നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും... കേസിൽ അട്ടിമറി ആരോപിച്ച് അതിജീവിത നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പുരോഗമിക്കവേ പരാമവധി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കേസിൽ കഴിഞ്ഞ ദിവസം നടൻ സിദ്ധിഖിനേയും ആലുവയിലെ ആശുപത്രി ഉടമ ഡോ ഹൈദരലിയേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതിനിടെ കേസിലെ എട്ടാം പ്രതി ദിലീപിന്റെ ബന്ധുക്കളുടെ ശബ്ദ സാമ്പിളുകളും ശേഖരിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാൽ കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. കേസിൽ അട്ടിമറി ആരോപിച്ച് അതിജീവിത നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ ചണ്ഡീഗഡിലെ ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തിൽ ഹൈക്കോടതി എന്ത് നിലപാട് എടുക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കോടതിയുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങൾ രണ്ട് തവണ ആക്സസ് ചെയ്തുവെന്നാണ് എഫ് എസ് എൽ റിപ്പോർട്ട്.
ആദ്യ തവണ തുറന്നത് രാത്രി പത്ത് മണിയോട് അടുത്തും രണ്ടാം തവണ ഉച്ചയ്ക്ക് 12 മണിയോട് അടുത്തും എന്നാണ് പരിശോധനയിൽ വ്യക്തമായതെന്ന് നേരത്തേ മുൻ എഫ് എസ് എൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതോടെയാണ് ആക്സസ് ചെയ്തതായി കണ്ടെത്താൻ സാധിച്ചത്. കോടതിയിൽ വെച്ച് ആര് ദൃശ്യങ്ങൾ ആക്സസ് ചെയ്തുവെന്ന ചോദ്യമാണ് ക്രൈംബ്രാഞ്ച് ഉയർത്തുന്നത്. ഇക്കാര്യം വിശദമായി പരിഗണിക്കേണ്ടതുണ്ടെന്നും തുടരന്വേഷണത്തിൽ ഏറെ നിർണായകമായ ദൃശ്യങ്ങൾ സംബന്ധിച്ച് അന്വേഷണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.മെമ്മറി കാർഡ് പരിശോധിക്കാനാവശ്യപ്പെട്ട് ആദ്യം വിചാരണ കോടതിയെ ആണ് ക്രൈംബ്രാഞ്ച് സമീപിച്ചത്. എന്നാൽ കോടതി ഈ ആവശ്യം തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അതേസമയം മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയതെന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറാത്തതിനാൽ എന്തിനാണ് ആശങ്കപ്പെടേണ്ടതെന്ന ചോദ്യമാണ് ഹർജി പരിഗണിക്കവെ ഹൈക്കോടതി ഉയർത്തിയത്. ഹാഷ് വാല്യു മാറിയത് കേസിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ ഉള്ളതെന്നും അത് പുറത്ത് പോയാൽ തന്റെ ഭാവി എന്താകുമെന്നായിരുന്നു അതിജീവിത കോടതിയിൽ വാദിച്ചത്. ദൃശ്യങ്ങളിൽ എന്തെങ്കിലും എഡിറ്റ് നടന്നിട്ടുണ്ടോയെന്ന ആശങ്കയും അതിജീവിത കോടതിയിൽ ഉന്നയിച്ചു. ദൃശ്യങ്ങളിലെ ശബ്ദം മാറിയാൽ പോലും അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും നടി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്തത് ആരെന്ന് കണ്ടെത്തണമെന്നും എഫ് എസ് എല്ലിൽ വീണ്ടും പരിശോധന നടത്തണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച റിപ്പോർട്ട് അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ടെന്നിരിക്കെ ഇപ്പോഴത്തെ ആവശ്യം വിചാരണ നീട്ടിക്കൊണ്ടുപോകുകയെന്ന ഉദ്ദേശത്തോടെ മാത്രമാണെന്നാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ കക്ഷി ചേർന്ന് കൊണ്ട് ദിലീപ് വാദിച്ചത്. ദൃശ്യങ്ങൾ പരിശോധിക്കണമെങ്കിൽ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന ആവശ്യവും ദിലീപ് ഉയർത്തിയിരുന്നു. ദിലീപിന്റെ ആവശ്യത്തിൽ കടുത്ത എതിർപ്പാണ് അതിജീവിതയും ക്രൈംബ്രാഞ്ചും ഉയർത്തിയത്.കേന്ദ്രലാബിലേക്ക് പരിശോധിക്കാൻ അയച്ചാൽ അത് സംസ്ഥാന ലാബിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാകുമെന്നും തെറ്റായ സന്ദേശം നൽകാൻ കാരണമാകുമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാന ഫോറൻസിക് ലാബിനെ തനിക്ക് വിശ്വാസം ഇല്ലെന്നാണ് ദിലീപിന്റെ നിലപാട്. കേസിൽ സർക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ് ഹൈക്കോടതി.
https://www.facebook.com/Malayalivartha






















