ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയും പ്രസവവും.. വാടകഗര്‍ഭധാരണത്തിന് തയ്യാറായത് നയന്‍താരയുടെ ഒരു ബന്ധുവെന്ന് സൂചന! ആശുപത്രിയില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു... ആവശ്യമെങ്കില്‍ നയന്‍താരയെയും വിഗ്നേശിനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ..

കാത്തിരുന്ന വിവാഹത്തിന് പിന്നാലെ ഇപ്പോഴിതാ രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയുമായിരിക്കുകയാണ് നയന്‍താര. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നയന്‍താരയും വിക്കിയും തങ്ങള്‍ അപ്പായും അമ്മയും ആയ സന്തോഷ വാര്‍ത്ത അറിയിച്ചത്. നയനും ഞാനും അപ്പനും അമ്മയുമായി, ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹങ്ങള്‍ വേണമെന്നായിരുന്നു വിഘ്‌നേഷ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് നയന്‍സും വിക്കിയും അച്ഛനും അമ്മയുമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവാഹം കഴിഞ്ഞ് നാലാം മാസം ഇരട്ടകുട്ടികള്‍ ജനിച്ചുവെന്ന് അറിയിച്ചതോടെ സോഷ്യല്‍ മീഡിയ വാടകഗര്‍ഭധാരണം എന്ന വിലയിരുത്തലിലേക്ക് എത്തുകയായിരുന്നു. ചിലര്‍ മാസവും സമയവുമൊക്കെ കണക്കാക്കിയും താരങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇരുവർക്കുമെതിരെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗര്‍ഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര അമ്മയായതെന്ന പരാതിയെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. ആശുപത്രിയില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ആവശ്യമെങ്കില്‍ നയന്‍താരയെയും വിഗ്നേശിനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നയന്‍താരയുടെ ഒരു ബന്ധുവാണ് വാടകഗര്‍ഭധാരണത്തിന് തയ്യാറായത് എന്നാണ് സൂചന.
https://www.facebook.com/Malayalivartha























