കീടനാശിനി പ്രയോഗത്തെ തുടർന്ന് വയനാട് പൊഴുതന അച്ചൂരിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; നിരോധിത കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ഇത് അറിഞ്ഞിരിക്കണം
തോട്ടത്തിലെ കീടനാശിനി പ്രയോഗത്തെ തുടർന്ന് വയനാട് പൊഴുതന അച്ചൂരിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിൽ നിരോധിത കീടനാശിനി ഉപയോഗിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇന്ന് രാവിലെ ക്ലാസുകൾ ആരംഭിക്കുന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. അച്ചൂർ ഹയർ സെക്കന്ററി സ്‌കൂളിന്റെ തോട്ടത്തോട് ചേർന്നുളള ക്ലാസ് മുറികളിലുളള കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടനെ കുട്ടികളെ പൊഴുതന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. നിരോധിത കീടനാശിനിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും നേരത്തെ പല വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. സംഭവമറിഞ്ഞ് വൈത്തിരി പൊലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി കുട്ടികളെ കണ്ടു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
കീടനാശിനി ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇടയ്ക്കിടെ പുറത്തിറക്കാറുണ്ടെങ്കിലും ഇവയെക്കുറിച്ചുള്ള ബോധവൽക്കരണം വളരെ കുറവാണ്. കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാല്‍ അതൊക്കെ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. നിരോധിത കീടനാശിനികള്‍ ഏതൊക്കെ ആണെന്നോ അവ ഉപയോഗിക്കുമ്പോള്‍ കര്‍ശനമായും പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നോ കര്‍ഷകരില്‍ ഭൂരിഭാഗത്തിനും അറിയില്ല. മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇടയ്ക്കിടെ പുറത്തിറക്കാറുണ്ടെങ്കിലും ഇവയെ കുറിച്ച് കര്‍ഷകരെ ബോധവത്ക്കരിക്കാനും കൃഷിവകുപ്പ് തയാറാകേണ്ടതുണ്ട്.
കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ പ്രധാനമായും പാലിക്കേണ്ടവ ഇതാണ്:
മൂക്കും വായും മുഖംമൂടി(മാസ്‌ക്) ഉപയോഗിച്ച് മറയ്ക്കണം.
ഏപ്രണ്‍, കണ്ണട തുടങ്ങിയവ ഉപയോഗിക്കണം.
രാവിലെ കാറ്റ് കുറഞ്ഞ സമയത്താണ് മരുന്ന് തളിക്കേണ്ടത്.
കീടനാശിനി പ്രയോഗിക്കുന്നതിനിടെ ആഹാരം കഴിക്കാന്‍ പാടില്ല.
കീടനാശിനി പ്രയോഗിക്കുന്നതിനിടെ ദേഹത്ത് വീണാലുടന്‍ കഴുകി കളയണം.
https://www.facebook.com/Malayalivartha