തലയിൽ കൈവച്ച് പ്രവാസികൾ, വന്നാലും നിന്നാലും പ്രശ്‍നം;പ്രിയപെട്ടവരെയെല്ലാം കയ്യെത്താദൂരത്ത് നിർത്തിക്കൊണ്ട് ജീവിത സ്വപ്നങ്ങൾക്കു നിറം പിടിപ്പിക്കാൻ പ്രവാസത്തിന്റെ മേലങ്കിയണിഞ്ഞവർ ഇപ്പോൾ തങ്ങൾക്ക് പ്രിയപെട്ടവരെ ഒന്ന് കാണാൻ കൊറോണ വൈറസിന്റെ ദയ കാത്തു കഴിയേണ്ട അവസ്ഥയിൽ
കോവിഡ് 19 , ലോകം മുഴുവൻ ഭീതി വിതച്ച് പടർന്നു പന്തലിക്കാൻ ശ്രമിക്കുന്ന മഹാ ദുരന്തത്തിന്റെ പേര്. എത്ര തുടച്ചെറിയാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ അത് അതിന്റെ തീവ്രത കൈവരിക്കുകയാണ്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങളും നിയമങ്ങളും കൂടുതൽ ശക്തമാക്കി ഈ മഹാമാരിയെ തടയാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള അധികൃതർ. പൊതു അവധി പ്രഖ്യാപിച്ചും യാത്ര വിലക്കേർപ്പെടുത്തിയും ഒക്കെ എങ്ങനെയെങ്കിലും ഈ ദുരന്തത്തിന്റെ വ്യാപ്തി തടയാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് നമ്മുടെ ഭരണാധികാരികൾ . എന്നാൽ ഈ സാഹചര്യങ്ങളിലൊക്കെ വലിയ സമ്മർദത്തിൽ അടിപ്പെട്ട് പോകുന്ന ഒരു വിഭാഗമുണ്ട് നമുക്കിടയിൽ. പ്രവാസികൾ എന്ന് നാം പേരിട്ടു വിളിക്കുന്നവർ. ഒരു കൂട്ടം സ്വപ്നങ്ങളുടെ മാറാപ്പും പേറി മറുകര തേടി പോയവർ. മണലാരണ്യങ്ങളിൽ ചോരയും വിയർപ്പുമൊഴുക്കി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവർ.
നേവൽ കൊറോണ എന്ന ആ മാരക വിപത്ത് കാർന്നു തിന്നാൻ ശ്രമിക്കുന്നത് ആ പ്രവാസികളുടെ ജീവിത സ്വപ്നങ്ങളെയും കൂടിയാണ്. പ്രിയപെട്ടവരെയെല്ലാം കയ്യെത്താദൂരത്ത് നിർത്തിക്കൊണ്ട് ജീവിത സ്വപ്നങ്ങൾക്കു നിറം പിടിപ്പിക്കാൻ പ്രവാസത്തിന്റെ മേലങ്കിയണിഞ്ഞവർ ഇപ്പോൾ തങ്ങൾക്ക് പ്രിയപെട്ടവരെ ഒന്ന് കാണാൻ കൊറോണ വൈറസിന്റെ ദയ കാത്തു കഴിയേണ്ട അവസ്ഥയിലാണ്. കൂടപ്പിറപ്പു മരിച്ചിട്ടും ആ മുഖം ഒരു നോക്ക് കാണാൻ സാധിക്കാതെ കുവൈറ്റിൽ കഴിയുന്ന കൊല്ലത്തെ അഭിലാഷും ഇറ്റലിയിൽ നിന്നും എങ്ങനെയെങ്കിലും പ്രിയപെട്ടവരുടെ അടുത്തേക്ക് എത്തിയാൽ മതി എന്ന അപേക്ഷയുമായി കഴിയുന്ന മലയാളികളും അവരിൽ ചിലർ മാത്രം. അങ്ങനെ നമ്മൾ അറിഞ്ഞും അറിയാതെയും പോകുന്ന നിരവധിപേർ.
നാട്ടിലേക്കു മടങ്ങി വരാനുള്ള എല്ലാ സാഹചര്യങ്ങളും അനുകൂലമായാലും ഈ പ്രവാസികളുടെ മനസ്സിൽ ഭീതിയാണ്. തങ്ങളെ നാട് എങ്ങനെ സ്വീകരിക്കും എന്ന ഭയം. കോവിഡ് 19 സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും വിദേശങ്ങളിൽ നിന്ന് വരുന്നവരെ ഭയപ്പാടോടെ നോക്കിക്കാണുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നു ഈ മാരക വൈറസ്.ക്വാറന്റൈൻ കാലാവധി അവസാനിച്ചാലും നാട്ടുകാരും വീട്ടുകാരും ശത്രുത മനോഭാവത്തോടെയാണ് കാണുന്നത് എന്ന് പറയേണ്ടി വരുന്നു പ്രവാസ ജീവിതത്തിൽ നിന്നും പ്രിയപെട്ടവരെ കാന നാട്ടിലേക്കു വന്ന ചിലർക്കെങ്കിലും. രോഗത്തെ അതിജീവിച്ചാലും ഇടപഴകാൻ ഭയം. വിദേശത്തു നിന്ന് വന്നു മടങ്ങിപ്പോയി ദിവസങ്ങൾ കഴിഞ്ഞാലും പ്രവാസിയുടെ വീട്ടുകാരെ ഒറ്റപ്പെടുത്തുന്ന ചുറ്റുപാട് .
നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചാലും ആശങ്ക ഒഴിയുന്നില്ല പ്രവാസികൾക്ക്. എയർ പോർട്ടിലെ ചെക്കിങ് അതിജീവിക്കാൻ പറ്റുമോ എന്നും, നാട്ടുകാരും വീട്ടുകാരും ആശങ്കയോടെ ആവുമോ തങ്ങളെ സ്വീകരിക്കുക എന്നുമൊക്കെയുള്ള ആശങ്കകൾ അലട്ടുന്നുണ്ട് പല പ്രവാസികളെയും. അതെ നമ്മുടെ ഭരണകൂടം എത്രതന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചാലും, ഐസൊലേഷനുമായി സഹകരിക്കുന്ന പ്രവാസികളെ ചേർത്തുനിർത്തുകയും അഭിനന്ദിക്കുകയുമാണ് വേണ്ടത് എന്ന് പറഞ്ഞാലും ആ മനസ്സുകളിലെ ആശങ്കകൾക്കു വിരാമമാകുന്നില്ല. കൊറോണ പ്രവാസികൾക്ക് മുറിപ്പാടാകുകയാണ്..വിദേശത്തു നിന്നാലും,നാട്ടിൽ വന്നാലും വരിഞ്ഞുമുറുക്കുന്ന ആശങ്കകളുടെ പടുമരം പോലെ.
https://www.facebook.com/Malayalivartha