ജഗതിയുടെ തല മാത്രം, മൂക്കിൽ തുമ്പിയും; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ജൂനിയർ മാൻഡ്രേക്കിലെ ഈ രംഗം ചിത്രീകരിച്ചത് ഇങ്ങനെ, ആരാധകന്റെ സംശയത്തിന് മറുപടിയായാണ് ക്യാമറാമാന്‍ ഒ. ലാലു പങ്കുവച്ചത്
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമ കണ്ട് പൊട്ടിച്ചിരിക്കാത്തവര്‍ വളരെ വിരളമായിരിക്കും. അത്രയേറെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് അലി അക്ബര്‍ ഈ ചിത്രം സംവിധാനം ചെയ്തത്. ജഗതി ശ്രീകുമാറിന്റെ നർമ പ്രധാനമായ രംഗങ്ങളും സംഭാഷണങ്ങളുമായിരുന്നു ചിത്രത്തിന്റെ പിന്പോയിന്റ്. എന്നാൽ ചിത്രത്തില്‍ ജഗതിയെ തല മാത്രം പുറത്താക്കി മണ്ണിട്ട് മൂടുന്ന രംഗമുണ്ടായിരുന്നു. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഈ രംഗം എങ്ങിനെയാണ് ചിത്രീകരിച്ചതെന്ന ആരാധകന്റെ സംശയത്തിന് മറുപടി പറയുകയാണ് ക്യാമറാമാന്‍ ഒ. ലാലു. സുനില്‍ എന്നയാൾ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്
ലാലുവിന്റെ വാക്കുകള്‍ ഇങ്ങിനെയാണ്
‘ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു.തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു.മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്‌ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്.എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു,ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിർദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്”
“അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി”
“പക്ഷേ,ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല.ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്.അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്.ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു.തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ,പറന്നുപോയാല്‍ പണിയാകും”
“അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു.ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു.പശ കിട്ടി.അതൊട്ടിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു.ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചുതുടങ്ങി.തുമ്പിയും വെറുതെയിരുന്നില്ല.റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.”
“ഇതേ സിനിമയില്‍ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത സാഹസങ്ങള്‍ ഉപയോഗിച്ചാണ്.തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു.ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും”
തീരുമാനിച്ച പോലെ സ്ഥലത്തെത്തി.ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധകിട്ടാത്ത ഇടത്ത് കൊണ്ടുവന്നു.ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു.ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചുകിടന്നു.ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല.ഷൂട്ടിംഗാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്.ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.
]
https://www.facebook.com/Malayalivartha