ഒക്ടോബർ 4 നാണ് ഭാഗികമായി അഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിക്കുന്നു; വിദേശികൾക്ക് വേണ്ടി നവംബർ 1 മുതൽ തുറന്ന് നൽകുമെന്ന് മന്ത്രാലയം, വിദേശ തീർഥാടകരുടെ വരവിനും പുറപ്പെടലിനും പ്രത്യേക കേന്ദ്രീകൃത ഇലക്ട്രോണിക് സംവിധാനം
ഉംറ പുനരാരംഭിക്കുന്നതോടെ ഏത് രാജ്യങ്ങളെ തങ്ങളുടെ തീർഥാടകരെ അയക്കാൻഅനുവദിക്കണമെന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമായിരിക്കുമെന്ന് ഹജ്-ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബൻദൻ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ താൽകാലികമായി നിർത്തിവച്ചിരിക്കുന്ന ഉംറ സേവനം വിദേശികൾക്ക് വേണ്ടി നവംബർ 1 മുതൽ തുറന്ന് നൽകുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്ന പ്രസ്താവനയെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത വർഷത്തെ ഹജജിനായി വിദേശ തീർഥാടകരുടെ വരവിനും പുറപ്പെടലിനും പ്രത്യേക കേന്ദ്രീകൃത ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
ഒക്ടോബർ 4 നാണ് ഭാഗികമായി അഭ്യന്തര തീർഥാടനം പുനരാരംഭിക്കുന്നത്. സൗദി പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇന്നലെ മുതൽ ഉപയോഗക്ഷമമായ ഇഅ്തമർനാ എന്ന പേരിലുള്ള ഉംറ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിൽ സ്വയം റജിസ്റ്റർ ചെയ്യാനാകും. ഉംറ കർമങ്ങൾ, ഹറം പള്ളിക്കകത്തെ പ്രാർഥന, വിടവാങ്ങൽ പ്രദിക്ഷണം, മദീന പള്ളിയിലെ റൗദ സന്ദർശനം, മസ്ജിദുൽ ഖുബാ, ഉഹ്ദ്, ജബലുന്നൂർ എന്നിവിടങ്ങളിലെ സന്ദർശനം തുടങ്ങിയവയ്ക്ക് നിലവിൽ ആപ്പ് വഴി അനുമതിക്കായി ബുക്ക് ചെയ്യാനാവുക. ഇങ്ങനെ ഉംറക്ക് എത്തുന്നവർക്ക് കഅ്ബ തൊടാനോ ഹജറുൽ അസ്‌വദ് ചുംബിക്കാനോ കഴിയില്ല. പ്രത്യേക ബാരിക്കേഡുകൾക്ക് പുറത്തായിരിക്കും ത്വവാഫിനുള്ള അനുമതി.
ഹറം പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്ത് കടക്കുമ്പോഴും അണുനശീകരണം നടത്തുമെന്നും അധികൃതർ അറിയിച്ചു. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് ലഭ്യമാണ്. തീർഥാടകർക്കും സന്ദർശകർക്കും അവരുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനൊപ്പം ആരോഗ്യവും മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കർമങ്ങൾ എളുപ്പമാക്കുന്നതിനുമാണ് പുതിയ ആപ്ലിക്കേഷൻ എന്ന് മന്ത്രാലയം പറഞ്ഞു. സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്‌ഡിഎഐഎ) സഹകരണത്തോടെയാണ് ഹജ്-ഉംറ മന്ത്രാലയം ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha