സുപ്രീം കോടതി വിധി കുട്ടികൾക്ക് ആശ്വാസകരമായി.....
കുട്ടികള്‍ക്ക് ആശ്വാസകരമായി സുപ്രീംകോടതിവിധി. ഓണ്‍ലൈന്‍ അപേക്ഷ ശരിയായി അപ്‌ലോഡ് ചെയ്തില്ല എന്ന കാരണം പറഞ്ഞ് മുന്നറിയിപ്പില്ലാതെ പ്രവേശനം അസാധുവാക്കിയ നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
കോഴിക്കോട് ജില്ലയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ 2016- 17വര്‍ഷം എം.ബി.ബി.എസിന് പ്രവേശനം നേടിയ 150 വിദ്യാര്‍ത്ഥികളില്‍ പത്ത് പേര്‍ക്ക് ആശ്വാസം പകരുന്നതാണ് സുപ്രീംകോടതിയുടെ വിധി. കുട്ടികളുടെ പ്രവേശനം അസാധുവാക്കിയ ഹൈക്കോടതി വിധി ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ആണ് റദ്ദാക്കിയത്. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയില്ലെന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി പ്രവേശനം റദ്ദാക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇവരുടെ പ്രവേശനം ആരോഗ്യ സര്‍വകലാശാല അംഗീകരിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവു പ്രകാരം ഒന്നാം വര്‍ഷ പരീക്ഷ എഴുതിയെങ്കിലും ഇവരുടെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രവേശനം ക്രമപ്പെടുത്തിയതുമില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ഇതോടെ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി വിധി വന്നതോടെ ഇവരുടെ പ്രവേശനം ക്രമപ്പെടുത്തേണ്ടി വരും. പരീക്ഷാഫലവും ഉടനെ പ്രഖ്യാപിക്കണം.
മലബാര്‍ മെഡിക്കല്‍ കോളജിന്റെ വെബ്‌സൈറ്റ് തകരാറിലായതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ കൃത്യമായി അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നാണ് കോളജ് അധികൃതര്‍ കോടതിയെ അറിയിച്ചത്. കുട്ടികളെ പുറത്താക്കണമെന്ന നിലപാടായിരുന്നു സര്‍ക്കാരും കോടതിയില്‍ എടുത്തത്.
അപേക്ഷ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്ത വിവരം മേല്‍നോട്ട സമിതിയെ അറിയിക്കുകയും സമിതിയുടെ വാക്കാലുള്ള ഉത്തരവു പ്രകാരം മറ്റു വിദ്യാത്ഥികള്‍ക്കൊപ്പം ഈ വിദ്യാര്‍ത്ഥികളും പ്രവേശനം നേടുകയുമാണ് ചെയ്തത്. എന്നാല്‍, ഓണ്‍ലൈന്‍ അപേക്ഷ ശരിയായി അപ്‌ലോഡ് ചെയ്തില്ല എന്ന കാരണം പറഞ്ഞ് മേല്‍നോട്ട സമിതി ഒരു മുന്നറിയിപ്പുമില്ലാതെ പത്ത് കുട്ടികളുടേയും പ്രവേശനം പിന്നീട് റദ്ദാക്കുകയായിരുന്നു.
എന്നാല്‍ ഈ വിവരം ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞത്. സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നെങ്കിലും നടപടിയുണ്ടായില്ല. ഹൈക്കോടതിയെ സമീപിച്ചാണ് പരീക്ഷ എഴുതാനുള്ള അനുമതി നേടിയത്.
എന്നാല്‍ പ്രവേശനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും സര്‍ക്കാരും സര്‍വകലാശാലയും മേല്‍നോട്ട സമിതിയും കോടതിയില്‍ അതിനെ എതിര്‍ത്തതിനാല്‍ അനുകൂല വിധി ഉണ്ടായില്ല. കുട്ടികളുടെ ഭാവി തന്നെ അനിശ്ചിതമായിരിക്കുന്ന അവസരത്തിലാണ് അനുകൂലമായുള്ള സുപ്രീംകോടതിവിധി.
https://www.facebook.com/Malayalivartha