അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ "തുറമുഖ"ത്തിന്റെ റിലീസ് വീണ്ടും നീട്ടി.. നിവിൻ പോളി–രാജീവ് രവി ചിത്രം റിലീസ് ഒരാഴ്ച കൂടി വൈകുമെന്ന് അണിയറപ്രവര്‍ത്തകര്‍!

നിവിൻ പോളി–രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് ഒരാഴ്ച കൂടി വൈകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങള്‍ എന്നാണ് റിലീസ് നീട്ടാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. ജൂണ്‍ 3ന് തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രം ജൂൺ 10 ന് റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വാർത്താ കുറിപ്പും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ''അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ "തുറമുഖ"ത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവെയ്ക്കേണ്ടി വന്നിരിക്കുന്നു. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. ഇതിനോടകം തന്നെ വിവിധ ചലച്ചിത്രമേളകളിൽ സാന്നിധ്യം അറിയിച്ച ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. നിവിൻ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കോവിഡും സാമ്പത്തിക കുടുക്കുകളും തീയറ്റർ അടച്ചിടലും ചലച്ചിത്ര വ്യവസായത്തിൽ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകൾ, സഹൃദയരായ ആസ്വാദകരെയും തീയേറ്റർ പ്രവർത്തകരെയും അണിയറയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്. എങ്കിലും വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ. ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. അതിനു ഞങ്ങൾ സജ്ജരാണ്, '' തുറമുഖത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
https://www.facebook.com/Malayalivartha

























