നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല! കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവുസഹിതം നല്‍കാന്‍ നടിക്ക് അവസരമുണ്ട്... ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ അതിജീവിതയായ യുവനടി ഉന്നയിച്ചെ ആരോപണങ്ങളെല്ലാം നിഷേധിച്ച് രാമൻപിള്ള!

തെളിവുകൾ സഹിതമായിരുന്നു ദീലിപിന്റെ അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകിയത്. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പും രേഖകളുമാണ് അതിജീവിത ബാർ കൗൺസിലിന് കൈമാറിയത്. അഭിഭാഷകർ ചട്ടങ്ങൾ ലംഘിച്ച് സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാൻ നേരിട്ടിറങ്ങിയെന്നും ചൂണ്ടിക്കാട്ടുന്ന തെളിവുകൾ ഉൾപ്പെടെയാണിത്. രാമൻപിള്ള ഉൾപ്പെടെയുള്ള അഭിഭാഷകർ നിയമവിരുദ്ധ ഇടപെടലുകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചിരുന്നു. നടൻ ദിലീപിന്റെ അഭിഭാഷകരായ ബി രാമൻ പിള്ള, ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയായിരുന്നു അതിജീവിതയുടെ പരാതി. എന്നാലിപ്പോഴിതാ കേസില്‍ അഭിഭാഷക ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നു അഭിഭാഷകന്‍ ബി. രാമന്‍ പിള്ള രംഗത്തെത്തി.
ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ അതിജീവിതയായ യുവനടി ഉന്നയിച്ചെ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. അഡ്വക്കേറ്റ്‌സ് ആക്‌ടിലെ 35-ാം വകുപ്പിനു വിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും ബാര്‍ കൗണ്‍സിലിനു നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്‌തമാക്കി. രാമന്‍പിള്ളയുടെ മറുപടി ബാര്‍ കൗണ്‍സില്‍ പരാതിക്കാരിയായ നടിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവുസഹിതം നല്‍കാന്‍ നടിക്ക് അവസരമുണ്ട്. നടി പരാതി ഉന്നയിച്ച മൂന്ന് അഭിഭാഷകരില്‍ അഡ്വ. ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യം ഓര്‍മ്മിപ്പിച്ചു ബാര്‍ കൗണ്‍സില്‍ വീണ്ടും ഇരുവര്‍ക്കും കത്തയച്ചു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിില്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചുനോക്കാമെന്നും നടിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, നേരിട്ടു തെളിവൊന്നും ഹാജരാക്കിയിട്ടില്ല. അതുപോരെന്നും നടിതന്നെ തെളിവുകള്‍ ഹാജരാക്കേണ്ടിവരുമെന്നുമാണു ബാര്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ പറയുന്നത്. പരാതിയില്‍ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു ബോധ്യമായാല്‍ ബാര്‍ കൗണ്‍സില്‍ ഈ വിഷയം അച്ചടക്ക കമ്മിറ്റിക്കു വിടും. തുടര്‍ന്നു കോടതി നടപടിയുടെ രീതിയില്‍ വിസ്‌താരവും തെളിവു പരിശോധനയും നടത്തിയാകും തീര്‍പ്പുണ്ടാക്കുക.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിചാരണക്കോടതി നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും. കൂടുതല്‍ സമയം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് സര്‍ക്കാര്‍ വിചാരണ കോടതിയെ അറിയിക്കും. 30 നകം തുടരന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. തുടരന്വേഷണത്തില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നീട്ടാന്‍ മൂന്ന് മാസത്തെ സമയം കൂടിയാണ് പ്രോസിക്യൂഷന്‍ തേടിയിരിക്കുന്നത്. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ സത്യാവസ്ഥ വ്യക്തമാവാന്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന വാദവും ഹൈക്കോടതി മുമ്പാകെ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.
വിചാരണ കോടതിയില്‍ ഇന്ന് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിക്കും. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ഇടപെടല്‍ നടത്തിയെന്നതിന് തെളിവായി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സൂരജ് എന്നിവരുടെ ശബ്ദരേഖകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടാണ് വിചാരണ കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha

























