കരയാത്തവർ വൈകാരികതയോട് അടുപ്പം സൂക്ഷിക്കുന്നില്ല; കരയുന്നവർ അറിയേണ്ടുന്ന കാര്യങ്ങൾ
കണ്ണുനീർ കണ്ണുകളെ ശുദ്ധമാക്കുന്നു എന്നാണ് പൊതുവെ പറയുന്നത്.നമ്മിൽ പലരും സങ്കടം വരുമ്പോഴും കരയും സന്തോഷം വരുമ്പോഴും കരയും. എന്നിരുന്നാലും കരച്ചിലിന് ഇപ്പോഴും ഒരു മോശം പ്രതിഛായയാണ് നമ്മുക്ക് ഇടയിൽ ഉള്ളത്. മനസ്സിന് താങ്ങാനാവാത്ത പ്രതിസന്ധികൾ വരുമ്പോൾ നമ്മുടെ ഉള്ളിൽ ഉള്ള ആ അന പൊട്ടി ജലം പുറത്തേക്കു വരും. വിഷമങ്ങൾ ഓർത്ത് കരയും, വേദനിച്ചാൽ കരയും, മനസ്സിന് കുത്തു കിട്ടിയാൽ കരയും എന്തിന് സന്തോഷം വരുമ്പോൾ വരെ നമ്മിൽ പലരും ആനന്ദ കണ്ണ്നീർ പൊഴിക്കാറുണ്ട്. കരച്ചിലിനെ രണ്ടു തരത്തിൽ കാണാവുന്നതാണ്. കരച്ചിൽ വന്നാൽ അത് കരഞ്ഞു തന്നെ തീർക്കണം എന്നാണ് പലരും പറയുന്നത്. വിഷമം വന്നു കരഞ്ഞു കഴിയുമ്പോൾ നമ്മിൽ പലർക്കും എന്തെന്നില്ലാത്ത ആശ്വാസം തോന്നാറുണ്ട്. എങ്കിലും പരസ്യമായി കരയുന്നത് ബലഹീനതയുടെ അടയാളമാണെന്ന് പറയുന്നവരും ഉണ്ട്.
എന്നാല്‍ ഈ രണ്ട് വിശ്വാസങ്ങളും തെറ്റാണെന്ന് പറയുകയാണ് പുതിയ പഠനങ്ങള്‍. കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യക്തി കരച്ചില്‍ നിര്‍ത്തിയതിന് ശേഷം കരച്ചിൽ അയാളുടെ മാനസിക തലത്തെ എങ്ങനെ ബാധിക്കുന്നു? കരച്ചില്‍ ഒരു വൈകാരിക സംഭവത്തെ നേരിടാന്‍ സഹായിക്കുന്നുണ്ടോ? കരച്ചിലിനെക്കുറിച്ചുള്ള വിശ്വാസങ്ങളും പ്രതീക്ഷകളും, സാമൂഹിക സന്ദര്‍ഭവും മുന്‍കാല പാഠങ്ങൾ എല്ലാം ആ വ്യക്തിയെ സ്വാധീനിക്കാറുണ്ടോ ? തുടങ്ങിയ നിരവധി സംശയങ്ങളാണ് കരച്ചിലിനെ പറ്റി ഉയരുന്നത്.പ്രശസ്തരായ പല വ്യക്തികളും കരച്ചിലിന്റെ പ്രയോജനങ്ങളെക്കുറിച്ച് പഠനങ്ങളും വിശകലനങ്ങളും പല കാലങ്ങളിലായി നടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞനായ ഹെന്‍റി മഡ്‌സ്ലി കരച്ചിലിനെ ക്കുറിച്ച് പറഞ്ഞത് 'കണ്ണുനീരൊഴുക്കാത്ത സങ്കടങ്ങള്‍ ഉടന്‍ തന്നെ മറ്റ് അവയവങ്ങളെയും കരയിപ്പിച്ചേക്കാമെന്നാണ് ' എന്നാല്‍ ഈ പഠനങ്ങള്‍ക്ക് വിപരീതമായും പല കണ്ടെത്തലുകള്‍ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് കരച്ചില്‍ പലപ്പോഴും മാനസിക സന്തോഷത്തെ ഇല്ലായ്‌മ ചെയ്യുന്നുവെന്നത് സത്യമാണ്. കരയുന്ന ദിവസങ്ങളില്‍ ആളുകളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥ പതിവ് ദിവസത്തില്‍ നിന്ന് വളരെയധികം ദയനീയമാണെന്ന് പഠനങ്ങൾ പറയുന്നു.
പരസ്യമായി കരയുന്നവരെ പ്രാപ്തിയില്ലാത്തവരായി മുദ്രകുത്തപ്പെടുമെന്ന വാദം നിലനില്‍ക്കുന്നതിനൊപ്പം ലിംഗഭേദമനുസരിച്ച് കരയുന്നവര്‍ തമ്മില്‍ വ്യത്യാസങ്ങൾ ഉണ്ട്. സ്ത്രീകൾക്ക് കരച്ചിൽ അവരുടെ മുഖ മുദ്രയായും പുരുഷന്മാർ കരയുന്നത് അവർക്ക് അപമാനമായും പറയുന്നു. കരയുന്ന യുവതികളെ കൗശലക്കാരിയെന്നോ ലോലയായ വ്യക്തിയായോ കണക്കാക്കുന്നു. എന്നാല്‍ വികാരങ്ങള്‍ക്ക് കീഴ്പെടുന്ന വ്യക്തികള്‍ കൂടുതല്‍ വൈകാരികത പ്രകടിപ്പിക്കുന്നവരും മറ്റുള്ളവരെ ആശ്രയിക്കുന്നവരുമാണ് .കരയുന്നത് കൊണ്ട് യാതൊരു നേട്ടവുമില്ലെന്ന് വിശ്വസിക്കുന്നവര്‍ വൈകാരികതയോട് അടുപ്പം സൂക്ഷിക്കാത്തവരാണ്. വ്യത്യസ്തമായ സാമൂഹിക അന്തരീക്ഷവും വിശ്വാസങ്ങളുമാണ് കരച്ചിലിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഓരോ വ്യക്തികള്‍ക്കുംനല്‍കുന്നത് . ഇത്തരം വിശ്വാസങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന കാലത്തോളം കരയാനുള്ള കാരണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും.
https://www.facebook.com/Malayalivartha