ഗോസിപ്പുകൾക്ക് വിരാമം, നടി ഭാവനയുടെയും വിവാഹം 22ന് തൃശൂരില്‍; ഉറ്റവർക്ക് മാത്രം വിവാഹക്ഷണം

ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം 22ന് തൃശൂരില്‍ നടക്കും. തൃശൂര്‍ കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ.
സിനിമയിലും രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി അന്നു വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്നേഹവിരുന്ന് നടത്തും. ഭാവനയുടെ വിവാഹം മാറ്റിവച്ചുവെന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടയിലാണ് സഹോദരന്‍ രാജേഷ് വിവാഹ തീയതി വെളിപ്പെടുത്തിയത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരിക്കുകയായിരുന്നു.
നേരത്തെ എടുത്ത തീരുമാനമാണത്. വിവാഹം ഇപ്പോള്‍ വേണ്ടെന്ന് നവീന്‍ പറഞ്ഞതായ വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സഹോദരന്‍ പ്രതികരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് മാര്‍ച്ചില്‍ തൃശൂരിലാണ് നടന്നത്. ഭാവനയുടെ ആദ്യ കന്നട ചിത്രമായ 'റോമിയോ' നിര്‍മ്മിച്ചത് നവീനാണ്. ആ പരിചയത്തില്‍ നിന്നാണ് സ്നേഹ ബന്ധം ഉടലെടുത്തത്.
നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഭാവനയാണ് ഇക്കാര്യം പുറത്തുവിട്ടത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഒരു അഭിമുഖത്തിനിടെ ഭാവന വെളിപ്പെടുത്തുകയായിരുന്നു.

https://www.facebook.com/Malayalivartha

























