മലയാള സിനിമയിലെ ഇതിഹാസ നടൻ മധുവിന് ഇന്ന് 89 -ാം പിറന്നാൾ! പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ല... കണ്ണമ്മൂലയിലെ ശിവഭവനിൽ കുടുംബാംഗങ്ങൾ ഒത്തുകൂടി ഒരുമിച്ച് സദ്യ; പിറന്നാൾ ആശംസകളുമായി ആരാധകരും സഹതാരങ്ങളും

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന ആ നായകൻ. മധുവിനെ ഓർക്കാത്ത ആരാധകരുണ്ടാവില്ല. ഇന്ന് 89-ാം ജന്മദിനം ആഘോഷിക്കുന്ന മധുവിന് ആശംസകളുമായി സഹതാരങ്ങളും ആരാധകരും രംഗത്തെത്തി. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും താരത്തിന്റെ പിറന്നാൾ. ഭാര്യ ജയലക്‌ഷ്‌മി മരിച്ചശേഷം പ്രത്യേക ആഘോഷങ്ങളൊന്നും പതിവില്ല. കണ്ണമ്മൂലയിലെ ശിവഭവനിൽ കുടുംബാംഗങ്ങൾ ഒത്തുകൂടും. ഇവരോടൊപ്പം സദ്യ കഴിക്കും.
തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി 1933 സെപ്തംബർ 23നായിരുന്നു മധുവിന്റെ ജനനം. കന്നിമാസത്തിലെ ചോതി ആണ് നക്ഷത്രം. മാധവൻനായർ എന്നാണ് മധുവിന്റെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷമാണ് മധു എന്നു ചുരുക്കിയത്. പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ….’ എ ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചു. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, യുദ്ധകാൺഠം, നീതിപീതം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.
https://www.facebook.com/Malayalivartha


























