എന്നോട് അതേ കുറിച്ച് ചോദിക്കരുതായിരുന്നു... ഒളിച്ചോട്ടം ചരിത്രമാക്കിയ ആളാണ് ഞാന്‍'.. തമാശരൂപേണ മറുപടി കൊടുത്ത് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാകാതെ ദിലീപ്; ഏറ്റെടുത്ത് ആരാധകർ

സിനിമാ വിശേഷങ്ങളെക്കാളും താരങ്ങളുടെ കുടുംബവിശേഷം അറിയാനാണ് എല്ലാവര്‍ക്കും കൗതുകം. താരങ്ങളുടെ തുറന്ന് പറച്ചിലുകള്‍ വളരെ പെട്ടെന്ന് വൈറലാവുന്നതും അങ്ങനെയാണ്. ഇപ്പോഴിതാ സിനിമാ-ടെലിവിഷന്‍ താരങ്ങളുടെ കുടുംബജീവിതത്തെ ആസ്പദമാക്കി ഒരു റിയാലിറ്റി ഷോ എത്തിയിരിക്കുകയാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വേറിട്ട നിരവധി റിയാലിറ്റി ഷോയാണുള്ളത്. ഏറ്റവും പുതിയതായി താരദമ്പതിമാരുടെ പ്രണയത്തെ ആസ്പദമാക്കി പുതിയൊരു പരിപാടിയാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. പാഷാണം ഷാജി മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്. 'ഞാനും എൻ്റാളും' എന്ന് പേരിട്ടിരിക്കുന്ന ഷോ യുടെ ഉദ്ഘാടനത്തില്‍ നടന്‍ ദിലീപും പങ്കെടുത്തിരിക്കുകയാണ്. മാസ് എന്‍ട്രിയോടെ ദിലീപ് വേദിയിലേക്ക് എത്തുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ എട്ട് മുതല്‍ ആരംഭിച്ച ഷോ യ്ക്ക് വലിയ സ്വീകാര്യതായണ് ലഭിച്ചിരിക്കുന്നത്. അതേസമയം ചില താരങ്ങള്‍ അവരുടെ വിവാഹത്തെ കുറിച്ചുള്ള രസകരമായ കഥകള്‍ വെളിപ്പെടുത്തി. ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെ കുറിച്ചാണ് പാഷാണം ഷാജി എന്ന സാജു നവോദയ പറഞ്ഞത്. ഡാന്‍സ് പഠിക്കാന്‍ വന്ന രശ്മിയുമായി കുറഞ്ഞ കാലത്തിനുള്ളില്‍ പ്രണയത്തിലാവുകയും അവളെയും കൂട്ടി ഒളിച്ചോടി പോയെന്നുമൊക്കെയാണ് സാജു പറഞ്ഞത്. ഇതേ അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യാതിഥിയായിട്ടെത്തിയ നടന്‍ ദിലീപും പറഞ്ഞത്. സഹോദരന്റെ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ കാമുകിയെയും കൊണ്ട് ഒളിച്ചോടിയ ആളാണ് ഞാനെന്ന് പറഞ്ഞാണ് സാജു സംസാരിച്ച് തുടങ്ങിയത്. 24-ാമത്തെ വയസിലാണ് അങ്ങനെ വിപ്ലവകരമായിട്ടുള്ള തന്റെ വിവാഹം നടന്നത്. താന്‍ ഒളിച്ചോടിയത് കാരണം സഹോദരന്റെ ആദ്യരാത്രി കുളമായെന്നും അവന് അതിന്റെ വിഷമം എന്തായാലും ഉണ്ടാവുമെന്നുമൊക്കെ സാജു വേദിയില്‍ പറഞ്ഞു.
പിന്നാലെ സാജുവിന്റെ ചേട്ടനും ഇതേ വേദിയിലെത്തി കല്യാണക്കഥ പറഞ്ഞിരുന്നു. അങ്ങനെ രസകരമായൊരു ഒളിച്ചോട്ടക്കഥ കേട്ടതിന് പിന്നാലെയാണ് അവതാരകയായ അശ്വതി ശ്രീകാന്ത് ദിലീപിനോടും ഇക്കാര്യം ചോദിച്ചത്. 'എന്നോട് അതേ കുറിച്ച് ചോദിക്കരുതായിരുന്നു, ഒളിച്ചോട്ടം ചരിത്രാക്കിയ ആളാണ് ഞാന്‍' എന്നായിരുന്നു ദിലീപിന്റെ മറുപടി. തമാശരൂപേണ മറുപടി കൊടുത്ത് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ദിലീപ് തയ്യാറായില്ല. മാത്രമല്ല ഈ ചോദ്യം പാസ് ചെയ്യുകയാണെന്നും പറഞ്ഞിരുന്നു. ടെലിവിഷന്‍, സിനിമ, സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന റിയാലിറ്റി ഷോ ആണ് ഞാനും എന്റാളും. പാഷാണം ഷാജി, ദര്‍ശന ദാസ്, യമുന റാണി, സ്റ്റെബിന്‍ ജേക്കബ്, തുടങ്ങി നിരവധി താരങ്ങളാണ് അവരുടെ പങ്കാളികളുമായി ഈ പരിപാടിയുടെ ഭാഗമാവുന്നത്. നടി അശ്വതി ശ്രീകാന്ത് അവതാരകയായിട്ടെത്തുന്ന ഷോ സീ കേരളം ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
സംവിധായകന്‍ ജോണി ആന്റണിയും നടി നിത്യ ദാസുമാണ് ഈ പരിപാടിയുടെ വിധികര്‍ത്താക്കളായി എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച പരിപാടിയുടെ ഉദ്ഘാടനമായിരുന്നു. അതിന്റെ ഉദ്ഘാടനത്തിനെത്തിയത് ജനപ്രിയ നടന്‍ ദിലീപായിരുന്നു. താരങ്ങള്‍ അവരുടെ കഥ പറയുന്നതിനൊപ്പം തന്റെ അനുഭവങ്ങളും വേദിയില്‍ ദിലീപ് പങ്കുവെച്ചിരുന്നു. അത്തരത്തില്‍ രസകരമായ എപ്പിസോഡില്‍ നിന്നുള്ള ചെറിയ ചില വീഡിയോസ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
'ഹൃദയമുള്ള ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന നെഞ്ചിലേറ്റുന്ന ഒരു ജനപ്രിയ പരിപാടിയായിരിക്കും' ഇതെന്നായിരുന്നു ദിലീപ് നേരത്തെ തന്നെ പറഞ്ഞത്. വിവാദങ്ങളും മറ്റും വന്നശേഷം വളരെ വിരളമായി മാത്രമാണ് ദിലീപ് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത്. 'ഷോയെ കുറിച്ച് പറയാൻ അന്ന് അണിയറപ്രവർത്തകർ വിളിച്ചപ്പോൾ ഞാൻ ഇതിന്റെ ടൈറ്റിൽ ചോദിച്ചപ്പോൾ ഞാനും എന്റാളും എന്നാണ് അവർ മറുപടി നൽകിയത്. കുടുംബത്തെ കുറിച്ചും ഭർത്താവ്-ഭാര്യ ബന്ധത്തെ കുറിച്ചുമുള്ളതാണ് ഷോയെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് മനസിലായി.' 'ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവർക്കും താൽപര്യമാണല്ലോ. അതുകൊണ്ടാണ് ഞാൻ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ട്. പിന്നെ എന്നെ ആകർഷിച്ചത് ഈ പരിപാടിയിൽ നിത്യയും ജോണി ആന്റണിയും ഭാഗമാകുന്നുവെന്നതാണ്.' 'ഇവരെയൊന്നും നേരിട്ട് അങ്ങനെ കാണാൻ കിട്ടില്ല. ഇവരെ കിട്ടണമെങ്കിൽ തന്നെ നല്ല കാശും കൊടുക്കണം. സിഐഡി മൂസ രണ്ടാം ഭാഗം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. അതിന് വേണ്ടി കുറെ നാളുകളായി ജോണിയുള്ള സ്ഥലം ഞാൻ അന്വേഷിച്ച് നടക്കുകയാണ്.' 'നിത്യയെ ആദ്യം കണ്ടപ്പോൾ ഞാൻ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് കരുതിയത്. കാരണം നിത്യയും മകളും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട് ആരാ മോള്... ആരാ അമ്മ എന്നതിൽ എന്നും ദിലീപ് പറഞ്ഞിരുന്നു.
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥനാണ്. മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. റാഫിയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ദിലീപ്-റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്. കരിയറിന്റെ ഇരുപതാം വർഷത്തിൽ എത്തി നിൽക്കുന്ന ദിലീപ് ഇതിനോടകം ഒട്ടനവധി സിനിമകൾ ചെയ്ത് കഴിഞ്ഞു.1992ൽ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലൂടെയാണ് ദിലീപ് അഭിനയിച്ച് തുടങ്ങിയത്. വളരെ ചെറിയ വേഷമായിരുന്നു ദിലീപ് ചെയ്തത്. പിന്നീട് സൈന്യത്തിലൂടെ സഹനടനായി ദിലീപ് അറിയപ്പെടാൻ തുടങ്ങി. മിമിക്രിയാണ് ദിലീപിന് സിനിമയിലേക്കുള്ള വഴി തെളിച്ചത്. സൈന്യത്തിന് ശേഷം കുടുംബക്കോടതി, പിടക്കോഴി കൂവുന്ന നൂറ്റാണ്ടുപോലുള്ള മൾട്ടിസ്റ്റാർ സിനിമകളിൽ ദിലീപ് അഭിനയിച്ചു. കല്യാണ സൗഗന്ധികം മുതലാണ് ദിലീപ് നായകനെന്ന ടൈറ്റിലിൽ അറിയപ്പെടാൻ തുടങ്ങിയത്. സല്ലാപം റിലീസ് ചെയ്തതോടെ കുടുംബപ്രേക്ഷകരുടെ നായകനായി ദിലീപ്. പിന്നീട് ഈ പുഴയും കടന്ന്, മന്ത്രമോതിരം, മായപ്പൊന്മാൻ, മീനത്തിൽ താലികെട്ട്, പഞ്ചാബി ഹൗസ് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലെ നായകനായി തന്റെ താരമൂല്യം ദിലീപ് ഉയർത്തി. ദിലീപ് സിനിമകൾക്ക് കൊച്ചുകുട്ടികൾ മുതൽ ആരാധകരാണ്. ഇപ്പോഴും സിഐഡി മൂസ, ഈ പറക്കും തളിക, കുഞ്ഞിക്കൂനൻ, പച്ചക്കുതിര, മായാ മോഹിനി, പഞ്ചാബി ഹൗസ് തുടങ്ങിയ ദിലീപ് സിനിമകൾ ടിവിയിൽ വന്നാൽ അറിയാതെ ഇരുന്ന് കണ്ടുപോകുന്നവരാണ് നമ്മളെല്ലാവരും.
https://www.facebook.com/Malayalivartha























