ഇന്ത്യയ്ക്ക് ഇത് പൊറുക്കാനാകില്ല... അരാംകോ എണ്ണ ഉൽപാദനശാലയ്ക്കു നേരെ നടന്നത് ഇറാൻ സ്പോൺസർ ചെയ്ത ആക്രമണം; കൃത്യമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് സൗദി അറേബ്യ:- രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഈ സംഭവം ഇന്ത്യയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു
അരാംകോ എണ്ണ ഉൽപാദനശാലയ്ക്കു നേരെ നടന്നത് ഇറാൻ സ്പോൺസർ ചെയ്ത ആക്രമണമെന്നും, ഇതിന് കൃത്യമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും സൗദി അറേബ്യ. ആക്രമണമുണ്ടായ സ്ഥലത്തു നിന്നും ലഭിച്ച ഡ്രോണിന്റെയും ക്രൂയിസ് മിസൈലിന്റെയും അവശിഷ്ടങ്ങളും സൗദി അധികൃതർ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്പ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യു.എസ് സൈന്യം തിരിച്ചടിക്ക് തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലയ്ക്ക് നേര്‍ക്കാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇതോടെ അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഈ സംഭവം ഇന്ത്യയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയാണ്.
വാഹനവിപണി ഉള്‍പ്പെടെ എല്ലാ മേഖലകളിലും മാന്ദ്യം പ്രകടമായിക്കഴിഞ്ഞു. ജനങ്ങളുടെ വാങ്ങല്‍ ശേഷിയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. അഞ്ച് ട്രില്യന്‍ സമ്പദ് വ്യവസ്ഥ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക എന്നത് ഇനി അത്ര എളുപ്പമല്ല. കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടോ പോകുമ്പോള്‍ ആണ് അരാംകോ എണ്ണ ഉൽപാദനശാലയ്ക്കു നേരെ ആക്രമണം നടന്നത്. കൂനിന്‍മേല്‍ കുരു എന്നവണ്ണം ആണ് ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കാന്‍ പോകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് സൗദി അരാംകോ. സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ ആണിത്.
അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകള്‍ ആണ് ആക്രമണത്തില്‍ വലിയ നഷ്ടം നേരിട്ടത്. ഇതോടെ സൗദിയിലെ എണ്ണ ഉത്പാദനം പ്രതിദിനം 57 ലക്ഷം ബാരല്‍ കുറച്ചിരിക്കുകയാണ്. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ച് ശതമാനം വരും ഇത്. സൗദിയിലെ ഉത്പാദനത്തിന്റെ അമ്പത് ശതമാനവും. സൗദിയില്‍ നിന്നുള്ള എണ്ണ ഉത്പാദനം കുറഞ്ഞതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. 20 ശതമാനം ആണ് ഉണ്ടായ വര്‍ദ്ധന. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലവര്‍ദ്ധനയാണിത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൗദിയില്‍ നിന്ന് ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ എണ്ണവിലയില്‍ ഉണ്ടായ വര്‍ദ്ധന ഏറ്റവും രൂക്ഷമായി ബാധിക്കാന്‍ പോകുന്ന രാജ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യ തന്നെ ആയിരിക്കും. നിലവിലെ കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ക്ക് പുറമേയാണിത് എന്ന് കൂടി ഓര്‍ക്കണം. ഈ സാഹചര്യത്തില്‍ അരാംകോ ആക്രമണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാന്‍ പ്രാപ്തമായ ഒന്നാണ്.
ഇന്ത്യയുടെ ഇന്ധന ദാതാക്കളില്‍ പ്രമുഖ സ്ഥാനം ആണ് ഇറാനുള്ളത്. യെമനില്‍ നിന്നല്ല ആക്രമണമെന്ന് സൗദി ആദ്യം തന്നെ പറഞ്ഞിരുന്നു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പു വിചാരിച്ചിരുന്നതിനേക്കാള്‍ ആസൂത്രിതവും സങ്കീര്‍ണവുമായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍നിന്നാണ് ആക്രമണമെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിനു മറുപടി നല്‍കാന്‍ തങ്ങള്‍ക്കു ശേഷിയുണ്ടെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രതികരിക്കുകയും ചെയ്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും മറ്റ് ഉദ്യോഗസ്ഥരും സൗദിയിലേക്കു തിരിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവിടണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിഭാഗം ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha