പ്രതിയുടെ വക്കീലന്‍മാർക്ക് എന്ത് വേണമെങ്കിലും ചോദിക്കാം, എന്ത് വേണമെങ്കിലും സംസാരിക്കാം എന്നതായിരുന്നു സ്ഥിതി... ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റ ജാമ്യം നാളെ തന്നെ റദ്ദ് ചെയ്യണമെന്ന് എവിടേയും പറഞ്ഞിട്ടില്ല... സത്യം തെളിയുകയാണ് വേണ്ടത്... തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ദിലീപിന്റെ അനുജൻ അനൂപിന്റെയും അഭിഭാഷകന്റെയും ഫോൺ സംഭാഷണം പുറത്ത് വന്ന സമയത്തായിരുന്നു പല രഹസ്യങ്ങളും പൊട്ടിച്ച് കൊണ്ട് ദിലീപ് കേസിൽ ആദ്യമായി നടി ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവിനെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ഭാഗ്യലക്ഷ്മി പുറത്ത് വിട്ടത്. ആ വെളിപ്പെടുത്തലിന് പിന്നാലെ പുറത്ത് വന്നത് നിസാരകാര്യങ്ങൾ ഒന്നുമില്ലായിരുന്നു. പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പോയപ്പോഴും ഭാഗ്യലക്ഷ്മി ഒപ്പം തന്നെയായിരുന്നു. ഇപ്പോഴിതാ കേസില്‍ കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ പ്രതീക്ഷയില്ലെന്ന് പരസ്യമായി പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..
കഴിഞ്ഞ കുറേ നാളുകളായി നമ്മള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വാർത്തകള്‍ തന്നെയാണ് അങ്ങനെയൊരു നിരാശയിലെത്താന്‍ കാരണം. സാധാരണ പൊതുജനങ്ങളെ സംബന്ധിച്ച്, അതിജീവിതയ്ക്ക് ഈ കോടതിയില്‍ നിന്നും നീതി കിട്ടില്ലെന്ന് കോടതിയുടെ പെരുമാറ്റങ്ങളില്‍ നിന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. പ്രതിയുടെ വക്കീലന്‍മാർക്ക് എന്ത് വേണമെങ്കിലും ചോദിക്കാം, എന്ത് വേണമെങ്കിലും സംസാരിക്കാം എന്നതായിരുന്നു സ്ഥിതി. അവരോട് വളരെ നയപരമായ ഒരു സമീപനവും പ്രോസിക്യൂട്ടർമാരോട് രൂക്ഷമായവുമായ ഒരു പ്രതികരണവുമാണ് കോടതി നടത്തിയെന്നതാണ് കഴിഞ്ഞ കുറേകാലമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ശുഭാപ്തി വിശ്വാസത്തോടെ ഈ കേസിനെ കാണേണ്ടതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലായെന്നുള്ള ശക്തമായ ഉറപ്പും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഈ കേസില്‍ തുടരന്വേഷണം നടത്തുന്നതില്‍ എന്താണ് നിങ്ങള്‍ക്ക് ഇത്ര ഭയമെന്ന് ഈ കേസിലെ എട്ടാംപ്രതിയോട് കോടതിക്ക് ചോദിക്കാമല്ലോ. നമുക്ക് ആർക്കും ദിലീപ് എന്ന വ്യക്തിയോട് യാതൊരു ശത്രുതയുമില്ല. അദ്ദേഹത്തെ പിടിച്ച് ജയിലിലിടണമെന്ന താല്‍പര്യവുമില്ല. സത്യം തെളിയണമെന്ന് മാത്രമാണ് ഉള്ളത്. ആ സത്യം തെളിയാന്‍ വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ് വേണ്ടത്. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റ ജാമ്യം നാളെ തന്നെ റദ്ദ് ചെയ്യണമെന്ന് എവിടേയും പറഞ്ഞിട്ടില്ല. സത്യം തെളിയുകയാണ് വേണ്ടത്.
അതിന് ആദ്യം മുന്‍കൈ എടുക്കേണ്ടത് കോടതി തന്നെയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങള്‍ കോടതിയുടെ മുമ്പാകെ കൈ നീട്ടി നില്‍ക്കുമ്പോഴാണ് രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെക്കുന്നത്. മൂന്നാമത്തെ പ്രോസിക്യൂട്ടറും പോവുമെന്ന സാഹചര്യത്തിലാണ് അതിജീവതയ്ക്ക് തന്നെ പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കാമെന്ന് സർക്കാർ പറഞ്ഞത്. മൂന്നാമത്തെ ആളും പോകാന്‍ സാധ്യതയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. പ്രോസിക്യൂട്ടർമാർ പോവാനുള്ള കാരണം കോടതി ചോദിക്കണം. എവിടെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു നിരാശയുണ്ടായതെന്നും ചോദിക്കണം. അത് ഞങ്ങളുടെയൊക്കെ ഒരു അവകാശമല്ലേ. എന്തുകൊണ്ട് പ്രോസിക്യൂട്ടർമാർ പോകുന്നുവെന്ന കാര്യം അവർതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു . അവരെ പരിഹസിക്കുക, പുച്ഛിക്കുക, അവഹേളിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ എങ്ങനെയാണ് അഭിമാനം മറന്ന് ഇരിക്കാന്‍ കഴിയുക. എല്ലാവർക്കും പറയാം ഇത് കേസല്ലേ, അപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാവില്ലേയെന്ന്. പക്ഷെ ഇത്രയേറെ അപമാനം അവർ ഇതുവരെ സഹിച്ചിട്ടില്ലെന്ന വാക്കുകളാണ് ഞങ്ങള്‍ കേള്‍ക്കുന്നത്. എത്ര കേസുകളില്‍ ഇങ്ങനെ രണ്ട് പ്രോസിക്യൂട്ടർമാർ വേണ്ട എന്ന് പറഞ്ഞ് പോയിട്ടുണ്ട്. ഒരാളൊക്കെ എനിക്കിത് പറ്റില്ലെന്ന് പറഞ്ഞ് പോയിട്ടുണ്ടാവും. എന്നാല്‍ ഒരിക്കലും കോടതിയെ കുറ്റം പറഞ്ഞുകൊണ്ടായിരിക്കില്ല അവർ പോവുന്നത്. കക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായ നിസ്സഹകരണം, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ പരാജയപ്പെടുമെന്ന ഭീതിയിലൊക്കെയാവും പോവുന്നത്. ഒഴിയുന്നതിന്റെ കാരണം പ്രോസിക്യൂട്ടർമാർ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് പറയാത്തതിനാല്‍ അതില്‍ അടിസ്ഥാനമില്ലെന്ന് പറയരുതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുകയാണ്.
https://www.facebook.com/Malayalivartha

























