'കഴിഞ്ഞ 40 വർഷമായി അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നുസ്വന്തമായി പാചകം കഴിച്ച് മാത്രം പരിചയമുളള രവിയേട്ടൻ ഒരു കട്ടൻ കാപ്പി മാത്രം കഴിച്ച് കിടന്നു. രാവിലെ റൂമിലുളളവർ വന്ന് വിളിച്ചപ്പോൾ രവി എഴുന്നേറ്റില്ല.എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാൾ പോയി....' പ്രവാസികൾക്ക് നൊമ്പരമായി കുറിപ്പ്
മണലാരണ്യങ്ങളിൽ ഒറ്റപ്പെട്ടുപോയ പല പ്രവാസികളുടേയും മരണം ഏറെ വേദന നൽകാറുണ്ട്. ഒന്നും രണ്ടുമല്ല, 40 വർഷത്തെ പ്രവാസജീവിതം നയിച്ച പ്രവാസികളുടെ പ്രിയപ്പെട്ട രവിയേട്ടനെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ജീവിതം പച്ചപിടിപ്പിക്കാൻ അറബ് മണ്ണില്‍ ചോരനീരാക്കിയ രവി ഒടുവിൽ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. പ്രവാസ ലോകത്തെ ആകമാനം കണ്ണീരിലാഴ്ത്തിയ ആ വാർത്ത സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് പങ്കുവച്ചത്.
അഞ്ചു സഹോദരിമാരുടെ വിവാഹവും ഒരു കിടപ്പാടവും നാട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങളുമൊക്കെ പൂർത്തീകരിക്കാനുള്ള ഓട്ടത്തിനിടക്ക് നാലു പതിറ്റാണ്ടുകൾ കഴിഞ്ഞിരുന്നു. ഒടുവിൽ, മരണം രവിയേട്ടനെ തേടിയെത്തുമ്പോൾ അദ്ദേഹത്തിന് കൂട്ടിനു പോലും ആരുമില്ല എന്ന അവസ്ഥ.
കണ്ണീരുറയുന്ന ആ വിയോഗ വാർത്ത അഷ്റഫ് താമരശ്ശേരി പങ്കുവച്ചതിങ്ങനെ:
ഇന്നലെ മൂന്ന് മയ്യിത്തുകളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ പാലക്കാട് സ്വദേശി രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോൾ ഇവിടെത്തെ കുറച്ച് സുഹൃത്തുക്കൾ മാത്രമെ ഉണ്ടായിരുന്നുളളു. അവിവാഹിതനായ രവി കഴിഞ്ഞ 40 വർഷമായി അജ്മാനിലെ induatrial Area യിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു. എൺപത് കാലഘട്ടങ്ങളിലെ പ്രവാസി. അഞ്ച് സഹോദരിമാരിൽ ഏക ആങ്ങള,ഒരു വലിയ കുടുംബത്തിന്റെ ഏക പ്രതീക്ഷ.സ്വന്തമായി ഒരു കിടപ്പാടം,സഹോദരിമാരുടെ വിവാഹം, ബന്ധുക്കളുടെ,സുഹ്യത്തുക്കളുടെ, നാട്ടുകാരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ,അതൊക്കെ കഴിഞ്ഞ് വന്നപ്പോൾ വർഷങ്ങൾ പോയി,സ്വന്തം ജീവിതവും മറന്നു.
സഹോദരിമാരുടെ വിവാഹങ്ങൾ മാത്രമല്ല അവരുടെ മക്കളുടെ കാര്യങ്ങൾക്കും രവിയേട്ടൻ ഉണ്ടായിരുന്നു.എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ എല്ലാപേരോടും പെരുമാറുന്ന രവിയേട്ടന്റെ ഉളളിൽ വേദനയുടെ വലിയ ഭാരം ഉണ്ടായിരുന്നു.അത് ആർക്കും മനസ്സിലാക്കാൻ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.പതിവ് പോലെ ജോലി കഴിഞ്ഞ് വന്ന ആ രാത്രി ഒന്നും കഴിക്കാൻ അയാളെ ശരീരം അനുവദിച്ചില്ലായിരുന്നു. ഒരു ചൂട് ശരീരത്തിലുണ്ടായിരുന്നു. സ്വന്തമായി പാചകം കഴിച്ച് മാത്രം പരിചയമുളള രവിയേട്ടൻ ഒരു കട്ടൻ കാപ്പി മാത്രം കഴിച്ച് കിടന്നു. രാവിലെ റൂമിലുളളവർ വന്ന് വിളിച്ചപ്പോൾ രവി എഴുന്നേറ്റില്ല.എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാൾ പോയി.
ആർക്കും ബാധ്യതയില്ലാതെ, മറ്റുളളവരെ സഹായിച്ച പുണ്യ ജന്മം. ബന്ധുക്കളെ വിളിച്ച് ഈ വിവരം പറയുമ്പോൾ എങ്ങനെയായിരുന്നു മരണമെന്നും,കോവിഡോ മറ്റും ആണെങ്കിൽ അവിടെ തന്നെ അടക്കം ചെയ്യുവാൻ പറഞ്ഞു.മറ്റ് ചിലർക്ക് അറിയേണ്ടത് 40 വർഷത്തെ സർവ്വീസിൽ കിട്ടുന്ന പൈസയുടെ നോമിനി ആരാണെന്നും, അവരെയാണ് ഒന്ന് വിവരമറിയുക്കുവാനും എന്നോട് അവശ്യപ്പെട്ടു.
അതൊക്കെ പിന്നെത്തെ കാര്യമാണെന്നും,മരിക്കുമ്പോൾ നാട്ടിൽ തന്നെ സംസ്കരിക്കണമെന്നതാണ് രവിയേട്ടന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ മനസില്ലാ മനസോടെ അവർ സമ്മതിക്കുകയായാരുന്നു. ഒരു സിനിമാ കഥ പോലെ വായിക്കുന്ന വർക്ക് തോന്നുകയാണെങ്കിൽ ഇത് തികച്ചും യാഥാർത്ഥ്യമാണ്.ഈ വർത്തമാന കാലഘട്ടത്തിൽ സംഭവിച്ചാേണ്ടിരിക്കുന്ന വിഷയങ്ങളാണ്.
ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക. സ്വർത്ഥത വെടിയുക.ഇന്നത്തെ കാലഘട്ടത്തിനുസൃതമായി ജീവിക്കാൻ പഠിക്കുക.,കാരണം ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി,അത് മരണമാണ്.
അഷ്റഫ് താമരശേരി
https://www.facebook.com/Malayalivartha