ഹൈക്കോടതിയിൽ നിന്ന് കൂടി അനുകൂല വിധി ലഭിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഉടൻ പുനഃരാരംഭിച്ചേക്കും.. ദിലീപിന് പിന്നാലെ അതിജീവിതയും സുപ്രീം കോടതിയിലേക്ക്! ഇനി നിർണായക നീക്കം

ഹൈക്കോടതിയിൽ നിന്ന് കൂടി അനുകൂല വിധി ലഭിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഉടൻ പുനഃരാരംഭിച്ചേക്കും. കേസിൽ ജനവരി 31 നകം വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നാലാഴ്ചകക്കം വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ നടപടികളെ അതിജീവിത തടസപ്പെടുത്തുകയാണെന്നതടക്കമുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചാണ് ദിലീപ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അതേസമയം വിചാരണ കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അതിജീവിത. കോടതി മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് അതിജീവിത മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസമായിരുന്നു തള്ളിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ മാറ്റം സംബന്ധിച്ച ഹർജിയിൽ ഗുരുതര ആരോപണവും അതിജീവിത ഉന്നയിച്ചിരുന്നു. ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു ഹൈക്കോടതിയിൽ അതിജീവിത ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി അതിജീവിതയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഹർജി തള്ളിക്കൊണ്ട് രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിധരിപ്പിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ ആക്ഷേപം. കേസിനെ കുറിച്ച് മാസങ്ങളോളം ചാനലുകൾ ചർച്ച നടത്തി തെറ്റായ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. കോടതിയുടെ വസ്തുതകളും നിയമവശങ്ങളും അറിയാതെയാണ് മാധ്യമ വിചാരണകളെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ബാഹ്യ വിചാരണകൾ ഇല്ലാതെ ജുഡീഷ്യറികളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹൈക്കോടതി ജഡ്ജ് സിയാദ് റഹ്മാൻ പറഞ്ഞിരുന്നു.
അതേസമയം ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും വിചാരണ കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് നടിയുടെ തീരുമാനമെന്ന് അവരുടെ അഭിഭാഷകൻ അഡ്വ പി സഞ്ജയ് പറഞ്ഞു. അതിജീവിതയുടെ ആശങ്ക വളർത്തിയത് മാധ്യമങ്ങൾ ആണെന്ന് ഹൈക്കോടതി നിരീക്ഷണത്തേയും അദ്ദേഹം തള്ളി. നീതി നടപ്പായാൽ മാത്രം പോര നീതി തന്നെ നടപ്പായെന്ന് ബോധ്യപ്പെടുത്തണം എന്ന തത്വമാണ് നടപ്പിലാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്ന ആശങ്ക മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നും സഞ്ജയ് പറഞ്ഞു. സുപ്രീം കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന ഉറച്ച ആവശ്യത്തിലാണ് അതിജീവിതയും അവരെ പിന്തുണയ്ക്കുന്നവരും. ഗുരുതരമായ പല ആരോപണങ്ങളും അതിജീവിത വിചാരണ കോടതിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. കേസിലെ നിർണായകമായ തെളിവായ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടിട്ടും അക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ പോലും വിചാരണ കോടതി തയ്യാറാകാത്തത് ഉൾപ്പെടെയാണ് നടിയെ അനുകൂലിക്കുന്നവർ ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























