'ആർക്കും അത്രയ്ക്കൊന്നും സമയമില്ലെന്ന് മുഖം തിരിക്കുമ്പോളും ആർക്കെങ്കിലുമൊക്കെവേണ്ടി മാറ്റിവയ്ക്കാനുള്ളതാണ് സമയമെന്ന് അറിയാത്തവരല്ലല്ലോ...' വിഷാദരോഗത്തെപ്പറ്റി കുറിക്കുകയാണ് ആൻ പാലി

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിലുണ്ടായ ഞെട്ടലിലാണ് സിനിമാ ലോകം. എന്നാൽ വിഷാദം എന്ന അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമിപ്പിക്കുകയാണ് ഈ മരണം. 'ഒരുപക്ഷേ, ഒരു ചേർത്തുപിടിക്കലിൽ അവരുടെ ജീവിതം തന്നെ നമുക്ക് തിരികെ നൽകാനാകുമെങ്കിൽ നമ്മള്‍ക്കിടയിൽ തന്നെ ചിരിച്ചു കളിച്ചു നിൽക്കുന്നവര്‍ പോലും വിഷാദത്തിൽ വീണുപോകുന്നുണ്ടെന്ന് വളരെ വൈകിയായിരിക്കും നമുക്ക് മനസ്സിലാകുക'. അത്തരത്തിൽ ഒരുകുറിപ്പ് പങ്കുവയ്ക്കുകയാണ് ആൻ പാലി. എത്ര പേരുണ്ടാവും ഭാര്യയുടെ വാടിയ മുഖവും അലസതയും കണ്ട് എന്താ എന്തെങ്കിലും വിഷമമുണ്ടോ എന്ന ചോദ്യവുമായി ഒന്ന് ചേർത്ത് പിടിക്കുന്നത്? എന്ന് നമ്മോട് ചോദിക്കുകയാണ് ആൻ.
ആനിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഫേസ്ബുക് എത്ര മനോഹരമായ ഒരു തീരമാണെന്ന് ഇടയ്ക്കൊക്കെ തോന്നാറുണ്ട്. പ്രത്യേകിച്ചും മറ്റുള്ളവർക്ക് ചില ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ."ഒന്ന് ചേർത്ത് നിർത്തമായിരുന്നില്ലേ ?" " ഒന്ന് കേൾക്കാമായിരുന്നില്ലേ ?" എന്നൊക്കെ ആളുകൾ ഉപദേശവർഷങ്ങൾ നടത്തുന്നത് കണ്ടിട്ട് ഇന്നും അങ്ങനെയൊന്ന് തോന്നിപ്പോയി, അതും സുശാന്ത് സിംഗ് രാജ്പുട്ടിനെപ്പോലുള്ള ഒരാൾ ജീവിതം അവസാനിപ്പിച്ച വാർത്ത കേട്ടശേഷം.
ഇതിൽ എത്ര പേരുണ്ടാവും ഭാര്യയുടെ വാടിയ മുഖവും അലസതയും കണ്ട് "എന്താ എന്തെങ്കിലും വിഷമമുണ്ടോ " എന്ന ചോദ്യവുമായി ഒന്ന് ചേർത്ത് പിടിക്കുന്നത്? ഇതിലാരൊക്കെയാവും ഏറ്റവും പുതിയ പരദൂഷണ വീഡിയോ കാണുമ്പോൾ,"തിരക്കാണോ " എന്ന ആമുഖവുമായെത്തുന്ന വാട്സാപ്പ് മസ്സേജിന് മറുപടി കൊടുക്കുന്നത് ? ഇതിലേതൊക്കെ ആളുകളുണ്ടാവും ഒരു വാക്കു പോലും മിണ്ടാൻ കഴിയാതെ, വിളറി നിൽക്കുന്ന, രാവേറെ ചെന്നിട്ടും ഏങ്ങലടിക്കുന്ന കൂട്ടുകാരിയുടെ കയ്യിൽ ഒന്ന് മുറുകെപ്പിടിക്കുന്നത് ?
ഇതിലാർക്കൊക്കെയാണ് വര്‍ഷങ്ങളോളം കൂടെക്കഴിഞ്ഞ ഒരാളുടെ ഉള്ളിൽ കടലിരമ്പുന്നതും വേലിയേറ്റങ്ങളുണ്ടാവുന്നതും തിരിച്ചറിയാൻ കഴിയുന്നത്? ആർക്കും അത്രയ്ക്കൊന്നും സമയമില്ലെന്ന് മുഖം തിരിക്കുമ്പോളും ആർക്കെങ്കിലുമൊക്കെവേണ്ടി മാറ്റിവയ്ക്കാനുള്ളതാണ് സമയമെന്ന് അറിയാത്തവരല്ലല്ലോ...എന്നും എപ്പോളും തോറ്റു പോയ അന്യന്റെ കഥകളിൽ പുതിയ ഏടുകൾതുന്നിച്ചേർക്കാൻ നമ്മളോളം മികച്ചവർ മറ്റാരുമില്ല!
https://www.facebook.com/Malayalivartha
























