20 വർഷം മുൻപ് ജീവൻ വെടിഞ്ഞ പ്രിയസുഹൃത്തിന്റെ ഓർമയിൽ വിതുമ്പി ഗീതു മോഹൻദാസ് ! ഗേ സുഹൃത്തായ മൈക്കിളിന് വേണ്ടി 'മൂത്തോൻ' !
ഗീതു മോഹന്‍ദാസിന്റ ധീരമായ ചുവടുവെപ്പാണ് ‘മൂത്തോൻ '. 20 വർഷം മുൻപ് ആത്മഹത്യ ചെയ്ത ഉറ്റ സുഹൃത്തും സ്വവർഗ പ്രണയിയുമായ മൈക്കിലിനു വേണ്ടിയാണ് താൻ ‘മൂത്തോൻ’ ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ഗീതു മോഹൻദാസ്. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പത്താമത് ക്വീർ പ്രൈഡ് മാർച്ചിന്റെ സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗീതു മോഹൻദാസ്. വിതുമ്പിക്കൊണ്ടായിരുന്നു ഗീതുവിന്റെ വെളിപ്പെടുത്തല്‍. തനിക്ക് അറിയാവുന്ന എറ്റവും പവര്‍ഫുള്‍ ആയ മീഡിയാണ് സിനിമ, അത് കൊണ്ടാണ് ഉപയോഗിച്ചതെന്നും ഗീതു പറഞ്ഞു.
‘‘മൈക്കിൾ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയുമായിരുന്നു. അവനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം എന്നെ വേട്ടയാടിയിരുന്നു. അവനുവേണ്ടിയുള്ള ശബ്ദമാണ് ‘മൂത്തോൻ’. നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടിയുള്ള ചിത്രം കൂടിയാണിത്,’’ മുന്നിലിരിക്കുന്ന എൽ.ജി.ബി.ടി.ക്യു വിഭാഗത്തോട് സംസാരിക്കവേ ഗീതുവിന്റെ ശബ്ദമിടറിയിരുന്നു.
ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയശേഷമാണ് ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ തിയറ്ററുകളിലെത്തിയത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെഎആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha