നെ ബ്രിട്ടീഷ് പണിതുയര്‍ത്തിയതാണ് ഈ തടവറ.പുരുഷ തടവുകാരെ സെല്ലുലാർ ജയിലിലേക്കും സ്ത്രീ തടവുകാരെ തൊട്ടടുത്ത് വൈപ്പര്‍ ഐലന്റിലേകുമാണ് കൊണ്ട് പോയത്.
വൈപ്പര്‍ ചെയ്ന്‍ ഗാങ് ജയില്‍ എന്ന പേരില്‍ ഇവിടം കുപ്രസിദ്ധമായി. രാത്രികളില്‍ തടവുകാരെ ചങ്ങലയില്‍ ഒരുമിച്ച് ബന്ധിച്ച് കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കലായിരുന്നു ബ്രിട്ടീഷുകാരുടെ വിനോദം. പുരിയിലെ മഹാരാജാവ് ബ്രിജ് കിഷോര്‍ സിങിനെ ഇവിടുത്തെ തടവുകാരനാക്കി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. ഇവിടെ സന്ദര്‍ശകര്‍ക്കെത്താം. തകർന്നു വീഴാറായ ഇരുനില കെട്ടിടം കണ്ടുമടങ്ങാം
3.അഗ ഖാന്‍ പാലസ്, പൂനെ-മഹാരാഷ്ട്ര
സുല്‍ത്താന്‍ മുഹമ്മദ് ഷാ അഗാ ഖാന്‍ മൂന്നാമനാണ് ഇത് നിര്‍മ്മിച്ചത്. ഒരു തടവറയാക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല നിര്‍മ്മാണം. എന്നാല്‍ മഹാത്മ ഗാന്ധിയും കസ്തൂര്‍ബാ ഗാന്ധിയും അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവേ ദേശായിയും ഇവിടെ തടവിലാക്കപ്പെട്ടപ്പോഴാണ് ഇത് ജയിലറയായത്. 1942-1944 കാലഘട്ടത്തിലായിരുന്നു ഇത്. കസ്തൂര്‍ബയും മഹാദേവ് ദേശായിയും ഇവിടെയാണ് മരണമടഞ്ഞതും.
1969ല്‍ അഗാ ഖാന്‍ നാലാമന്‍ ഇത് ജനങ്ങള്‍ക്കായി വിട്ടു നല്‍കി. ഇപ്പോള്‍ ഇതൊരു മ്യൂസിയമാണ്. ഗാന്ധിയുടെ ജീവിതവും തത്വശാസ്ത്രവും പ്രചരിപ്പിക്കുന്ന ഇടം. ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ സൊസൈറ്റിയുടെ ആസ്ഥാനവും ഇവിടെ തന്നെ.
4.ഹിജ്‌ലി ജയില്‍, പശ്ചിമ ബംഗാള്‍
1930ല്‍ ഒരു ദുര്‍ഗുണ പരിഹാരശാല എന്ന പേരില്‍ ഒരു പീഡന കേന്ദ്രമായാണ് ബംഗാളിലെ മിഡ്‌നാപൂരില്‍ ഹിജ്‌ലി പ്രവര്‍ത്തനമാരംഭിച്ചത്. 1931ല്‍ രണ്ട് നിരായുധരായ തടവുകാരെ പൊലീസുകാര്‍ വെടിവെച്ച് കൊന്നത് വലിയ സംഘര്‍ഷത്തിന് ഇടയാക്കി. ഇന്ത്യ മുഴുവന്‍ രോഷത്താല്‍ തെരുവിലിറങ്ങി. രബീന്ദ്രനാഥ ടാഗോറും സുഭാഷ് ചന്ദ്ര ബോസും ശക്തമായി പ്രതികരിച്ചു. തടവുകാരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഹിജ്‌ലിയിലേക്ക് ബോസ് എത്തുകയും ചെയ്തു.
ഇന്ന് ജയിലറയുടെ സ്ഥാനത്ത് ഐഐടി ഖരഗ്പൂരാണ് ഉള്ളത്. 1951ലാണ് വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചത്. ഡിറ്റന്‍ഷന്‍ ക്യാമ്പ് ഇപ്പോഴും ക്യാമ്പസിനുള്ളിലുണ്ട്. ഇപ്പോള്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു
5.തീഹാര്‍ ജയില്‍, ഡല്‍ഹി
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയില്‍ പശ്ചിമ ഡല്‍ഹിയിലാണ് ഉള്ളത്. 1957ലാണ് രൂപം കൊണ്ടത്. രാഷ്ട്രീയ തടവുകാരും കുപ്രസിദ്ധരായ കുറ്റവാളികളുമെല്ലാം എത്തുന്ന ഇടം. ജയിലിന്റെ പ്രവര്‍ത്തനമാണ് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്.ലോകമെമ്പാടുമുള്ള ജയിലുകള്‍ക്ക് മാതൃകയാണ് ഡല്‍ഹിയിലെ തീഹാര്‍ ജയില്‍. വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് തീഹാര്‍ ജയിലും അവിടുത്തെ തടവ് പുള്ളികളും ലോക ശ്രദ്ധ നേടുന്നത്. പഠനം പൂര്‍ത്തിയാക്കി വിദേശത്തും സ്വദേശത്തും തൊഴില്‍ നേടിയവര്‍ നിരവധിയാണ് തീഹാര്‍ ജയിലില്‍. ഇപ്പോള്‍ തടവുകാര്‍ക്ക് വൊക്കേഷണല്‍ വിദ്യാഭ്യാസവും സംഗീതവുമെല്ലാം പഠിപ്പിക്കുന്നുണ്ട്. കാന്റീനടക്കം ജയിലിലെ ചില ഇടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കും.
https://www.facebook.com/Malayalivartha