രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു. ദേശീയ പരീക്ഷാ ഏജൻസി (NTA) യാണ് നാളെ രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. മറ്റന്നാള്‍ ( ജൂണ്‍ 21- ഞായറാഴ്ച) ആണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്.
മെയ് 3ന് നടന്ന നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് റദ്ദാക്കിയിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ നടത്തി വരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി മോക് ഡ്രിൽ നടത്താൻ എൻടിഎ തീരുമാനിച്ചത്.
പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്താകെ ഏകദേശം 23 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. ഇന്ത്യയിലെ 5,000-ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുക. പുനഃപരീക്ഷയിൽ വിവാദങ്ങൾ ഒഴിവാക്കാനായിഎല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് മോക് ഡ്രിലിന്റെ ലക്ഷ്യം. പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളുമായി ആശയവിനിമയം കൂടുതൽ ശക്തമാക്കിയതായി എൻടിഎ .
പുതിയ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾക്ക് എസ്‌എംഎസ്, ഇ-മെയിൽ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























